Sunday, December 30, 2012

കല്യാണഉണ്ണികള്‍



നകുലേട്ടാ...
പതിഞ്ഞ ശബ്ദത്തില്‍ സുമി വിളിച്ചു.
ഉറങ്ങിയോ?”

ഇല്ലെങ്കില്‍ ഇല്ലെന്നു പറയേണ്ടതാണ്, ഉറക്കം വന്നുതുടങ്ങിയെങ്കില്‍ ഉം...എന്ന് മൂളേണ്ടതാണ്. എന്നാല്‍ ഇത്തവണ നകുലന്‍ അനങ്ങിയില്ല.  ഒപ്പം ശ്വാസത്തിന്‍റെ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. 

ഗാഢനിദ്രയിലാണെങ്കില്‍ നേരിയ കൂര്‍ക്കംവലിയുണ്ടെന്ന് സുമി പറയാറുണ്ട്‌.  ഉറക്കത്തില്‍നിന്ന് ഉണര്‍വിലേയ്ക്ക്‌ തെന്നിയെത്തിയ ഒന്നോ രണ്ടോ ദിവസങ്ങളില്‍ അതിന്‍റെ കാറ്റല നകുലന്‍റെ ബോധമണ്ഡലം പിടിച്ചെടുത്ത്‌ കാതുകളിലെത്തിച്ചിട്ടുമുണ്ട്.

ഇന്നത്തെ ഒരു മൂളല്‍ പോലും അപകടമാണ്, നകുലനറിയാം, സുമി എന്താണ് പറയാന്‍ പോകുന്നതെന്നും.  പലവുരു മഴയായും മരമായും പെയ്തും തോര്‍ന്നും പിന്നെയും ചാറിയും അതങ്ങനെ നനഞ്ഞുതന്നെ നില്‍ക്കുകയാണ്.

ആ ആലോചന ആദ്യം എടുത്തിട്ടത് നകുലനായിരുന്നു. നിനച്ചിരിക്കാത്ത നേരത്ത്‌ ഒറ്റവാക്യത്തില്‍, “നമുക്കവരെ അങ്ങ് കല്യാണം കഴിപ്പിച്ചാലെന്താ...എന്ന്.

ശ്വാസം വിലങ്ങി ഒരു നിമിഷം നിന്ന സുമി പെട്ടെന്ന് പൊട്ടിച്ചിരിച്ചു.  വാസ്തവത്തില്‍ ഒന്നുമോര്‍ക്കാതെ പറഞ്ഞുപോയതായിരുന്നു നകുലന്‍.  പിന്നീട് അവളുടെ പൊട്ടിച്ചിരി പുഞ്ചിരിയായി ഒതുങ്ങുമ്പോഴാണ് അയാള്‍ അതിനെപ്പറ്റി ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്.  അന്നത്തെ ഒരു ദിവസം മുഴുവന്‍ മനസ്സില്‍ തിരിച്ചും മറിച്ചുമിട്ട് വേവിച്ചശേഷമാണ് പിറ്റേന്ന് അയാളത് വീണ്ടും സുമിയുടെ മുന്നില്‍ വച്ചത്. 

അവളാകെ അമ്പരന്നു, “ദെന്താ, കുട്ടിക്കള്യാ...?”
അല്ല സുമീ, ശരിക്കും ആലോചിച്ചിട്ടന്ന്യാ...
ഒരു നിമിഷം അവള്‍ ഒന്നും മിണ്ടിയില്ല.

നാട്ടുകാരെന്തുപറയും?”
നകുലന്‍ പൊട്ടിച്ചിരിച്ചു, “നാട്ടുകാര്... പോകാന്‍ പറ.  അവരുടെ ചെലവിലല്ലേ നമ്മളൊക്കെ ജീവിക്കുന്നത്.

എന്നാലും നകുലേട്ടാ, ബന്ധുക്കള്‍...
ഉം, ബന്ധുക്കള്‍... അതൊരു പ്രശ്നം തന്നെയാണ്.  അവര്‍ മൂക്കത്ത്‌ വിരല്‍ വച്ചുകളയും!
എന്‍റെ സുമീ, ബന്ധുക്കളെ വിട്, കല്യാണക്കാര്യം മാത്രം നോക്കൂ, അവര്‍ക്കത് സന്തോഷമായിരിക്കുമെന്ന് നിനക്ക് തോന്നുന്നില്ലേ?”
ആയിരിക്കാം, ന്നാലും...
ഒരെന്നാലുമില്ല, നമുക്ക് സമ്മതം, അവര്‍ക്ക്‌ സന്തോഷം, പിന്നിവിടാര്‍ക്കാ...

എന്നാലും നകുലേട്ടാ... പുരോഗമനവും വിപ്ലവവും ഒക്കെ... പറയാന്‍ കൊള്ളാം, ഇതിപ്പോ...
നകുലന് കുറേശ്ശെ ദേഷ്യം വന്നുതുടങ്ങിയിരുന്നു.
നോക്ക് സുമീ, സ്വന്തമായി സമ്പാദിക്കുന്നുണ്ട്, ഒരു പെണ്ണിനെ പോറ്റാനുള്ള ആരോഗ്യവുമുണ്ട്. നിന്‍റെ ഏട്ടന്‍, എന്‍റെ പുന്നാര അളിയച്ചാരാണേല്‍ ഒരു വലിയ പൊട്ടിച്ചിരിക്കൊടുവില്‍ എന്തേലും ചെയ്യ്...എന്നുപറഞ്ഞ് കയ്യൊഴിഞ്ഞു. ഇനി നമ്മള്‍ മുന്‍കൈയെടുത്തുവേണം അത് നടത്തിക്കൊടുക്കാന്‍.

എന്നിട്ടും സുമിയുടെ നെറ്റി ചുളിഞ്ഞുതന്നെ.
ഇവിടെ വച്ചായിരുന്നെങ്കില്‍ ഈ പ്രശ്നമൊന്നും...

ഇവിടെ വന്നുനില്‍ക്കാന്‍ പറഞ്ഞതല്ലേ രണ്ടാളോടും, എന്തെങ്കിലും ജോലി ശരിയാക്കിക്കൊടുക്കാമെന്ന്. എന്‍റെ കമ്പനിയില്‍ത്തന്നെ ആവാമായിരുന്നു, അതുപക്ഷേ ഒരു കുറച്ചിലായി തോന്നരുതല്ലോ.  വലിയ ആത്മാഭിമാനിയല്ലേ.  ഇനി, ഞാന്‍ വിചാരിച്ചാല്‍ ഈ ബാംഗ്ലൂരില്‍ വേറൊരു ജോലി കിട്ടാനാണോ പ്രയാസം?”

അകത്തെ മുറിയില്‍ നിന്ന് ഫോണിന്‍റെ റിംഗ് കേട്ട് നകുലന്‍ പോകുമ്പോള്‍ അവള്‍ ഒരു വലിയ ചോദ്യചിഹ്നമായി നിന്ന് വെള്ളരിക്ക മുറിക്കുകയായിരുന്നു.

മൂന്നുദിവസം മുന്‍പ്‌ അക്കാര്യം പറഞ്ഞപ്പോള്‍ തൊട്ടാണ് സുമിയുടെ ഉറക്കം നഷ്ടപ്പെട്ടതെന്ന് അയാള്‍ക്കറിയാം.  വൈകിട്ട് ഓഫീസില്‍ നിന്നെത്തിയാല്‍ ചായയും ഉള്ളിവടയും ആശങ്കയും.  രാത്രി ഊണിന് ഒഴിച്ചുകറിയോടൊപ്പം വേവലാതി.  ഉറക്കറയില്‍ ഒരു ഗ്ലാസ്‌ പാലും നെടുവീര്‍പ്പും.  പ്രാതലിന് ഇഡ്ഡലിയും സാമ്പാറും അങ്കലാപ്പും.  രണ്ടുദിവസം കഴിച്ചപ്പോള്‍ അയാള്‍ക്ക്‌ മടുത്തു.

കിടക്കയില്‍ തലേന്നുരാത്രിയും അവള്‍ വിളിച്ചു, “നകുലേട്ടാ...
പാതിയുറക്കത്തില്‍ മൂളിയത് അബദ്ധമായിപ്പോയി.

അവര്‍ക്ക്‌ കല്യാണം കഴിക്കണമെന്നുണ്ടോ?”
അയാള്‍ക്കു ചിരിവന്നു.
അത് നമ്മള്‍ കണ്ടറിഞ്ഞു ചെയ്യേണ്ടതല്ലേ.  അല്ലാതെ അവരിങ്ങോട്ട് ആവശ്യപ്പെടണമെന്നുണ്ടോ?”
അതല്ല, അവര്‍ തമ്മില്‍ ശരിക്കും...
നകുലന്‍റെ ഉറക്കം അപ്പോഴേയ്ക്കും ജനല്‍കടന്നുപോയിരുന്നു.

നീയെന്താ ഇപ്പറേന്നത്, ഒന്നുമില്ലാതിരുന്നിട്ടാണോ രാവിലേം വൈകിട്ടും കാണാന്‍ പോകുന്നത്, ബീച്ചില്‍ പോയിരിക്കയും പാനിപൂരി കഴിക്കുകയും ചെയ്യുന്നത്, രാത്രി വൈകിയും മൊബൈല്‍ഫോണില്‍ കോളുകള്‍ വരുന്നത്, അവര്‍ ഒന്നിച്ചുതന്നെ ജീവിക്കുകയാണെടോ, ഇനി നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിക്കാതെ എത്രയും വേഗം...

ന്നാലും നകുലേട്ടാ...
എന്നാലും കണ്ടുപിടിച്ചവനെയിങ്ങുകിട്ടിയിരുന്നെങ്കില്‍...
ഇനിയാ വാക്ക് മിണ്ടിപ്പോകരുത്...
സുമി ഒന്നടങ്ങി. ഇരച്ചുകയറിയ രക്തം താഴേയ്ക്കിറങ്ങിയപ്പോള്‍ അയാളുറങ്ങി.

നകുലേട്ടാ... വീണ്ടും പതിഞ്ഞ വിളി.
വേണ്ട, ഇന്നിനി അവളുമായി സംസാരിക്കാന്‍ വയ്യ. നകുലന്‍ ഉറക്കം നടിച്ചു.

പിറ്റേന്ന് ഓഫീസില്‍നിന്നെത്തുമ്പോള്‍ സുമിയുടെ മുഖം പ്രസന്നമായിരുന്നു.  തീരുമാനിച്ചുറച്ചതിന്‍റെയല്ല, ‘എന്താന്നുവച്ചാ ആയിക്കോഎന്ന വിട്ടൊഴിയല്‍.  അതുമതിയായിരുന്നു നകുലന്.

എന്നിട്ടും രാത്രി ചപ്പാത്തിയും സ്റ്റ്യൂവും കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അയാള്‍ പറഞ്ഞത്, “മറ്റന്നാള്‍ നമ്മള്‍ നാട്ടില്‍ പോകുന്നു. ഒരാഴ്ചത്തേയ്ക്ക് ഞാന്‍ ലീവ് പറഞ്ഞിട്ടുണ്ട്.
സുമി മുഖമുയര്‍ത്തി അയാളെ നോക്കി. പിന്നീട് സ്റ്റ്യൂവില്‍ നിന്ന് ഉരുളക്കിഴങ്ങിന്‍റെ ഒരു കഷണമെടുത്തു ചവച്ച് പ്ലേറ്റിലേയ്ക്കുതന്നെ തലതാഴ്ത്തി.

രണ്ടാളെയും നേരില്‍ കണ്ട് സംസാരിക്കുന്നു.  വേണ്ട എന്നുപറയില്ലെന്നാണ് എന്‍റെ പ്രതീക്ഷ. ഇനി പറഞ്ഞാല്‍ത്തന്നെ, വേണ്ടേ... എന്നൊരു ചോദ്യമുണ്ടാവും അതില്‍, നീ കണ്ടോ...
ഉം...”  മറുപടി ഒരു മൂളലില്‍ ഒതുങ്ങിയപ്പോള്‍ അയാള്‍ക്ക് ആശ്വാസമായി.
---   ---   ---   ---   ---   ---   ---   ---   ---   ---  

ഒരാഴ്ചയ്ക്കുശേഷം ബാംഗ്ലൂരിലേയ്ക്കുള്ള മടക്കയാത്ര.

പച്ചപ്പിന്‍റെ കാഴ്ചകള്‍ പിന്നിലേയ്ക്കോടിമറയുന്നതും നോക്കിയിരിക്കുന്ന സുമിയുടെ മുഖത്തെ നേര്‍ത്ത പുഞ്ചിരി അയാള്‍ കണ്ടു.  ഇന്നലെ പകല്‍ ക്ഷേത്രനടയില്‍ വധൂവരന്മാരെയും കാത്ത് തുളസീമാലയും താലിയുമായി നില്‍ക്കുമ്പോഴും പിന്നീട് സാക്ഷികളായി രജിസ്റ്ററില്‍ ഒപ്പ്‌ ചാര്‍ത്തുമ്പോഴും വിദേശത്തുള്ള അളിയന് അയച്ചുകൊടുക്കാന്‍ പ്രത്യേകം ഫോട്ടോകള്‍ എടുത്തപ്പോഴും ആ പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു.

രാത്രി നെഞ്ചില്‍ പറ്റിക്കിടന്ന് അവള്‍ പറയുന്നുണ്ടായിരുന്നു, “ന്‍റെ നകുലേട്ടന്‍ ഒരു സംഭവം തന്ന്യാ, ട്ടോ....”  ഭാര്യ പ്രശംസിക്കുമ്പോള്‍ എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും തോന്നുന്ന അതേ സന്തോഷം, അഭിമാനം...

അടുത്ത മുറിയില്‍ മിഥുനങ്ങളുടെ ആദ്യരാത്രി. 
സുമിയുടെ ചുണ്ടുകള്‍ അയാളുടെ കാതില്‍ ഉരുമ്മി, “എന്‍റെ അച്ഛനാണെന്നുപറഞ്ഞിട്ട് കാര്യമൊന്നുമില്ല, ആളൊരു കള്ളനാണ്...

നകുലന്‍ ചിരിച്ചു.
എന്നാല്‍ എന്‍റെ അമ്മയൊരു കള്ളിയും...എന്ന് പൂരിപ്പിക്കാന്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് കഴിഞ്ഞില്ല.



(08..12..2012) 

(മഴവില്ല് പുതുവല്‍സരപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)

(ചിത്രം വരച്ചുതന്ന ഇസഹാക്ക് ഭായ്‌യ്ക്കും 
കളര്‍ ചെയ്തുതന്ന അദ്ദേഹത്തിന്‍റെ മകള്‍ ആരിഫയ്ക്കും 
പ്രത്യേകം നന്ദി.)

Wednesday, May 16, 2012

തല്‍പ്പുരുഷന്‍


വാരാന്ത്യപത്രം അലസമായി മടക്കിവയ്ക്കുന്നതിനിടയിലാണ് ബോക്സിനുള്ളില്‍ കൊടുത്തിരുന്ന ആ പരസ്യം ശ്രദ്ധയില്‍പ്പെട്ടത്‌.

"ഈശ്വരനുണ്ടെന്നു വിശ്വസിക്കുന്ന ഹിന്ദുയുവതി, ഇരുനിറം, 34 വയസ്സ്, 161 സെ.മീ., ഒരു വര്‍ഷം മുന്‍പുവരെ സദാചാരവിരുദ്ധമായി ജീവിതം നയിച്ചവള്‍. ബാധ്യതകളില്ല.  ജാതിമതഭേദമെന്യേ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.  പുനര്‍വിവാഹിതര്‍ക്ക് മുന്‍ഗണന."

അയാള്‍ക്ക്‌ വല്ലാത്ത കൗതുകം തോന്നി.  സദാചാരവിരുദ്ധം എന്ന് പറഞ്ഞാല്‍.... അതെ, അതുതന്നെ.  പിന്നെന്തിനാവും ആ സ്ത്രീ ഇപ്പോള്‍ ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്?  അതും പരസ്യത്തില്‍ത്തന്നെ അക്കാര്യം തുറന്നുപറഞ്ഞുകൊണ്ട്?  പ്രായമേറിവന്നപ്പോള്‍ ആവശ്യക്കാര്‍ കുറഞ്ഞതുകൊണ്ടാവുമോ?  അതോ പല സാഹചര്യങ്ങളില്‍പ്പെട്ട് ഒഴുകിപ്പോയ ജീവിതത്തെ വൈകിയെങ്കിലും കരകയറ്റാനുള്ള ശ്രമമോ?  എന്തായാലും ആ പരസ്യം നന്നായി.

ബ്രഡും ബുള്‍സൈയും പുഴുങ്ങിയ എത്തപ്പഴവുമായി ആഹാരം ഒതുക്കിയപ്പോഴോ വായനശാലയില്‍വച്ച് കുമാരന്‍ മാഷുമായി സാഹിത്യസെമിനാറിനെക്കുറിച്ചും റസിഡന്റ്സ് അസോസിയേഷന്‍റെ റൂമില്‍ സെക്രട്ടറിയുമായി വാര്‍ഷികശുചിത്വവാരത്തെക്കുറി
ച്ചും സംസാരിച്ചപ്പോഴോ, ഉച്ചയ്ക്ക് രവിയേട്ടന്റെ മകളുടെ വിവാഹസദ്യയില്‍പങ്കെടുത്തപ്പോഴോ ചിന്തകളിലേയ്ക്ക് കടന്നുവരാതിരുന്ന ആ പരസ്യത്തുണ്ട് അയാള്‍ക്ക്‌ അലോസരമായി മാറിത്തുടങ്ങിയത് വീട്ടിലെത്തി മയങ്ങാന്‍ കിടക്കുമ്പോഴായിരുന്നു.

കണ്ണുതുറക്കുമ്പോഴും അടയ്ക്കുമ്പോഴും കാണാന്‍ വേണ്ടിയാണ് അനുവിന്റെയും അക്ഷരമോളുടെയും പുഞ്ചിരിക്കുന്ന ചിത്രം കട്ടിലിന് എതിര്‍വശത്തുള്ള ചുവരില്‍ത്തന്നെ തൂക്കിയത്.  മൂന്നുപേരും ഒരുമിച്ചുള്ള മറ്റൊന്ന് മേശപ്പുറത്തും.  മൂന്നാറിലെ തേയിലച്ചെടികള്‍ക്കിടയില്‍ അക്ഷരയെ തോളത്തെടുത്ത് അനുവിനെയും ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന താന്‍.

അയാള്‍ മുഖം തിരിച്ച് കണ്ണാടിയിലേയ്ക്ക് നോക്കി.  നാലുവര്‍ഷങ്ങള്‍കൊണ്ട് മനസ്സും ശരീരവും വാര്‍ദ്ധക്യത്തിലേയ്ക്ക് വഴുതിവീണതുപോലെ.

സന്തോഷത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍.  ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ, ആഗ്രഹം പോലെതന്നെ ഒരു കുഞ്ഞുപെണ്‍പൂവായി അക്ഷര.  അവളെ മടിയിലിരുത്തി തന്നെ ചുറ്റിപ്പിടിച്ച് ബൈക്കില്‍ പിന്നിലിരുന്ന അനു ഒരു നിമിഷാര്‍ദ്ധത്തില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നതുകണ്ട നടുക്കുന്ന ഓര്‍മ്മ.  മൂന്നാംദിവസം അക്ഷരയുടെ ചേതനയറ്റ ശരീരം ചിതയിലേയ്ക്കെടുക്കുമ്പോഴാണ് ഒറ്റപ്പെടലെന്തെന്ന്‍ തിരിച്ചറിഞ്ഞത്.

എന്നത്തെയുംപോലെ ആ ഓര്‍മ്മയില്‍ കണ്ണുകള്‍ ഇറുകെപൂട്ടി അന്നും കിടന്നു.  പൊടുന്നനെയാണ് രാവിലെ കണ്ട പരസ്യം മനസിലേയ്ക്ക് കടന്നുവരുന്നത്. 

വീണ്ടും അയാള്‍ അതെക്കുറിച്ച് ചിന്തിച്ചു.  അവള്‍ക്കൊരു നല്ല ഭാര്യയാവാന്‍ കഴിയുമോ?  എല്ലാമറിഞ്ഞ് ഒരാള്‍ സ്വീകരിക്കാന്‍ തയ്യാറായാലും പിന്നീട് അവളുടെ ഭൂതകാലം അവര്‍ രണ്ടാളുടെയും മനസ്സിനെ വേട്ടയാടുകയില്ലേ?  ഉം... അവരുടെ വിധിയെന്തോ അത് അവര്‍ അനുഭവിച്ചല്ലേ തീരൂ. 

പരസ്യത്തില്‍ ഒരു ഫോണ്‍നമ്പര്‍ കൊടുത്തിരുന്നത് അയാള്‍ ഓര്‍മ്മിച്ചു.  പണ്ടൊക്കെ ഇത്തരം പരസ്യങ്ങള്‍ക്ക് ഒരു ബോക്സ് നമ്പര്‍ മാത്രം കാണും, ഒരു കത്തയച്ചാല്‍ മറുപടിയുണ്ടോ എന്ന് കാത്തിരിക്കണം.  ഇപ്പോഴിപ്പോള്‍ എല്ലാം വളരെ പെട്ടെന്നാണ്.  രാവിലെ പരസ്യം കാണുന്നു, ഉച്ചകഴിഞ്ഞ് പെണ്ണുകാണല്‍, വൈകുന്നേരം ചിലപ്പോള്‍ അതങ്ങുറപ്പിക്കേം ചെയ്യും.  അയാളുറങ്ങി.

വീണ്ടും ആ പരസ്യം ഓര്‍മ്മവരുന്നത് പിറ്റേന്ന് ഓഫീസിലേയ്ക്ക് പോകുന്നവഴിയില്‍ ടൗണിലെ സിഗ്നല്‍ലൈറ്റിനു കാത്തുകിടക്കുമ്പോഴാണ്.  കാല്‍നടക്കാരുടെ കൂടെ ഒരമ്മയും നാലോ അഞ്ചോ വയസ്സുതോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും.  നിരനിരയായി നില്‍ക്കുന്ന വാഹനങ്ങള്‍ക്ക് മുന്നിലൂടെ ഒരങ്കലാപ്പോടെ അവള്‍ അമ്മയുടെ കൈപിടിച്ച് നടന്നുപോകുന്നു.  മറുവശമെത്തിയപ്പോള്‍ അമ്മ അവളുടെ കയ്യില്‍നിന്നു പിടിവിട്ടു.  അപ്പോള്‍ത്തന്നെ പേടിച്ച് അവള്‍ അമ്മയുടെ കയ്യില്‍ കടന്നുപിടിച്ചു.  ആ നിമിഷത്തിലാണ് അയാള്‍ വീണ്ടും ആ പരസ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്.

എന്തുകൊണ്ടാണ് വീണ്ടും വീണ്ടും അത് മനസിലേയ്ക്ക് കടന്നുവരുന്നത്?  അനുവും മോളും പോയശേഷം ഒരു കൂട്ടുവേണമെന്നു തോന്നിയിട്ടില്ല.  പലരും നിര്‍ബന്ധിച്ചു, സഹപ്രവര്‍ത്തകരും ബന്ധുക്കളും എല്ലാം.  ചിലരൊക്കെ അയാളറിയാതെതന്നെ ചില പെണ്ണുകാണലൊക്കെ നടത്തുകയും ചെയ്തു.  ബന്ധുവീട്ടില്‍ വച്ച്, വിവാഹസ്ഥലത്തുവച്ച്, ഓഫീസില്‍ എന്തോ ആവശ്യത്തിനെന്നമട്ടില്‍ വന്നുപോയ പെണ്‍കുട്ടിയെ ഇഷ്ടമായോ എന്ന് പിന്നീട് ചോദിക്കുമ്പോഴാണ് അതൊരു അനൗദ്യോഗികപെണ്ണുകാണലായിരുന്നെന്ന്‍ അയാളറിയുന്നത്.  പറയത്തക്ക മോശം സ്വഭാവങ്ങള്‍ ഒന്നുമില്ലാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നതിനാലാവും വന്നതില്‍ ഒന്നോ രണ്ടോ ഒഴികെ മറ്റെല്ലാം ആദ്യവിവാഹിതരുടെ ആലോചനകളായിരുന്നു.

ഓഫീസില്‍ തുറന്ന ഫയലുകള്‍ അടയ്ക്കുന്ന ഇടവേളകളില്‍ വീണ്ടും ആ ഓര്‍മ്മ അയാളെ അലട്ടി.  എന്തുകൊണ്ടാണ് അത് തന്നെ വിടാതെ പിന്തുടരുന്നത്?  അയാള്‍ക്ക്‌ മനസിലായില്ല.  ആ പരസ്യം കൊടുത്ത സ്ത്രീയോട് എന്തെങ്കിലും താല്പര്യം?  ഛെ! അതുമില്ല.  പിന്നെ...?

വൈകിട്ട് നടക്കാനിറങ്ങിയപ്പോഴും രാത്രി വൈകി ഉറങ്ങാന്‍ കിടക്കുമ്പോഴും പത്രത്തിലെ ആ ചെറുകോളം അയാളെ അലട്ടിക്കൊണ്ടിരുന്നു.  ഒരുപക്ഷെ ആ സ്ത്രീയ്ക്ക് ഒരു ജീവിതം കൊടുക്കാനുള്ള നിയോഗം തനിക്കായിരിക്കുമോ?  അല്ലെങ്കില്‍ എന്തിനാണ് എത്രയൊക്കെ ശ്രമിച്ചിട്ടും മനസ്സിലേയ്ക്ക് അതിങ്ങനെ....?

അന്നുരാത്രി നാലോ അഞ്ചോ തവണ അയാളുണര്‍ന്നു.  കുറെയേറെ സമയം കണ്ണുംതുറന്ന് കിടന്നശേഷമാണ് ഓരോ തവണയും മയങ്ങിയത്. 

പിറ്റേന്നുരാവിലെ ഉണര്‍ന്നത് ആ ഫോണ്‍നമ്പരില്‍ വിളിക്കാന്‍ തീര്‍ച്ചപ്പെടുത്തിക്കൊണ്ടായിരുന്നു.  ഒരുപക്ഷെ എന്താണ് അങ്ങനെയൊരു പരസ്യം കൊടുക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് ആദ്യം തോന്നിയ കൗതുകമാവുമോ ഇങ്ങനെ വിടാതെ പിന്തുടരുന്നത്?

എട്ടുമണികഴിഞ്ഞപ്പോള്‍ അയാള്‍ പത്രമെടുത്ത് പരസ്യത്തില്‍ കണ്ട നമ്പരിലേയ്ക്ക് വിളിച്ചു.  ഒരു ചെറിയ പെണ്‍കുട്ടിയുടെ ശബ്ദമാണ് കേട്ടത്.  പത്രത്തില്‍ പരസ്യം കണ്ട് വിളിച്ചതാണ് എന്ന് പറഞ്ഞു.  ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഒരു സ്ത്രീശബ്ദം...

"ഹലോ..."
അയാള്‍ ഒന്ന് സംശയിച്ചു.
"ഞാന്‍ പരസ്യം കണ്ട്..."
"പറഞ്ഞോളൂ..."
"അത്.... എനിക്കൊന്നു കാണണമായിരുന്നു..."

പറഞ്ഞതും അയാള്‍ നാവുകടിച്ചു.  താനെന്തിനാണ് അവരെ കാണുന്നത്?  ആ നിമിഷംവരെ അവരെ കാണണമെന്ന ആഗ്രഹം മനസ്സില്‍ ഇല്ലായിരുന്നല്ലോ.  വേണ്ട, വെറുതെ വിളിച്ചതാണെന്ന് പറഞ്ഞാലോ...

"എവിടെനിന്നാണ് വിളിക്കുന്നത്‌?"
"ടൗണില്‍നിന്നാണ്"
"ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്, ആര്‍ക്കുവേണ്ടിയാണ്...?"

എന്തുപറയണം...? അയാള്‍ സംശയിച്ചു.  ഒന്നും പറയാതെ കോള്‍ കട്ട് ചെയ്താലോ...

"എനിക്ക് ഒന്നുകാണണം..."

മറുവശത്ത് നിശ്ശബ്ദത.  വേണ്ടിയിരുന്നില്ല.  എന്തിനാണ് ആ സ്ത്രീയെ കാണുന്നത്?   ഇങ്ങനെ ഒരു പരസ്യം കൊടുത്തത്
എന്തിനാണെന്നുചോദിക്കാനോ?  അതിനവര്‍ എന്ത് മറുപടി തരും?  അല്ല, അതറിഞ്ഞിട്ട്‌ തനിക്കെന്താണ് നേട്ടം?

"ഇന്നുവൈകിട്ട് അഞ്ചുമണിയ്ക്ക് കാണാന്‍ പറ്റുമോ?"

അവര്‍ പറഞ്ഞ സ്ഥലം എട്ടുകിലോമീറ്റര്‍ മാത്രം അകലെയായിരുന്നു.
"ഞാന്‍ അഞ്ചരയോടെ എത്താം"
"ശരി, ഈ നമ്പറില്‍ വിളിച്ചാല്‍ മതി"

അയാള്‍ കോള്‍ കട്ട് ചെയ്തു.  ഒരു നിമിഷം... എന്തോ വലിയ ഒരു ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നി.  പക്ഷെ തൊട്ടുപിന്നാലെ വല്ലാത്ത ഒരങ്കലാപ്പ് അയാളെ പിടികൂടി.  കാണണോ?  വീണ്ടും വിളിച്ചിട്ട് കാണാന്‍ താല്പര്യമില്ലെന്ന് പറഞ്ഞാലോ?  അന്ന് പകല്‍ നാലഞ്ചുതവണ അയാള്‍ ഫോണില്‍ ആ നമ്പര്‍ എടുത്തുനോക്കി.  വിളിക്കണോ? വേണോ?  ഓരോ തവണയും ഫോണ്‍ ലോക്ക് ചെയ്ത് പോക്കറ്റിലിട്ടു.

അഞ്ചുമണിയ്ക്ക് ഓഫീസില്‍നിന്നിറങ്ങിയ അയാളുടെ ബൈക്ക്‌ എട്ടുകിലോമീറ്റര്‍ അകലെ അവര്‍ പറഞ്ഞ കോഫിഷോപ്പിനെ ലക്ഷ്യമാക്കിയാണ് നീങ്ങിയത്.

ഷോപ്പിനുമുന്നിലെ റോഡരികില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഹെല്‍മെറ്റ്‌ ഊരി വണ്ടിയുടെ ഹാന്‍ഡിലില്‍ തൂക്കി അയാള്‍ വീണ്ടും ശങ്കിച്ചുനിന്നു.  വേണോ?  എന്തിനാണ്...?  അവരെ കല്യാണം കഴിക്കാനുള്ള ഒരുദ്ദേശ്യവും തനിക്കില്ല, അവരെയന്നല്ല, ആരെയും.

അയാള്‍ ഷോപ്പിനുള്ളില്‍ കയറി.  കോഫി, സ്നാക്സ്‌, ഫ്രഷ്‌ജൂസ്‌, ഐസ്ക്രീം... ഒറ്റനോട്ടത്തില്‍ അവരെന്നുതോന്നിക്കുന്ന ആരെയും അവിടെ കണ്ടില്ല.  സമയം അഞ്ചര കഴിഞ്ഞിരുന്നു. 

ഷോപ്പിന്റെ അകത്തെ കോണിലെ ഒഴിഞ്ഞ ഒരു ടേബിളിനു മുന്നിലിരുന്ന് അയാള്‍ ഷോപ്പിനുള്‍വശം ശ്രദ്ധിച്ചു.  ഒരു അപ്പൂപ്പനും അമ്മൂമ്മയും പേരക്കിടാവുമാണെന്ന് തോന്നുന്നു, ചെറുമോന് ഐസ്‌ക്രീം വാങ്ങിക്കൊടുക്കാന്‍ വന്നതാണ്.  അയാള്‍ ഒരു കാപ്പി ഓര്‍ഡര്‍ ചെയ്തു.  രണ്ടു മേശയ്ക്കപ്പുറം ജൂസ്‌ കഴിക്കുന്ന ഒരു പയ്യനും പെണ്‍കുട്ടിയും.  കണ്ടാലറിയാം, ജൂസ്‌ കഴിക്കാന്‍ വേണ്ടിയല്ല വന്നതെന്ന്.

കാപ്പി വന്നു, നല്ല ചൂടുണ്ട്.  അയാള്‍ വാച്ചില്‍നോക്കി, സമയം  5.40.  ആ നമ്പറില്‍ ഒന്ന് വിളിച്ചുനോക്കാം.

രണ്ടാമത്തെ ബെല്ലിനുതന്നെ മറുവശത്ത് അവരുടെ സ്വരം.
"ഞാന്‍ ഷോപ്പിലുണ്ട്..."
"ഇരിക്കൂ, ദാ വരുന്നു..."

ഒരു നിമിഷത്തിനകം അകത്തേയ്ക്ക് കടന്നുവന്ന സ്ത്രീയെ അയാള്‍ കണ്ടു.  എവിടെയോ കണ്ടു മറന്നപോലെ.  മുന്‍പ്‌ ഇവരെ കണ്ടിട്ടുണ്ടോ?  ഒരുപക്ഷെ റോഡില്‍, ഏതെങ്കിലും കടയില്‍, അല്ലെങ്കില്‍ എന്തെങ്കിലും ആവശ്യത്തിന് ഓഫീസില്‍....

അയാളെ കണ്ടതും അവര്‍ അടുത്തേയ്ക്ക് വന്നു.  എതിരെയുള്ള കസേര അയാള്‍ ചൂണ്ടിക്കാട്ടി.

"ഒരുപക്ഷെ നിങ്ങള്‍ വരാന്‍ വൈകിയാല്‍ ഞാനിവിടെ വെറുതെയിരിക്കണ്ടേ, അതുകൊണ്ട് ആ ഷോപ്പില്‍ കയറി.  അവള്‍ സണ്‍ഫിലിം ഒട്ടിച്ച ചില്ലിനപ്പുറത്തേയ്ക്ക് ചൂണ്ടിക്കാട്ടി.  അയാള്‍ വെറുതെ നോക്കി, അതൊരു ബുക്ക്ഷോപ്പായിരുന്നു.
അവള്‍ കൈവശമുണ്ടായിരുന്ന ചെറിയ ബാഗ് മടിയില്‍ വച്ചു.
"കുടിക്കാനെന്താ വേണ്ടത്?"  അയാള്‍ ചോദിച്ചു.
"ഒന്നും വേണ്ട.... അല്ലെങ്കില്‍ ഒരു ലൈംജൂസ്‌ പറഞ്ഞോളൂ..."

അയാള്‍ അവളെ ശ്രദ്ധിച്ചു.  ഇളം പച്ചയില്‍ വെളുത്ത പൂക്കളുള്ള സാരി, നെറ്റിയില്‍ ഒരു ചെറിയ കറുത്ത പൊട്ട്.  വലതുകയ്യില്‍ രണ്ടു വളകള്‍.  മാലയില്‍ ഗുരുവായൂരപ്പന്‍റെതാണെന്ന് തോന്നുന്നു, സ്വര്‍ണ്ണലോക്കറ്റ്.  സാമാന്യം ഭംഗിയുള്ള മുഖം, ഒതുങ്ങിയശരീരം.  എന്തിനാണ് താനിവളെ കാണാന്‍ വന്നത്? 

അവള്‍ പുഞ്ചിരിച്ചു.
"എന്താ പേര്?"
അയാള്‍ ഞെട്ടി.  ഇത്ര നേരവും ഒന്നും മിണ്ടാതെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ അവള്‍ക്കെന്തു തോന്നിയിട്ടുണ്ടാവും?

"അശോകന്‍"

അങ്ങോട്ട്‌ എന്തുചോദിക്കണമെന്നറിയാതെ അയാള്‍ കുഴങ്ങി.  ഇതൊരു പെണ്ണുകാണലാണോ?  അയാള്‍ കോഫികപ്പെടുത്തു.

"എന്താണ് എന്നെ കാണണമെന്ന് തോന്നാന്‍...?"

എന്താണ് അങ്ങനെയൊരു പരസ്യം കൊടുക്കാന്‍ കാരണമെന്ന് വെറുതെ ഒന്ന് ചോദിച്ചറിഞ്ഞുപോകാന്‍ വന്നതാണ് താന്‍.  ഇപ്പോള്‍ അവള്‍ ഇങ്ങോട്ട് ചോദിക്കുന്നു.

"എനിക്കറിയില്ല"

"രണ്ടുദിവസമായി ഏഴോ എട്ടോ പേര്‍ വിളിച്ചു, അതില്‍ രണ്ടാള്‍ മാത്രമാണ് മാന്യമായി സംസാരിച്ചത്.  മറ്റുള്ളവര്‍ക്കറിയേണ്ടത് വേറെ പലതുമായിരുന്നു..."

അതെന്താണെന്ന് അയാള്‍ ചോദിച്ചില്ല.  വീണ്ടും ബിസിനസ് തുടങ്ങുന്നെങ്കില്‍ അറിയിക്കണം എന്നാവും.

ലൈംജൂസെത്തി.  പൊങ്ങിക്കിടന്ന ഐസ്ക്യൂബുകള്‍ സ്ട്രോകൊണ്ട് അനക്കി അവള്‍ ഒരുനിമിഷം ഒന്നും മിണ്ടാതിരുന്നു.  പെട്ടെന്ന് എന്തോ ചോദിക്കാനോര്‍ത്ത് അയാളുടെ മുഖത്തേയ്ക്ക് നോക്കി.  അയാള്‍ പുഞ്ചിരിച്ചു.

"ഞാന്‍ വില്ലേജ്‌ ഓഫീസില്‍ ജോലി ചെയ്യുന്നു.  വയസ്സ് മുപ്പത്തെട്ട്.  ഭാര്യയും മകളുമുണ്ടായിരുന്നു, ഒരു ആക്സിഡന്റില്‍... ഇപ്പോള്‍ നാലുവര്‍ഷമായി..."

അവള്‍ മൂളി.

"എന്‍റെ പേര് മായ.  മുന്‍പ്‌ വിവാഹം കഴിച്ചിട്ടില്ല.  എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ ആ പരസ്യത്തില്‍ത്തന്നെ പറഞ്ഞിരുന്നു."

അയാള്‍ക്ക് അപരിചിതത്വത്തിന്റെ മഞ്ഞുരുകിയതുപോലെ തോന്നി.
"എന്നെ ഇതിനുമുന്‍പ്‌ കണ്ടിട്ടുണ്ടോ?"

അവള്‍ നേരിയ അമ്പരപ്പോടെ അയാളെ സൂക്ഷിച്ചുനോക്കി.
"ഇല്ല, കണ്ടതായി ഓര്‍ക്കുന്നില്ല."
"എനിക്ക് നിങ്ങളെ എവിടെയോ കണ്ടുമറന്നതുപോലെ"
അവള്‍ ചിരിച്ചു.  അവള്‍ക്ക് നിരയൊത്ത വെളുത്ത പല്ലുകളാണ്, അയാള്‍ ശ്രദ്ധിച്ചു.

"കാണാനുള്ള സാധ്യത വളരെ കുറവാണ്, മൂന്നുമാസമേ ആയിട്ടുള്ളൂ ഞങ്ങള്‍ ഇവിടെ താമസമാക്കിയിട്ട്."
ഒന്നുനിര്‍ത്തി അവള്‍ തുടര്‍ന്നു, ചേച്ചിയും മകളും ഞാനും ഒന്നിച്ചാണ് താമസം.  താങ്കള്‍ എങ്ങനെയുള്ള ആളാണെന്ന് അറിയാത്തതുകൊണ്ടാണ് വീട്ടിലേയ്ക്ക് വിളിക്കാതിരുന്നത്‌."

'സദാചാരവിരുദ്ധം' എന്ന് സ്വയം വിളിക്കുന്ന കാലത്തിന്‍റെ മുള്ളുകളില്‍നിന്ന് മുക്തിനേടാനാവും ദൂരെ ഒരിടത്തുവന്ന്‌ താമസമാക്കിയത്.  മുന്‍പ്‌ എവിടെയായിരുന്നു?  അതയാള്‍ ചോദിച്ചില്ല.

"താങ്കള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ വീട്ടിലേയ്ക്ക് പോകാം.  ഇവിടെ അടുത്തുതന്നെയാണ്.  ഒരു കിലോമീറ്റര്‍ മാത്രം.  അപ്പോള്‍ ചേച്ചിയ്ക്കും കാണാല്ലോ..."

എന്തിനാണ് വീട്ടിലേയ്ക്ക് പോകുന്നത്?  ഇങ്ങനെ പരസ്യം കൊടുക്കാന്‍ ധൈര്യം കാണിച്ച സ്ത്രീയെ വെറുതെ ഒന്നുകാണാന്‍ മാത്രം വന്നതല്ലേ...

"ശരി, ഞാന്‍ വരാം..."

ഷോപ്പില്‍നിന്നിറങ്ങി ആദ്യംകണ്ട ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ അവള്‍ പറഞ്ഞു,
"എന്‍റെ പിന്നാലെ വന്നോളൂ..."

രണ്ടു മുറികളുള്ള ഒരു കൊച്ചുവീടിനുമുന്നില്‍ അവളിറങ്ങി.  വാടകവീടായിരിക്കണം.

എട്ടുവയസ്സുതോന്നിക്കുന്ന ഒരു പെണ്‍കുട്ടിവന്ന്‌ വാതില്‍ തുറന്നു.  ആദ്യം വിളിച്ചപ്പോള്‍ ഫോണെടുത്തത് ഇവളായിരിക്കണം.

"അമ്മയെ വിളിക്കൂ..."
പെണ്‍കുട്ടി അകത്തേയ്ക്ക് പോയി.

ചൂരല്‍ക്കസേരയിലിരുന്ന് അയാള്‍ ചുറ്റും നോക്കി.  അത്യാവശ്യം വേണ്ട വസ്തുക്കള്‍ മാത്രം.  അവ വൃത്തിയായും ഭംഗിയായും അടുക്കിവച്ചിരിക്കുന്നു.  കൊച്ചുടീപ്പോയില്‍ അന്നത്തെ പത്രം.  അതിനുമേലെ ഒരുകൈ പോയ ഒരു പാവക്കുട്ടി മാത്രം അലക്ഷ്യമായി കിടന്നിരുന്നു.  അടുത്ത് നാലഞ്ചുകളര്‍പെന്‍സിലുകളും പേപ്പര്‍തുണ്ടുകളും.

അവള്‍ അകത്തേയ്ക്ക് പോയി.  ഒരു നിമിഷത്തിനുള്ളില്‍ തിരികെ വന്നു.
"കുടിക്കാനെന്തെങ്കിലും...?"
"വേണ്ട"
അയാള്‍ക്ക്‌ ഉഷ്ണം തോന്നിയതും അവള്‍ ഫാനിന്‍റെ സ്വിച്ചിട്ടതും ഒന്നിച്ചായിരുന്നു.  കളര്‍ ചെയ്തതും ചെയ്യാത്തതുമായ കടലാസുകഷണങ്ങള്‍ പറന്നു.  പെണ്‍കുട്ടി ഓടിവന്ന് അവയൊക്കെ പെറുക്കിയെടുത്തു.

"ചേച്ചിയുടെ മോളാ... ചാരു..."

അയാള്‍ കുട്ടിയെ നോക്കി പുഞ്ചിരിച്ചു.  അവള്‍ വിടര്‍ന്ന വലിയ കണ്ണുകളോടെ അയാളെ നോക്കി.  ആ കണ്ണുകളിലേയ്ക്ക് നോക്കി അയാള്‍ അമ്പരന്നു.

മായയെയും ചാരുവിനെയും അയാള്‍ വീണ്ടും വീണ്ടും നോക്കി.

"അവള്‍ക്കു മൂന്നുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.  കച്ചവടമായിരുന്നു.  ചേച്ചി മോളെയുംകൂട്ടി വീട്ടിലേയ്ക്ക് പോന്നു."

അയാള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.

"ഇവിടെ അടുത്തുള്ള ഒരു പ്രസ്സില്‍ ചെറിയ പണിയുണ്ട് എനിക്കിപ്പോള്‍.  ചേച്ചി വീട്ടിലിരുന്നുതന്നെ പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നു, അടുത്തുള്ള കടകളില്‍.  ഒഴിവു കിട്ടുമ്പോള്‍ ചേച്ചിയെ സഹായിക്കും.  അങ്ങനെ ഇപ്പോള്‍ ഒരുവിധം പിടിച്ചുനില്‍ക്കുന്നു..."

അകത്തെ വാതില്‍ക്കല്‍ കാല്‍പ്പെരുമാറ്റം കേട്ടാണ് തലയുയര്‍ത്തിനോക്കിയത്.  നൈറ്റിയില്‍, ഷാള്‍കൊണ്ട് തലമറച്ച ഒരു സ്ത്രീരൂപം.  ഇതാവണം മായയുടെ ചേച്ചി.

ഒരു നിമിഷം.... അശോകന് ഹൃദയം നിലച്ചതുപോലെ തോന്നി.  ചൂരല്‍ക്കസേരയില്‍നിന്ന് അയാള്‍ എണീറ്റു.

"മീര....!!!"
വാതില്‍പ്പടിയില്‍ തറഞ്ഞുപോയ രൂപത്തെ അയാള്‍ വീണ്ടും വീണ്ടും നോക്കി.

"അശോകന്‍...!"
അവളുടെ ചുണ്ടുകള്‍ വിറച്ചു.

മായ രണ്ടാളുടെയും മുഖത്തേയ്ക്ക് നോക്കി.
"ചേച്ചിയെ അറിയാമോ?"
മറുപടി പറയുന്നതിനുമുന്‍പേ വാതില്‍ക്കല്‍ നിന്ന രൂപം അകത്തേയ്ക്ക് മറഞ്ഞു.  ഒരുനിമിഷം അമ്പരന്നുനിന്ന മായയും അകത്തേയ്ക്ക് പോയി.  നിറം കൊടുത്ത കടലാസുകഷണങ്ങള്‍ ഈര്‍ക്കില്‍ത്തുമ്പില്‍ കൊരുത്തുകൊണ്ടിരുന്ന ചാരു ഒന്നും മനസ്സിലാവാതെ അയാളുടെ മുഖത്തേയ്ക്ക് നോക്കി.

ഒന്നാംവര്‍ഷഡിഗ്രിക്ലാസിനുമുന്നിലൂടെ കടന്നുപോകുമ്പോള്‍ കണ്ട വിടര്‍ന്നുതിളങ്ങുന്ന കണ്ണുകള്‍ അയാളോര്‍ത്തു.  മീരയെന്നാണ് പേരെന്നും ഹോസ്റ്റലിലാണ് താമസമെന്നും അറിഞ്ഞു.  ഒന്നുമിണ്ടാന്‍ കൊതിച്ചു.  രാവിലെ അവള്‍ വരുന്നതുംനോക്കി കോളേജ്‌ഗേറ്റിനടുത്ത് കാത്തുനിന്ന ദിവസങ്ങള്‍.  കൂട്ടുകാരികളോടൊപ്പം നടന്നുപോകുന്ന ചുരുളന്‍മുടിക്കാരി സ്വപ്നമായത് വളരെ പെട്ടെന്നായിരുന്നു.  ഒരിക്കല്‍ സ്റ്റെയര്‍കേസില്‍ അഭിമുഖമായിവന്നപ്പോള്‍ അവള്‍ ഒറ്റയ്ക്കായിരുന്നു.  അടുത്തെത്തുംമുന്‍പേ കണ്ടു, അവളും.

"മീരാ...."
ആ വിളിയില്‍ എല്ലാമുണ്ടായിരുന്നു.... ഒളിപ്പിച്ചുവച്ച സ്നേഹവും, പറയാതടക്കിയ ഭാവങ്ങളും, എല്ലാം. 

അവളൊന്നു പകച്ചു.  എന്നിട്ട് ഒന്നുംമിണ്ടാതെ പടിയിറങ്ങി.  താഴെയെത്തിയപ്പോള്‍ ഒന്നുതിരിഞ്ഞുനോക്കി വല്ലാത്ത ഒരങ്കലാപ്പോടെ നടന്നുപോയി. 

എന്നും കൂട്ടുകാരികളോടൊപ്പം കളിച്ചുചിരിച്ചുവന്നിരുന്ന മീര പിറ്റേന്നുമുതല്‍ രാവിലെ കോളേജ്‌ഗേറ്റെത്തുമ്പോള്‍ മൗനിയായി.  ഏറുകണ്ണിട്ടുനോക്കി ഒന്നുംമിണ്ടാതെ അവള്‍ പോയി.

ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും അവിചാരിതമായി കോളേജ്‌വരാന്തയില്‍വച്ചുകണ്ടപ്പോള്‍ വഴിതടഞ്ഞു.  ആ വിടര്‍ന്ന കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി.  അവള്‍ ചിരിച്ചു.  അന്ന് അതുമതിയായിരുന്നു.  എനിക്കുവേണ്ടിമാത്രം വിരിഞ്ഞ പുഞ്ചിരി.

മായ അകത്തുനിന്നുവന്നു.  അയാള്‍ എണീറ്റു.

"ഞാന്‍ പിന്നീടൊരിക്കല്‍ വരാം."
അവള്‍ തലയാട്ടുകമാത്രം ചെയ്തു.

മുറ്റത്തിറങ്ങി ബൈക്ക്‌ സ്റ്റാര്‍ട്ടാക്കുമ്പോള്‍ വാതില്‍ക്കല്‍ ചാരു.  അയാള്‍ ഒരുനിമിഷം അവളെ നോക്കി, അവള്‍ അയാളെയും.

തിരകെ വരുമ്പോള്‍ ആ കണ്ണുകളില്‍ത്തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു അയാള്‍.  കോളേജ്‌ഗേറ്റിനടുക്കല്‍ രാവിലെ കാണുമ്പോള്‍ അവള്‍ നോക്കും, അയാള്‍ ചിരിക്കും, ആരും ശ്രദ്ധിക്കുന്നില്ലെന്നുതോന്നിയാല്‍ അവളും.

കോളേജ്‌ഡേയുടെ ദിവസങ്ങള്‍.  അതിനിടയില്‍ ഒരുദിവസം ലൈബ്രറിയില്‍വച്ച് അവളെ ഒറ്റയ്ക്കുകിട്ടി.  വിഖ്യാതരായ പല എഴുത്തുകാരുടെയും ആത്മാക്കളെ സാക്ഷിനിര്‍ത്തി ധൈര്യം സംഭരിച്ച് പറഞ്ഞു,

"മീരാ, എന്തുകൊണ്ടെന്ന് ചോദിക്കരുത്, എനിക്ക് നിന്നെ ഇഷ്ടമാണ്, ഒരുപാടൊരുപാട്...."

അവള്‍ പേടിയോടെ ചുറ്റും നോക്കി.  ആരും കാണുന്നില്ലെന്നുറപ്പായപ്പോള്‍ ചിരിച്ചു.  അവളുടെ കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു.

"അടുത്ത ആഴ്ച എന്‍റെ ക്ലാസ്‌ കഴിയും.  പരീക്ഷയ്ക്കിടയില്‍ കാണാന്‍ പറ്റുമോ?  ഹോസ്റ്റലില്‍നിന്ന് ഇറങ്ങാന്‍ പറ്റുമോ?  നാട്ടില്‍ പോകുന്നുണ്ടോ?"

"അറിയില്ല"
ആദ്യമായി അവളുടെ ശബ്ദം കേട്ടു.  എന്‍റെ നെഞ്ചിടിപ്പ് വേഗത്തിലായി. 
"നിന്‍റെ എക്സാം നടക്കുന്ന ദിവസങ്ങളില്‍ ഞാന്‍ വരും... കാണണം..."
അവള്‍ പുഞ്ചിരിച്ചു.

"കോഴ്സ്‌ കഴിഞ്ഞാലും അടുത്തവര്‍ഷവും ഞാന്‍ നിന്നെ കാണാന്‍ വരും... ഇടയ്ക്കിടെ വരും..."
അവള്‍ ഒന്നും പറഞ്ഞില്ല.
"ഒരു ജോലി കിട്ടിയശേഷം ഞാന്‍ നിന്നെ വീട്ടില്‍ വന്നുകാണും, എന്നിട്ട് നിന്‍റെ അച്ഛനോടും അമ്മയോടും ചോദിക്കും, നിന്നെ എനിക്ക് തന്നേയ്ക്കുമോ എന്ന്."

അവള്‍ നാണിച്ചുതലതാഴ്ത്തി.  എടുത്ത പുസ്തകം ഷെല്‍ഫില്‍വച്ച് തിരിഞ്ഞുനോക്കാതെ അവള്‍ ഓടിപ്പോയി.

സ്റ്റഡിലീവ് കഴിഞ്ഞു.  പരീക്ഷാദിവസങ്ങളില്‍ വെറുതെ അവളെ പ്രതീക്ഷിച്ചു, വരില്ലെന്നറിഞ്ഞിട്ടും.  അവളുടെ വീടെവിടെയാണെന്നുകൂടി ചോദിച്ചില്ലല്ലോ എന്ന് അപ്പോഴാണ് ഓര്‍മ്മിക്കുന്നത്.  അവളുടെ പരീക്ഷാദിവസങ്ങളില്‍ നേരത്തേതന്നെ കോളേജിലെത്തി.  ആദ്യദിനം അവളെ കണ്ടില്ല.  രണ്ടാംദിനവും കാണാതായപ്പോള്‍ വേവലാതിയായി.  ഹോസ്റ്റലില്‍നിന്നുവരുന്ന അവളുടെ ക്ലാസ്‌മേറ്റ് മാലിനിയോട് തിരക്കി.  സ്റ്റഡിലീവിനിടയില്‍ ഒരുദിവസം വന്ന് അവള്‍ റൂം വെക്കേറ്റ് ചെയ്തുപോയെന്നറിഞ്ഞു.  കാരണമെന്താണെന്ന് അവള്‍ക്കുമറിയില്ല.  അഡ്രസോ ഫോണ്‍നമ്പരോ ഇല്ല. 

അവസാനപരീക്ഷയ്ക്കും മീരയെ കാണാതായപ്പോള്‍ ഹോസ്റ്റല്‍വാര്‍ഡനോടുതിരക്കി അവളുടെ വിലാസം മാലിനി സംഘടിപ്പിച്ചുതന്നു.

രണ്ടുമണിക്കൂര്‍ ട്രെയിന്‍യാത്രയും, പിന്നെയും അരമണിക്കൂര്‍ ബസ്‌യാത്രയും... അവിടേയ്ക്ക് പോകുമ്പോള്‍ ഏതുവിധേനയും അവളെ കണ്ടെത്തണമെന്ന വാശിയായിരുന്നു മനസ്സില്‍.  ചോദിച്ചും കേട്ടും ആ വിലാസത്തിലെ വീട് തേടിപ്പിടിച്ചു.  അവിടെയപ്പോള്‍ വേറൊരു കുടുംബം താമസമാക്കിയിരുന്നു.  മീരയുടെ അച്ഛന്‍ മരിച്ചെന്നും അവര്‍ വീടൊഴിഞ്ഞെന്നും അമ്മയുമൊപ്പം നാട്ടിലേയ്ക്ക് പോയെന്നും അവിടെനിന്നറിഞ്ഞു.  കൂടുതലൊന്നും അവിടെ ആര്‍ക്കുമറിയില്ലായിരുന്നു.

അവളെ നഷ്ടപ്പെട്ടെന്ന് തീര്‍ച്ചയാക്കിയ ദിവസങ്ങള്‍... എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കണമെന്ന് മാലിനിയെ പറഞ്ഞേല്‍പ്പിച്ചു.  ഒന്നുമുണ്ടായില്ല.  വില്ലേജ്‌ ഓഫീസില്‍ ക്ലര്‍ക്കായി ജോലികിട്ടി.  വിവാഹത്തിനുതലേന്നുപോലും അവളെ കാണാന്‍ കഴിഞ്ഞാല്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ചുകളയാമെന്നുകൂടി ചിന്തിച്ചു.  പിന്നീട് അവളെ കാണുന്നത് മായയുടെ ചേച്ചിയായിട്ടാണ്.

അന്നുരാത്രി അയാള്‍ ഉറങ്ങിയില്ല.

മീര വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.  രക്തമയമില്ലാതെ വിളര്‍ത്ത്, വല്ലാതെ പ്രായം തോന്നിക്കുന്ന മുഖം.  ചാരു.... അക്ഷരയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവളുടെയത്ര വരുമായിരുന്നു.  പുലര്‍ച്ചയായി അയാളുറങ്ങുമ്പോള്‍.

ഉച്ചയ്ക്ക് ഒന്നരയോടെ നല്ല തലവേദനയുമായാണ് അയാള്‍ ഉണര്‍ന്നത്.  കടുപ്പത്തില്‍ ഒരു ചായ കുടിച്ചു.  പത്രമെടുത്ത് നിവര്‍ത്തി.  ഒന്നും വായിക്കാന്‍ തോന്നുന്നില്ല,  ലീവാണെന്ന് ഓഫീസില്‍ വിളിച്ചുപറഞ്ഞു.  കുളിച്ച് ഷേവ്‌ ചെയ്ത് പുറത്തേയ്ക്കിറങ്ങി.

ഊണുകഴിച്ച് തിരികെ വീട്ടിലെത്തിയപ്പോള്‍ അകത്തേയ്ക്ക് കയറാന്‍ തോന്നാതെ അയാള്‍ ഉമ്മറത്തിരുന്നു.  ഈശ്വരന്‍ എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത്?  ആ പരസ്യം കാണാനും മായയെ വിളിക്കാനും ആ വീട്ടില്‍ പോവാനുമെല്ലാം....

പെട്ടെന്നാണ് അയാള്‍ക്ക് തോന്നിയത്, ഇപ്പോള്‍ വീട്ടില്‍ മീര ഒറ്റയ്ക്കാവും, ഒന്നുപോയി കണ്ടാലോ.... അയാള്‍ ബൈക്ക്‌ സ്റ്റാര്‍ട്ടാക്കി.

വാതില്‍ തുറന്നത് മീരതന്നെയായിരുന്നു.  അവള്‍ പ്രതീക്ഷിച്ചിരുന്നെന്നു തോന്നി.  ഒന്നും പറയാതെ അകത്തുകയറി ഇരുന്നു.  മീര വാതിലുംചാരി നിന്നു.  നിമിഷങ്ങള്‍ കടന്നുപോയി.

"മീരാ..."
മറുപടി ഒരു തേങ്ങലായിരുന്നു.  അതടങ്ങാന്‍ അയാള്‍ കാത്തുനിന്നു.

"സ്റ്റഡിലീവിനിടയിലാണ് അച്ഛന്‍ മരിച്ചത്.  മരപ്പണിക്കാരനായിരുന്നു.  അമ്മയും ഞാനും മായയും അമ്മയുടെ വീട്ടിലേയ്ക്ക് പോയി.  പിന്നീട് പഠിപ്പിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല.  അമ്മാവന്മാരുടെ കാരുണ്യത്താല്‍ ചാരുവിന്‍റെ അച്ഛനുമായുള്ള വിവാഹം നടന്നു.  നല്ല മനുഷ്യനായിരുന്നു.  ഏറെ വൈകാതെ അമ്മ മരിച്ചു....

"ക്യാന്‍സറായിരുന്നു.  അമ്മയും പോയതോടെ മായ ഞങ്ങളുടെ കൂടെ വന്നുതാമസിച്ചു.  അവള്‍ക്കു ചാരുവിന്‍റെ അച്ഛന്‍ ടൗണിലെ ഒരു തുണിക്കടയില്‍ ജോലി ശരിയാക്കിക്കൊടുത്തു.

"രാത്രി വൈകി കടയടച്ച് വീട്ടിലേയ്ക്ക് വന്ന ചാരുവിന്‍റെ അച്ഛനെ, കയ്യിലുണ്ടായിരുന്ന പണം മോഷ്ടിക്കാനാവും, ആരോ കുത്തിവീഴ്ത്തി.  ചോരവാര്‍ന്ന് അദ്ദേഹം മരിച്ചു.  ഞങ്ങള്‍ മാത്രമായി.  സ്ത്രീധനം കിട്ടാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ക്ക് പണ്ടേ താല്പര്യമില്ലായിരുന്നു.  മായയുടെ ചെറിയ വരുമാനംകൊണ്ട് ജീവിച്ചുപോരുന്നതിനിടയിലാണ് എന്നെയും ക്യാന്‍സര്‍ പിടികൂടുന്നത്."

ഒരു മരവിപ്പോടെ എല്ലാം കേട്ടിരിക്കാന്‍ മാത്രമേ അയാള്‍ക്ക് കഴിഞ്ഞുള്ളു.

"എന്‍റെ ചികിത്സയ്ക്കുകൂടി പണം തികയാതെ വന്നപ്പോഴാണ് എന്‍റെ അനിയത്തി....

"ആദ്യം പണംതന്നുസഹായിച്ചത് അവളുടെ സ്ഥാപനത്തിലെ മുതലാളിയായിരുന്നു.  അയാള്‍ അതിന്‍റെ പേരില്‍ അവളെ..... എല്ലാം നഷ്ടപ്പെട്ടപ്പോള്‍ പിടിച്ചുനില്‍ക്കാനായി പിന്നീട് അവള്‍തന്നെ....

മീര വിതുമ്പുകയായിരുന്നു... അയാള്‍ ചലനമറ്റിരുന്നു...

"എനിക്കിനി അധികകാലമില്ല.  മരുന്നുകളോട് ശരീരം പ്രതികരിക്കാതായിട്ടുണ്ട്.  വേദനസംഹാരികള്‍ മാത്രമാണ് ഇപ്പോള്‍..."

അയാള്‍ ഞെട്ടി... അവളെ സൂക്ഷിച്ചുനോക്കി....
കുഴിഞ്ഞ ചേതനയറ്റ കണ്ണുകള്‍... ചുരുണ്ടിടതൂര്‍ന്ന മുടി പാടെ കൊഴിഞ്ഞുപോയിരിക്കുന്നു.

വിളര്‍ത്ത ചുണ്ടുകള്‍ കൊണ്ട് അവള്‍ ചിരിച്ചു,

"ലുക്കീമിയയാണ്..."
അയാള്‍ തലതാഴ്ത്തി.

"ഞാന്‍ അന്ന് നിന്നെ ഒരുപാടന്വേഷിച്ചിരുന്നു, കാണാതായപ്പോള്‍..."

"ഞാനറിഞ്ഞു, വളരെ നാളുകള്‍ക്കുശേഷം... ഏതാണ്ട് ഒരുവര്‍ഷംമുന്‍പ്‌ മാലിനിയെ കണ്ടു, ഒരു യാത്രയ്ക്കിടയില്‍.  അവള്‍ പറഞ്ഞാണറിഞ്ഞത്....

"മായയുടെ വിവാഹം നടത്തണമെന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു.  ഞാന്‍ കൂടി ഇല്ലാതായാല്‍ അവള്‍ക്ക് ആരുമുണ്ടാവില്ല.  പത്രത്തില്‍ ആ പരസ്യം കൊടുത്തത് ഞാനാണ്.  എല്ലാം അറിഞ്ഞുകൊണ്ട് ഒരാള്‍ വരുന്നെങ്കില്‍ മതി എന്ന് അവള്‍ വാശി പിടിച്ചിട്ടാണ് അതുകൂടി എഴുതിച്ചേര്‍ത്തത്."

ഒന്നുനിര്‍ത്തി അയാളെ സൂക്ഷിച്ചുനോക്കി അവള്‍ തുടര്‍ന്നു,
"പറയുമ്പോള്‍ ഒന്നും തോന്നരുത്.  പണ്ട് അശോകനെ ഒരുപാട് ഇഷ്ടമായിരുന്ന ആ പഴയ മീരയാണെന്ന് കരുതിയാല്‍ മതി...."

അയാള്‍ മുഖമുയര്‍ത്തി അവളെ നോക്കി.

"മായയ്ക്ക് ഒരു ജീവിതം നല്‍കാന്‍ അശോകന് കഴിയുമോ?

അയാള്‍ കണ്ണുകള്‍ പിന്‍വലിച്ചു.

അയാള്‍ മായയെ ഓര്‍ത്തു, നല്ല മനസ്സുള്ള കുട്ടി.  ചേച്ചിയ്ക്കുവേണ്ടി ജീവിക്കാന്‍, ഒടുവില്‍ എല്ലാമറിഞ്ഞ് ഒരാള്‍ വരുമെങ്കില്‍ മതിയെന്നും പറയാന്‍മാത്രം ആത്മാര്‍ഥതയുള്ള കുട്ടി, കാണാനും തെറ്റില്ല.

മീര തുടര്‍ന്നു,
"ചാരു നിങ്ങള്‍ക്കൊരു ഭാരമാവില്ല.  എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവളെ ഏറ്റെടുക്കാമെന്ന്, കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥമന്ദിരത്തിലാക്കാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്."

അയാള്‍ നിശ്വസിച്ചു... തനിക്ക് പിറക്കേണ്ടിയിരുന്ന മകള്‍....

മുറ്റംകടന്ന് ചാരു ഓടിവന്നു, സ്കൂള്‍യൂണിഫോമിലാണ്, ഒപ്പം മായയും.  അയാളെ കണ്ട് മായ അത്ഭുതപ്പെട്ടു. 

"ഇന്നലെ ഒന്നും പറയാതെ പോയപ്പോള്‍ ഞാന്‍  കരുതി....
എനിക്ക് പ്രസ്സില്‍ നാലുമണിവരെയേയുള്ളൂ, ചാരുവിനെ സ്കൂളില്‍നിന്ന് വിളിക്കും"

മായ അയാളെയും മീരയെയും നോക്കി,  ചാരു വന്ന് മീരയെ ചുറ്റിപ്പിടിച്ചു,
"വിശക്കുന്നമ്മേ..."

മായ അരുതാത്ത എവിടെയോ എത്തിപ്പെട്ടതുപോലെ ഒരു നിമിഷം നിന്നു.  പിന്നെ ചാരുവിന്‍റെ കയ്യില്‍പിടിച്ചു.

"മോളുവാ, ഉടുപ്പുമാറ്റി വല്ലതും കഴിക്കാം..."

അവള്‍ ചാരുവിനെയുംകൂട്ടി അകത്തേയ്ക്ക് നടന്നു.  പോയപോക്കില്‍ ചാരു അയാളെ നോക്കി ചിരിച്ചു.  അവളുടെ മുകള്‍വരിയിലെ ഒരു പല്ല് പൊഴിഞ്ഞിരിക്കുന്നു.

അവര്‍ പോയ്ക്കഴിഞ്ഞപ്പോള്‍ അയാള്‍ വിളിച്ചു,
"മീരാ...."
അവള്‍ അയാളെ നോക്കി, അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

"ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍.... പറ്റില്ലാന്നു പറയരുത്...."
അവള്‍ കണ്ണുതുടച്ച് അയാളെ നോക്കി.

"നിന്നെ ഞാന്‍ വിവാഹം കഴിക്കട്ടെ...?"

ഒരാന്തല്‍... ശ്വാസം കിട്ടാത്തപോലെ മീര നിന്നു....
"അശോകനെന്താ ചോദിച്ചേ...?"

"അതെ മീരാ, ഞാന്‍ ശരിക്കും ആലോചിച്ചിട്ടുതന്നെയാണ്... നിന്‍റെ അനിയത്തി എന്‍റെയും അനിയത്തിയാണ്.  നിന്‍റെ മകള്‍ എന്‍റെയും മകളാണ്.  പക്ഷെ നിയമപരമായി അവര്‍ അങ്ങനെയാവണമെങ്കില്‍... ഞാന്‍ നിന്നെ കല്യാണം കഴിച്ചേ മതിയാവൂ..."

"നിങ്ങള്‍.... എല്ലാമറിഞ്ഞിട്ട്..."

"അതെ മീരാ, എല്ലാമറിഞ്ഞുകൊണ്ടുതന്നെ.  നാളെ നിനക്കെന്തെങ്കിലും സംഭവിക്കുന്നതിനുമുന്‍പ്‌ എനിക്ക് നിന്നെ വിവാഹം കഴിക്കണം.  നിന്‍റെ മകളെ എന്‍റെ മകളായി വളര്‍ത്തണം.  എന്‍റെ അക്ഷരയ്ക്ക് കൊടുക്കാനിരുന്ന സ്നേഹം മുഴുവന്‍ അവള്‍ക്ക് നല്‍കണം.  മായയെ സ്വീകരിക്കാന്‍ ഒരാള്‍ തയ്യാറായാല്‍... അല്ലെങ്കില്‍ അവള്‍ എന്‍റെ സഹോദരിയായി, ചാരുവിന്‍റെ ചെറിയമ്മയായി എന്‍റെ വീട്ടില്‍ കഴിയും...."

മീരയ്ക്ക് പറയാന്‍ വാക്കുകളില്ലായിരുന്നു.  അകത്തുനിന്നിറങ്ങിവന്ന മായയുടെ കണ്ണുകള്‍ നിറയുന്നതയാള്‍ കണ്ടു.

രണ്ടുമാസങ്ങള്‍ക്കുശേഷം മീരയുടെ ആഗ്രഹപ്രകാരം അവളുടെ ചേതനയറ്റ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിട്ടുകൊടുത്ത്‌ ആ വീടിന്‍റെ പടിയിറങ്ങുമ്പോള്‍ അയാളുടെ കയ്യില്‍ ചാരുവിന്‍റെ കുഞ്ഞിക്കൈകളുണ്ടായിരുന്നു, ഒപ്പം മായയും.

(13..03..2012)

Tuesday, January 10, 2012

സ്നേഹപര്‍വ്വതം


ആചാരങ്ങളുടെ തീക്കൊള്ളികള്‍ ഇരുവീടുകളിലും പുകഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു,
"നമുക്ക് മരിച്ചാലോ?  ആരും നമ്മെ ജീവിക്കാന്‍ അനുവദിക്കുന്നില്ലല്ലോ...?"

അവള്‍ പറഞ്ഞു, "അവസാനമായി എനിക്കൊരാഗ്രഹമുണ്ട്, ഒരു അഗ്നിപര്‍വ്വതം പൊട്ടുന്നത് കാണണം."
അവന്‍റെ തല പുകഞ്ഞു.

ഉടന്‍ പൊട്ടാനിടയുള്ള അഗ്നിപര്‍വ്വതങ്ങളുടെ ലിസ്റ്റിനായി അവര്‍ ഇന്‍റര്‍നെറ്റില്‍ പരതി.  ഒടുവില്‍ ഫ്രാന്‍സിന്‍റെ പ്രാന്തപ്രദേശത്ത്‌, രണ്ടുമാസത്തിനകം പൊട്ടുമെന്നുകണ്ട ഒന്ന് തിരഞ്ഞെടുത്തു.

ആരുമറിയാതെ വിസ ശരിയാക്കി അവര്‍ ഫ്രാന്‍സിലേയ്ക്ക് പറന്നു.  പുകഞ്ഞുകൊണ്ടിരുന്ന ആ വലിയ അഗ്നിപര്‍വ്വതത്തിന്‍റെ താഴ്വരയില്‍ കുടില്‍കെട്ടി അവര്‍ താമസമാക്കി.  കിടപ്പുമുറിയുടെ ജനാല, പര്‍വ്വതത്തിന്‍റെ പുകയുന്ന ശിഖരത്തിലേയ്ക്ക് രാപ്പകലില്ലാതെ തുറന്നിരുന്നു.  സന്ദര്‍ശകര്‍ക്ക് താല്‍ക്കാലികതാമസമൊരുക്കി അവര്‍ ആഹാരത്തിനും വസ്ത്രത്തിനുമുള്ള വക കണ്ടെത്തി.

അഗ്നിപര്‍വ്വതം ഉടന്‍ പൊട്ടുമെന്നും സുരക്ഷിതസ്ഥാനത്തേയ്ക്ക് നീങ്ങണമെന്നുമുള്ള നിര്‍ദേശങ്ങള്‍ അവര്‍ അവഗണിച്ചു. 

റേഡിയോ ട്യൂണ്‍ ചെയ്ത് വിദഗ്ധരുടെ നിരീക്ഷണങ്ങള്‍ കേട്ടു...  ഇന്നല്ലെങ്കില്‍ നാളെ, മറ്റന്നാള്‍.... ഉറക്കമൊഴിഞ്ഞ് അവര്‍ കാത്തിരുന്നു.  പുകഞ്ഞുകൊണ്ടിരുന്നതല്ലാതെ അഗ്നിപര്‍വ്വതം പൊട്ടിയില്ല.  വിരസമായ ദിവസങ്ങളില്‍ വിനോദങ്ങള്‍ക്ക് അവര്‍ക്കധികം വഴികളില്ലായിരുന്നു...

റേഡിയോ പറഞ്ഞുകൊണ്ടിരുന്നു, നാലാംതീയതി രാവിലെ ആറുമണിയ്ക്ക്, ഏഴാംതീയതി വൈകിട്ട് അഞ്ചുമണിയ്ക്ക്.....  പര്‍വ്വതം പുകഞ്ഞുകൊണ്ടിരുന്നു.

അവള്‍ മൂന്നുപ്രസവിച്ചു, നാലുചുണക്കുട്ടന്മാര്‍ താഴ്വാരത്തില്‍ കളിച്ചുവളര്‍ന്നു, ചിറകുവച്ചപ്പോള്‍ തീറ്റതേടി ദൂരേയ്ക്ക് പോയി.  പര്‍വ്വതം പുകഞ്ഞുകൊണ്ടിരുന്നു, റേഡിയോ പറഞ്ഞുകൊണ്ടിരുന്നു.

എണ്‍പതാംവയസ്സില്‍ അവള്‍ പറഞ്ഞു,
"ഇരുട്ടുമാത്രമേ കാണാന്‍ പറ്റുന്നുള്ളൂ, എന്നാലും
അഗ്നിപര്‍വ്വതം പൊട്ടിയാല്‍ എന്നെ വിളിക്കണേ."

കിടന്നകിടപ്പില്‍ പല്ലില്ലാത്ത മോണകാട്ടി അയാള്‍ ചിരിച്ചു. 

നാലുവര്‍ഷംകൂടി കഴിഞ്ഞപ്പോള്‍ ഒരു രാത്രി കാതടപ്പിക്കുന്ന ശബ്ദംകേട്ട് അവര്‍ ഞെട്ടിയുണര്‍ന്നു.  

 
അവള്‍ ഓടി ജനലരികില്‍ ചെന്നു, ഒന്നുംകാണാതെ തപ്പിത്തടഞ്ഞ് മുറ്റത്തിറങ്ങി ചുറ്റുംനോക്കി....
എങ്ങും തീക്ഷ്ണമായ ചൂടുമാത്രം....!

അവള്‍ ഓടി അകത്തുകയറി, കട്ടിലില്‍ തന്‍റെ പ്രിയപ്പെട്ടവനെ കെട്ടിപ്പിടിച്ചുകിടന്നു...
ഒഴുകിവരുന്ന ലാവയും ചൂടുചാരവും ഇപ്പോള്‍വന്നുമൂടും, ഒന്നിച്ചുമരിക്കാമെന്ന പുരാതനസ്വപ്നം യാഥാര്‍ഥ്യമാവും.....
കനത്ത ഇരുട്ടുവന്ന് അവരെ മൂടി....

അസഹ്യമായ ചൂടായിരുന്നെങ്കിലും അയാള്‍ കുലുക്കിവിളിച്ചപ്പോഴാണ് അവള്‍ ഉണര്‍ന്നത്.

ചൂടുചാരം മൂടിയ കുടിലിനുള്ളില്‍ അവര്‍ മുഖത്തോടുമുഖം നോക്കി.  തിളയ്ക്കുന്ന ലാവ ആ കുടില്‍ വിട്ടുമാറിയൊഴുകിയത് അയാള്‍ ജനലിലൂടെ കണ്ടു...

ദിവസങ്ങള്‍ക്കുശേഷം ഹെലികോപ്റ്ററില്‍ നിന്ന് കയറിലൂടെയിറങ്ങി കുടിലിന്‍റെ മേല്‍ക്കൂര തകര്‍ത്ത് അകത്തുകടന്ന രക്ഷാപ്രവര്‍ത്തകന്‍ കണ്ടത്, പരസ്പരം പുണര്‍ന്ന നിലയില്‍ ചേതനയറ്റ രണ്ട് ശരീരങ്ങളായിരുന്നു,
സമീപത്തെ മേശപ്പുറത്ത് 

ഉറക്കഗുളികയുടെ ഒരു കാലിക്കുപ്പിയും....

(25..08..2011)