Tuesday, June 21, 2011

സമശീര്‍ഷകങ്ങള്‍


പിന്തിരിഞ്ഞുനോക്കാതെ ഓരോരുത്തരായി നടന്നുനീങ്ങുന്നതുകണ്ട് അയാളിരുന്നു.

ഇരുള്‍ വീണു തുടങ്ങിയിരുന്നു.  ചിതയില്‍ ഇപ്പോഴും തീയാളുന്നുണ്ട്.  ഇടയ്ക്കിടെ എല്ലുകള്‍ പൊട്ടുന്നശബ്ദം, കത്തുന്ന മാംസത്തിന്റെ അസുഖകരമായ ഗന്ധം.

"എല്ലാരും പോയോ?"
പിന്നില്‍നിന്ന് പെട്ടെന്നൊരു ശബ്ദം കേട്ട് അയാള്‍ ഞെട്ടി.

"ഹാ...രാ......?"
"പേടിക്കേണ്ട, കുറച്ചുസമയമായി ഞാനുമിവിടെയിരിക്കുന്നു, നിങ്ങളെപ്പോലെ തന്നെ."  

അതൊരു സ്ത്രീയാണെന്നുകണ്ട് അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു.  സൗമ്യമായ ഒരു വാക്കിനോ സ്പര്‍ശത്തിനോ വേണ്ടി താന്‍ കൊതിയ്ക്കുന്നുണ്ടായിരുന്നെന്ന് അയാള്‍ തിരിച്ചറിഞ്ഞതപ്പോഴാണ്.

മുഖം തിരിച്ച് അയാള്‍ അവളെ നോക്കി, നന്നായി കാണാന്‍ കഴിയുന്നില്ല. 
 
തലേന്ന് രാത്രി ഉറക്കമൊഴിഞ്ഞതുപോലെ കണ്ണുകള്‍ക്കൊരു മങ്ങല്‍.  ഇന്നലെ രാത്രി ശരിക്കുറങ്ങിയിരുന്നില്ലേ?  ഓര്‍ക്കാന്‍ കഴിയുന്നില്ല.  

കണ്ണടച്ച് നന്നായി തിരുമ്മി അയാള്‍ വീണ്ടും അവളെ നോക്കി,  "നിങ്ങളുടെ ആരായിരുന്നു.... അത്?"  

അവള്‍ പതിയെ ചിരിച്ചു, "എന്‍റെ ആരുമല്ല."
"പിന്നെ...?"

അവളുടെ മൗനം മൂടിയ കണ്ണുകളെ പിന്തുടര്‍ന്ന് അയാളെത്തിയത് വീണ്ടും ചിതയിലേയ്ക്കായിരുന്നു.

ഒരു നിമിഷത്തിനുശേഷം അവള്‍ പറഞ്ഞു, "ജീവിച്ചിരുന്നെങ്കില്‍ എന്നെ വിവാഹം കഴിയ്ക്കാനിരുന്നയാള്‍".

"ക്ഷമിക്കണം, ഞാനറിഞ്ഞില്ല."  ആ ചോദ്യം വേണ്ടിയിരുന്നില്ല എന്ന് അയാള്‍ക്കു തോന്നി.

"സാരമില്ല, നിങ്ങള്‍ക്ക് എന്നെപ്പോലുമറിയില്ലല്ലോ."  അവള്‍ ചിതയില്‍നിന്നു നോട്ടം മാറ്റി.

മീനമാസമായതുകൊണ്ടാവണം ഇരുള്‍ വീണിട്ടും തണുപ്പ് പടരുന്നില്ല.  ആളിക്കത്തിയെങ്കിലും തീയുടെ ചൂടും അവിടെവരെ എത്തുന്നില്ല.  കുറച്ചുസമയം അവര്‍ക്കിടയില്‍ മൗനം മാത്രമായിരുന്നു.

"വല്ലാതെ വരണ്ട കാലാവസ്ഥ അല്ലേ?"  എന്തെങ്കിലുമൊന്നു ചോദിക്കേണ്ടേ എന്ന് കരുതി അയാള്‍.  അവള്‍ വെറുതെ മൂളി. 

അവള്‍ക്ക് സംസാരിക്കാന്‍ താല്‍പര്യമുണ്ടാവില്ല, അയാളോര്‍ത്തു.  പ്രതിശ്രുതവരന്റെ ചിതയ്ക്ക് മുന്നിലാണ് അവളിരിയ്ക്കുന്നത്‌.  ഇരമ്പുന്ന ഓര്‍മ്മകള്‍, തകര്‍ന്ന സ്വപ്‌നങ്ങള്‍... അവളെ ഒറ്റയ്ക്ക് വിടാം.

അയാള്‍ തിരിഞ്ഞു കിഴക്കേ മാനത്തേയ്ക്ക് നോക്കി.  ഒരേ ദിശയിലേയ്ക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും പറന്നുപോവുന്ന പക്ഷികള്‍.  ഒരേ മരത്തിലാണോ അവയെല്ലാം ചേക്കേറുന്നത്?  ഒരേ ദിക്കിലേയ്ക്കാണോ അവയെന്നും തീറ്റ തേടിയിറങ്ങുന്നത്‌?  വലതുകാലിന്‍റെ പെരുവിരല്‍കൊണ്ട് തറയിലെ മണ്ണില്‍ അയാള്‍ അമര്‍ത്തി.  മണ്ണിനു നേരിയ നനവുണ്ട്, ഇന്ന് വൈകിട്ടും മഴ പൊടിഞ്ഞിരുന്നു.

"പക്ഷികള്‍ കൊതിയ്ക്കുന്നുണ്ടാവുന്നില്ലേ നമ്മെപ്പോലെ ഭൂമിയില്‍ നടക്കാന്‍?"
" ങ്ങ്... ഹേ...?"  അയാള്‍ ഞെട്ടി.

അവള്‍ വീണ്ടും, "അതേ, അവയെപ്പോലെ ആകാശത്തു പറക്കാന്‍ നമ്മള്‍ കൊതിയ്ക്കുന്നത് നമുക്ക് പറക്കാന്‍ കഴിയാത്തതുകൊണ്ടല്ലേ, അപ്പോള്‍ നമ്മെപ്പോലെ ഭൂമിയില്‍ ജീവിക്കാന്‍,
ഓടാനും, ചാടാനും, നീന്താനുമൊക്കെ, അവരും കൊതിയ്ക്കുന്നുണ്ടാവില്ലേ?"

അയാള്‍ക്ക്‌ ഒന്നും പറയാന്‍ തോന്നിയില്ല, ഒന്നിനെക്കുറിച്ചും ചിന്തിക്കാനും.

"പക്ഷികളെപ്പോലെ പറക്കാനും മത്സ്യങ്ങളെപ്പോലെ നദിയിലൂടെയൊഴുകാനും എനിക്കും മോഹമുണ്ടായിരുന്നു, ഏതാനും ദിവസങ്ങള്‍ മുന്‍പുവരെ... ഇപ്പോഴതില്ല."

അതിന് കാരണമെന്തെന്ന് അയാള്‍ ചോദിച്ചില്ല.  വിട്ടുപോയ ഏതൊക്കെയോ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാനുണ്ടെന്ന് അയാള്‍ക്ക്‌ തോന്നിത്തുടങ്ങിയിരുന്നു.

അവള്‍ വീണ്ടും പതിയെ ചിരിച്ചു,  "തുമ്പിയുടെ ചിറകുകള്‍ ഫോസിലുകള്‍ പോലിരിക്കുന്നത്‌ എന്തുകൊണ്ടെന്നറിയുമോ?  അല്ലെങ്കില്‍ ഏറ്റവും സുന്ദരമായ ജീവികള്‍ കടലിന്‍റെ അടിത്തട്ടില്‍ ജീവിക്കുന്നത് എന്തുകൊണ്ടെന്ന്?  പോട്ടെ, ആ മുരിക്കിന്‍റെ ഉണങ്ങിയ ചില്ലയിലൂടെ കാണുന്ന ഇളംചുവപ്പുനക്ഷത്രം ആറുവര്‍ഷങ്ങള്‍ക്കുമുന്‍പ് എരിഞ്ഞുതീര്‍ന്നതാണെന്നറിയുമോ?"  അവള്‍ വീണ്ടും ചിരിച്ചു, "ഇതൊന്നും എനിക്കുമറിയില്ലായിരുന്നു".

അവള്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിയുന്നു, അതും അവളുടെ ഭാവിവരന്‍ ഇനിയും എരിഞ്ഞുതീരാത്ത ഈ സമയത്ത്?  ഒരുപക്ഷെ അവര്‍ തമ്മില്‍ അത്രയ്ക്കൊന്നും അടുപ്പമുണ്ടായിരുന്നിരിക്കില്ല, അല്ലെങ്കില്‍....

"വരൂ....ഇനിയും ഇവിടെയിരുന്നിട്ടു കാര്യമില്ല".
അവള്‍ പോവാനായെണീറ്റതാണെന്ന് അയാളറിഞ്ഞു. 

പെട്ടെന്ന് അയാള്‍ക്ക്‌ ഭയം തോന്നി.  ഒരാശ്രയത്തിന് അവളുടെ കൈകളില്‍ പിടിക്കാന്‍ അയാള്‍ കൊതിച്ചു.  അറിയാതെതന്നെ അയാളും എണീറ്റു. 

നീങ്ങിത്തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞുകൊണ്ടിരുന്നു,
"നിങ്ങള്‍ക്കറിയില്ല, നിങ്ങളുടെ ജാതകത്തില്‍ എകവിവാഹയോഗം... അത് ഞാനായിരുന്നു... 
ഒറ്റയ്ക്കുള്ള ജീവിതം നിങ്ങള്‍ക്ക് വിധിച്ചിട്ടുണ്ടായിരുന്നില്ല...
നാലു ദിവസങ്ങള്‍ക്കുമുന്‍പ് സിഗ്നല്‍ തെറ്റിവന്ന കാര്‍ തട്ടി റോഡില്‍ തലയടിച്ചു വീഴുമ്പോള്‍ ഞാനും ഇതൊന്നുമറിഞ്ഞിരുന്നില്ല.... 
ഇന്നലെ വൈകിട്ട് കണ്‍സ്ട്രക്ഷന്‍ സൈറ്റിന് മുകള്‍നിലയില്‍നിന്ന് കാല്‍വഴുതി പിന്നിലേയ്ക്ക് നിങ്ങള്‍ മറിയുമ്പോള്‍....
താങ്ങാന്‍ അവിടെ ഞാന്‍ മാത്രമായിപ്പോയതുകൊണ്ട്....  "

അയാള്‍ തിരിച്ചറിവുകളിലേയ്ക്ക് നടക്കുകയായിരുന്നു.

അവള്‍ പറഞ്ഞുകൊണ്ടിരുന്നു,
"അതുപോട്ടെ,
ഏതു പാത്രത്തിലാണ് നിലാവിരിക്കുന്നതെന്ന്....
തുമ്പിയുടെ ചിറകുകളും കരിഞ്ഞ നക്ഷത്രവും ഇരുട്ടിലും ചിരിക്കുന്ന..... 
ഞാന്‍ നിങ്ങള്‍ക്ക് വേറെയും ചിലത്...."
 
അയാള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല..
 
പുല്‍ക്കൊടിത്തുമ്പില്‍നിന്നുയര്‍ന്ന് മരക്കൊമ്പുകളില്‍ ചേക്കയിരിക്കുന്ന പക്ഷികള്‍ക്ക് നടുവിലൂടെ, ചൂടും തണുപ്പുമില്ലാത്ത ആകാശരാത്രിയിലേയ്ക്ക് അവളോടൊപ്പം നീങ്ങുമ്പോള്‍ അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു,  
'നാലുദിവസങ്ങള്‍ക്കുമുന്‍പ് വളുടെ നിശ്വാസത്തിന് ഏതുപൂവിന്‍റെ ഗന്ധമായിരുന്നിരിക്കും...?'

(14..06..2011)

Tuesday, June 7, 2011

ഇന്‍റര്‍നെറ്റിന്‍റെ ക്രൂരതകള്‍


താഴെപ്പറയുന്ന കാരണങ്ങള്‍ കൊണ്ട് ഇന്‍റര്‍നെറ്റിനെ ഞാന്‍ അതികഠിനമായി വെറുക്കുന്നു :

ഒന്ന് -

വലിച്ചുകീറിയ കത്തുകള്‍ ഞാനില്ലാത്ത നേരത്ത് മുറിയില്‍ക്കടന്ന് ചവറ്റുകൊട്ടയില്‍നിന്നെടുത്ത് അവന്‍ വായിച്ചു, പണ്ട്. 
അങ്ങനെ ഞാനവനെ പ്രണയിക്കുന്നെന്ന് അവനറിഞ്ഞു.  

ജിമെയിലില്‍ ആറേഴു പേജോളം അടിച്ചുകൂട്ടിയ ഡ്രാഫ്റ്റ് ഡിസ്കാര്‍ഡ് ചെയ്തപ്പോള്‍ പെറുക്കിക്കൂട്ടാന്‍ എനിക്കുപോലും കഴിഞ്ഞില്ല.

രണ്ട് -

കാത്തിരുന്ന വര്‍ത്തമാനം കാതോരം ചൊല്ലാനും നെഞ്ചോട്‌ ചേരാനും മോഹിച്ച്, റിസള്‍ട്ട് കാത്ത് ലാബിനു പുറത്തു ഞാനിരിക്കുമ്പോള്‍ മൊബൈലില്‍ അവന്‍റെ കോള്‍, "എടിയേ... നീയറിഞ്ഞോ, ഞാനൊരു അച്ഛനാവാന്‍ പോകുന്നു!!!".  


പ്രിന്റെടുക്കും മുന്‍പേ ലാബില്‍നിന്ന് റിസള്‍ട്ട് അവന്‍റെ ഇ-മെയിലില്‍ പോയത് ഞാനറിഞ്ഞിരുന്നില്ല.

മൂന്ന് -

ആത്മഹത്യാക്കുറിപ്പെഴുതി ഷെഡ്യൂള്‍ഡ് പോസ്റ്റാക്കി ബ്ലോഗിലിട്ടു.  


പിറ്റേന്ന് നോക്കുമ്പോള്‍ എന്‍റെ ബ്ലോഗ്‌ ഡിലീറ്റായിപ്പോയിരുന്നു.  

ഇനിയൊരു ബ്ലോഗ്‌ തുടങ്ങാനും, ഇനിയുമൊരു കുറിപ്പെഴുതാനുമുള്ള മടികൊണ്ട് എനിക്കിന്നും മരിക്കാന്‍ കഴിയുന്നില്ല.  
  
ഇനി പറയൂ, ഇന്‍റര്‍നെറ്റിനെ വെറുക്കാന്‍ എനിക്കു മതിയായ കാരണങ്ങളില്ലയോ?

(05..06..2011)

Thursday, June 2, 2011

കൂടാരങ്ങള്‍


ഒരു വൈകുന്നേരം ചൂടുകാപ്പി ഊതിക്കുടിക്കുന്നതിനിടയിലാണ് ആല്‍ബി പറഞ്ഞത്,
"അമ്മേ, കഴിഞ്ഞ ദിവസം ബുക്ക്സ്റ്റോളില്‍ വച്ച് അമ്മയ്ക്ക് പരിചയപ്പെടുത്തിയ പെണ്‍കുട്ടിയില്ലേ, നീലക്കണ്ണുകളുള്ള മെര്‍ലിന്‍, അവള്‍ക്കെന്നോട് പ്രണയമാണെന്ന്..."

ഞാന്‍ ചിരിച്ചു, എനിക്കവളെ ഇഷ്ടമായിരുന്നില്ല.

"നമുക്കത് വേണ്ട മോനെ..."

അവനും ചിരിച്ചു,
"സാരമില്ലമ്മേ, അവള്‍ പ്രണയിച്ചോട്ടെ, എന്‍റെ കൈയെഴുത്തുകള്‍ മുഴുവന്‍ അവള്‍ ടൈപ്പ് ചെയ്ത് തരും."
 

തണുപ്പുള്ള രാത്രി.  നെരിപ്പോടിനരികിലിരുന്നപ്പോള്‍, വായിച്ചുകൊണ്ടിരുന്ന പുസ്തകം മടിയില്‍ മടക്കിവച്ച് എന്‍റെ നേരെ മുഖം തിരിച്ച് ആല്‍ബി പറഞ്ഞു,
"അമ്മേ, ഇന്നലെ എക്സിബിഷന്‍ ഹാളില്‍ എന്നോടൊപ്പം കണ്ട സില്‍വിയ.... ചുരുണ്ട മുടിയും കറുത്ത കണ്ണുകളുമുള്ള ഗോവന്‍ സുന്ദരി....  അവള്‍ക്കെന്നോട്...."

ഞാന്‍ ചിരിച്ചു, സുന്ദരിയാണെന്ന അഹങ്കാരം തലയ്ക്കു പിടിച്ച പെണ്ണ്.

"അവള്‍ പ്രണയിച്ചോട്ടെ അല്ലേ അമ്മേ.... എന്‍റെ പെയിന്റിംഗുകള്‍ നല്ല വിലയ്ക്ക് അവള്‍ വിറ്റുതരും.  കമ്മീഷനും കൊടുക്കേണ്ട."

മറുപടി പറയാന്‍ നോക്കുമ്പോള്‍ അവന്‍ പൊയ്ക്കഴിഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ച, ചുവന്ന ചുണ്ടുകളും നീണ്ട കാലുകളുമുള്ള മിറാന്‍ഡയെന്ന ഉത്തരേന്ത്യക്കാരിയുമായി അവന്‍ വീട്ടിലെത്തി.  രാത്രിവൈകി അവളെ തിരികെ കൊണ്ടാക്കി മടങ്ങിയെത്തുമ്പോള്‍ വാതില്‍ തുറന്ന എന്‍റെ മുഖത്ത് ഒളിപ്പിച്ച ചിരി കണ്ട് അവന്‍ പറഞ്ഞു,
"ശരിയാ അമ്മേ, അവളും എന്നെ.....  പക്ഷേ എന്‍റെ ശില്പങ്ങള്‍ മുംബൈയിലും ദല്‍ഹിയിലുമുള്ള വലിയ ഹോട്ടലുകള്‍ നല്ല വിലയ്ക്കുവാങ്ങാന്‍ തീരുമാനിച്ചത് അവള്‍ കാരണമാണ്."

ഇന്നലെ അത്താഴം കഴിഞ്ഞ്, എന്‍റെ മടിയില്‍ വന്നുകിടന്ന് എന്‍റെ വിരലുകള്‍ കവിളില്‍ ചേര്‍ത്ത് മടിച്ചുമടിച്ച് അവന്‍ പറഞ്ഞു,
"അതേ.... അമ്മേ.... രണ്ടുദിവസം മുന്‍പ് റഫറന്‍സ് പുസ്തകങ്ങള്‍ എടുക്കാന്‍ വന്നിരുന്നില്ലേ, യൂണിവേഴ്സിറ്റിയില്‍ റിസേര്‍ച്ച് ചെയ്യുന്ന അലീന.... അവളെ..... ഞാന്‍..... പ്രണയിക്കുന്നു....."

ഞാന്‍ ചിരിച്ചില്ല, കാരണം അവളെ എനിക്കും ഇഷ്ടമായിരുന്നു.

ഇന്നുവൈകിട്ട് മാര്‍ക്കറ്റില്‍ നിന്നിറങ്ങുമ്പോള്‍ ഞാനവളെ കണ്ടു.  അവള്‍ എന്നെ കോഫി കഴിയ്ക്കാന്‍ ക്ഷണിച്ചു.  അവനിഷ്ടമായ പെണ്‍കുട്ടിയെ കണ്ണുനിറയെ ഞാന്‍ നോക്കി.

കോഫി കഴിച്ചിറങ്ങുമ്പോള്‍ ഞാനവളോട് പറഞ്ഞു, "മോളേ, എന്‍റെ മകന് നിന്നെ....."

അവള്‍ ചിരിച്ചു,
"ആല്‍ബിയെ കണ്ടിട്ട് രണ്ടു ദിവസമായി, എന്‍റെ തീസിസ് പകുതിയേ ആയിട്ടുള്ളൂ...."


(02..06..2011)