Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Tuesday, March 18, 2014

അമീബ - ഒരു ഏകകോശജീവി




സമയം ഏതാണ്ടൊരു പാതിരാ, പാതിരാമുക്കാല്‍ കഴിഞ്ഞിട്ടുണ്ടാവും. അമീബ ഇര പിടിക്കാനിറങ്ങുകയായിരുന്നു. വയസ്സായി വയ്യാതായിരിക്കുന്നു. എന്നാലും വിശപ്പ്‌ സഹിക്കാന്‍ കഴിയുന്നില്ല. തിന്നാനൊന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഇതുപോലെ മറ്റൊരാളെക്കൂടി കണ്ടിരുന്നെങ്കില്‍ വിശപ്പുകളെപ്പറ്റി സംസാരിച്ചെങ്കിലും ആശ്വസിക്കാമായിരുന്നു.

കുറേ കഴിഞ്ഞപ്പോള്‍ ഏതോ ഒരു ജീവി കുണുങ്ങിക്കുണുങ്ങി അമീബയുടെ അടുത്തുകൂടി പോയി. ഏതു സ്പീഷിസ് ആണെന്നറിയില്ല, കണ്ടിട്ടൊരു പെണ്ണിനെപ്പോലുണ്ട്. പിന്നിലൂടെ ചെന്ന് തട്ടത്തിലൊന്നു പിടിച്ചു. കുണുങ്ങി തിരിഞ്ഞുനിന്നു, നാണിച്ച് തട്ടം വലിച്ച് മുഖം പാതി മറച്ചു. അമീബയ്ക്ക് സന്തോഷമായി.

എവിടെയാ വീട്?”

കുണുങ്ങി മരക്കൂട്ടത്തിനിടയിലേയ്ക്ക് വിരല്‍ ചൂണ്ടി.
, ഞാനവിടെ വന്നിട്ടുണ്ട്

കുണുങ്ങി തിരിഞ്ഞ് ചുവടുകള്‍ വച്ചു. അങ്ങനെ വിട്ടാ പറ്റുവോ.. അമീബ പിന്നാലെ ചെന്നു.

അവിടെ ചന്ദ്രനും ശനിയുമില്ലേ, വലിയ ബിസിനസ്സുകാര്‍, എന്റെ ബന്ധുക്കളാണ്.കുണുങ്ങി ഒന്ന് ചിരിച്ചു.

പാട്ടൊക്കെ എഴുതുമോ? നാലഞ്ചുവര്‍ഷത്തിനകം ഏകകോശങ്ങളുടെ മൊഹബ്ബത്ത്എന്ന പേരില്‍ ഞാനൊരു ആല്‍ബം ഇറക്കുന്നുണ്ട്. നല്ല കുറച്ചുവരികള്‍ തന്നാല്‍ നമുക്കതില്‍ ഈണമിട്ടു ചേര്‍ക്കാം. ട്യൂണിംഗിന് ഞാന്‍ ബെസ്റ്റാ...

കുണുങ്ങി മൊഴിഞ്ഞു, “അപ്പനോട് ചോദിക്കണം”.

അതേറ്റു... അമീബ ഉള്ളില്‍ ചിരിച്ചു.

ചോദിച്ചിട്ട് മതി, അപ്പനെന്റെ പേര് കേട്ടുകാണും. പിന്നെയാവട്ടെ. ഇപ്പോള്‍ എന്റെയടുത്തിരിക്കൂ, വല്ലാത്ത ഏകാന്തത”. അമീബ മുഖത്ത് കഴിയുന്നത്ര വിഷാദം നിറച്ചു.

കുണുങ്ങി ഒന്നുനോക്കി മുഖം പിന്നെയും മറച്ചു.

മോളൂ, ഇവിടിരി, കഴിഞ്ഞ ആഴ്ച ആശുപത്രിയിലായിരുന്നു, നെഞ്ചുവേദന. തട്ടിപ്പോകാറായി എന്നാ തോന്നുന്നേ. അതിനുമുന്‍പ്‌ മോളുടെ കൂടെ ഇത്തിരിനേരം ഇരുന്നാല്‍ അതുമതി മരണം വരെ എനിക്ക് ജീവിക്കാന്‍.

കുണുങ്ങി ഒന്ന് നോക്കി. അടുത്തുകണ്ട കല്ലിലിരുന്നു. അമീബ വീണ്ടും ഹാപ്പി. ഏല്‍ക്കുന്നുണ്ട്...

കുണുങ്ങി പറഞ്ഞു, “അമീബേ, നീയൊരു ഏകകോശജീവിയാണ്. അക്കാര്യം മറന്നുപോകരുത്”.

അമീബ മുഖം കുനിച്ചു, “ഞാനൊരു ഏകകോശജീവിയായത് എന്റെ കുറ്റമാണോ?”

അല്ല, പക്ഷേ ഒരു ഏകകോശജീവിയായിട്ട് നീയിങ്ങനെ. അപ്പോള്‍ ഒരു കോശം കൂടിയുണ്ടായിരുന്നെങ്കില്‍...?!
?!”

കുണുങ്ങി എണീറ്റു. നിനക്കെന്നെ പിടിക്കാന്‍ കഴിയില്ല

അമീബയ്ക്ക് കരച്ചില്‍ വന്നു, “പോവാണോ, ഇനിയൊരു സത്യം പറയട്ടെ, വേറൊന്നുമല്ല, എനിക്ക് വിശന്നിട്ടാ...കുണുങ്ങി നടന്നകന്നു.

'നിന്നെ ഞാന്‍ കണ്ടോളാമെടീ...' അമീബ മോണ ഞെരിച്ചു. പോക്കറ്റില്‍നിന്ന് പ്രഷറിനുള്ള ഗുളികയെടുത്ത് വെറുംവയറ്റില്‍ വിഴുങ്ങി അമീബ തിരിച്ചുനടന്നു.

(05..01..2014)

Saturday, September 3, 2011

' ഗേ '


"ആരാ അച്ഛാ, ഈ 'ഗേ...' ന്ന്വച്ചാല്‍?"
- ഓര്‍ക്കാപ്പുറത്ത് പത്തു വയസ്സുകാരന്‍റെ ചോദ്യം.
അച്ഛന്‍ ഞെട്ടി.
 
മറുപടി പകച്ച ഒരു നോട്ടം മാത്രമായപ്പോള്‍ അവന്‍ എന്‍റെ അടുത്തേയ്ക്ക് -
"ആരാമ്മേ .... ഈ... ഗേ...?"


ഞാനൊന്നു വിരണ്ടു.
കുട്ടിയ്ക്കിത്രയുംനാള്‍ സത്യമല്ലാതെ ഒന്നും പറഞ്ഞുകൊടുത്തിട്ടില്ല, ചിലപ്പോള്‍ സത്യം മുഴുവന്‍ പറഞ്ഞില്ലെങ്കിലും.  ഇതിപ്പോ.....?

അല്പം ആലോചിച്ച് ഞാന്‍ പറഞ്ഞു,
"അത്... ചില നാടുകളില്‍ ആണുങ്ങള്‍ ആണുങ്ങളെത്തന്നെ കല്യാണം കഴിക്കുന്നുണ്ട്, അങ്ങനെയുള്ളവരെയാ, ഗേ എന്ന് പറയുന്നത്."

അവന്‍ ആകെ കുഴങ്ങിയപോലെ  എന്നെ നോക്കി.
 
"അപ്പോള്‍ അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുമോ?" - അടുത്ത ചോദ്യം.
"ഇല്ല, അവര്‍ കുട്ടികളില്ലാതെ ജീവിക്കും, ചിലര്‍ കുട്ടികളെ ദത്തെടുക്കും".  ഹാവൂ....

"കുട്ടികള്‍ ഉണ്ടാവില്ലെങ്കില്‍ പിന്നെന്തിനാ അവര്‍ കല്യാണം കഴിക്കുന്നത്?"

കുഴഞ്ഞല്ലോ ദൈവമേ....

"അത്... ചിലര്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ ആവുമ്പോള്‍ എന്നും കാണണമെന്ന്  തോന്നും, എപ്പോഴും സംസാരിക്കണമെന്ന് തോന്നും, അപ്പോള്‍ എന്നും ഫോണ്‍ വിളിക്കണ്ടേ, ദൂരെയാണെങ്കില്‍ അവിടെ പോയി കാണണ്ടേ, അതുകൊണ്ടാ അവരൊന്നിച്ച്....."

പറഞ്ഞുതീരുംമുന്‍പ് അടുത്ത ചോദ്യം,
"അപ്പോ, നാരായണീയത്തിലെ  (അടുത്ത വീട്, വാടകവീടാണ്) ശശിധരന്‍മാഷും ശ്രീകുമാര്‍ മാഷും ഗേ-കള്‍ ആണോ?"


ഈശ്വരാ, നല്ല രണ്ട് കോളേജ് അധ്യാപകര്‍......
ഇനി അവരെങ്ങാനും....? ഏയ്‌.....

"അത്... അവര്‍ വാടകയ്ക്ക് ഒരു വീടെടുത്ത് താമസിക്കുന്നെന്നേയുള്ളൂ"

"അപ്പൊ അവര്‍ ഗേ ആണോ അല്ലേ എന്ന് എങ്ങനെയാ അറിയുക?  ഞാന്‍ പോയി നോക്കട്ടെ....?"

"ശ്ശൊ, നീയിവിടെയിരി, അവരങ്ങനെയൊന്നുമല്ല, രണ്ടുപേര്‍
ഒരു വീട്ടില്‍ താമസിക്കുകയാണെങ്കില്‍ വാടക കുറയും, അതാ...."

"എന്നാലും, ഞാനൊന്നു പോയിനോക്കട്ടെ....?"

വേണ്ട, ആരെങ്കിലും കാണും, അതൊക്കെ മോശമാ, അവരങ്ങനെയൊന്നുമല്ല."

"അവര്‍ കാണാതെ ഞാന്‍ ഒളിച്ചുനോക്കാം, അപ്പോള്‍ അറിയാമല്ലോ....

ഇനി ഇവന്‍ ഞാന്‍ കാണാതെ പോകുമോ?  ഒളിച്ചുനോക്കുമോ?  നാണക്കേടാവുമോ? 
ഇനി അവരെങ്ങാനും ഗേ ആണെങ്കില്‍.... ഛെ!
എന്‍റെ നല്ല അയല്‍ക്കാരെ ആദ്യമായി ഞാനും സംശയിച്ചു.

"പറയുന്നത് കേള്‍ക്കെടാ....  നീ പോയി പഠിക്ക്, പഠിക്കാന്‍ ഒന്നുമില്ലെങ്കില്‍ പോയി കളിക്ക്", ഞാനവനെ ഓടിച്ചു.

- - - - - -  - - - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

രണ്ടുദിവസം കഴിഞ്ഞ്, വൈകുന്നേരം.

കുളികഴിഞ്ഞുവന്ന മകന്‍ സ്വകാര്യമായി എന്നോട്,
"അമ്മേ, അമ്മ പറഞ്ഞത് ശരിയാ, അവര്‍ ഗേ-കളാ..."

ആര്?  
ഒരു നിമിഷം.... എന്‍റെ തലയില്‍ കൊള്ളിയാന്‍ മിന്നി....  അവരോ?   
 
ഈശ്വരാ, ഞാനങ്ങനെ പറഞ്ഞോ, എപ്പോ?  ഞാന്‍ പറഞ്ഞെന്ന് ഇവന്‍ ആരോടെങ്കിലും പറഞ്ഞുകാണുമോ?  അതല്ല, ഇവന്‍ പോയി നോക്കിയോ?  ഇനി ശരിക്കും....?

ഒക്കെ മാറ്റിവച്ച് ഞാനവനോട് ചോദിച്ചു,
"നിനക്കെങ്ങനെ അറിയാം...?"


"അതേയ് അമ്മേ, മിനയാന്നു രാത്രി ഞാന്‍ നോക്കുമ്പോ..... രണ്ടാളും ചാരുപടിയിലിരുന്നു വലിയ സംസാരം....  ഇന്നലെ രാവിലെ രണ്ടാളും ഒന്നിച്ചാ കോളേജിലേയ്ക്ക് പോയത്, അപ്പോഴും വലിയ സംസാരം....  വൈകിട്ട് അവര്‍ കാണാതെ അടുക്കളജനല്‍ വഴി ഞാനെത്തിനോക്കി, അപ്പോള്‍ ആ താടിമാഷ്‌ തേങ്ങ ചിരകുന്നു, മറ്റേ മാഷ്‌ തക്കാളി മുറിയ്ക്കുന്നു, രണ്ടാളും അപ്പഴും സംസാരം... പിന്നെ ഇന്നും ഞാന്‍ പോയിനോക്കി, അടുക്കളയില്‍ ആരെയും കണ്ടില്ല, അപ്പോള്‍ ഞാന്‍ ബെഡ്റൂമിന്‍റെ ജനലിലൂടെ കര്‍ട്ടന്‍ അല്പം മാറ്റി നോക്കി...."

എന്‍റെ നെഞ്ചിടിപ്പ് ഉച്ചത്തിലായി, അനുസരണക്കേടിന്, കുരുത്തക്കേടിന് വഴക്കുപറയാന്‍ തുറന്ന വായടയ്ക്കാന്‍ മറന്ന് ഞാനവനെ തുറിച്ചുനോക്കി.

അവന്‍ പറഞ്ഞുകൊണ്ടിരുന്നു,
"ഞാന്‍ നോക്കുമ്പോള്‍ താടിമാഷ് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നു, മറ്റേ മാഷ്‌ ഒരു ജെട്ടി മാത്രമിട്ട്....."

എന്‍റെ ശ്വാസം നിലച്ചു, ഈശ്വരാ, ഇവന്‍ പറഞ്ഞുവരുന്നത്....
വല്ലതും കണ്ടോ.... ഇനി അവര്‍.....?  ഇവനൊന്നു നിര്‍ത്തിയിരുന്നെങ്കില്‍....

"....ചുവരിനോടുചേര്‍ന്ന്.... തലകുത്തി നില്‍ക്കുന്നു...."

ഹാവൂ....

"അല്ലമ്മേ, അപ്പോഴും അവര്‍ തമ്മില്‍ ഭയങ്കരസംസാരം, എനിക്കുറപ്പാ, അവര്‍ ഗേയാ, രണ്ട് ഗേകള്‍...."  അവന്‍ കളിക്കാന്‍ ഓടിപ്പോയി.

എനിക്ക് സുബോധം തിരികെ കിട്ടി.  അവര്‍ ഗേ ആണെന്ന് അവന്‍ ആരോടെങ്കിലും പറയുമോ?  നാണക്കേടാവില്ലേ?  അവന്‍റെ പറച്ചിലില്‍
അന്തംവിട്ടുനിന്ന നേരത്ത്, ആരോടും പറയരുതെന്ന് അവനെ വിലക്കാന്‍ തോന്നിയതുമില്ല.  രാത്രിയാവട്ടെ.  എന്നാലും ഗേയുടെ അര്‍ഥം എങ്ങനെ തിരുത്തി പറയുമെന്നറിയാതെ ഞാന്‍ വിഷമിച്ചു.

രാത്രി ഊണുകഴിക്കുമ്പോഴാണ്  അവനോടു ചോദിച്ചത്,
"ഗേ എന്ന വാക്ക് നീ ആദ്യം കണ്ടതെവിടെയാ?"

"എന്‍റെ ടെക്സ്റ്റില്‍..."

സി.ബി.എസ്.
. സിലബസ്സാണ്, എന്നാലും ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊക്കെ.....!!!

"ഏതു ടെക്സ്റ്റില്‍....?"

അവന്‍ ബാഗില്‍നിന്ന് ജി.കെ.ടെക്സ്റ്റ് വലിച്ചെടുത്ത് പേജുകള്‍ മറിച്ചു.
"ദാ, നോക്ക്...."

ഞാന്‍ നോക്കി,
രണ്ടുവട്ടം നോക്കി,
ആദ്യം ചിരിച്ചു,
പിന്നെ കരഞ്ഞു,
എന്തിനാ ഞാനിത്ര കഷ്ടപ്പെട്ടതെന്നോര്‍ത്ത്.

അതിങ്ങനെയായിരുന്നു...

" Fill in the blanks with suitable words -
Gay  is famous by the name of ....... (a. Sai Baba, b. Sree Krishna, c. Sree Budha)
 
ഒരക്ഷരപ്പിശകിന് ഞാന്‍, ആ പാവം മാഷന്മാരും, കൊടുക്കേണ്ടിവന്ന വിലയേ....

(28..08..2011)

Saturday, July 30, 2011

പീഢനം


പരാതിക്കാരി അയലത്തെ ആശാട്ടി *...

വടക്കേവീട്ടിലും കിഴക്കേവീട്ടിലും പറഞ്ഞു.
നാലാള്‍ കൂടിയപ്പോള്‍ ഉച്ചത്തില്‍ പറഞ്ഞു,
"
പീഢനം..."

കേട്ടവര്‍ കേട്ടവര്‍ മൂക്കത്തുവിരല്‍വച്ചു. 
കൂട്ടത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞു, "കേസാക്കാനാവില്ല".

ഞാന്‍ നിന്നുരുകി,
പ്രതി, എന്‍റെ വീട്ടില്‍, അവന്‍റെ കിടക്കയിലുറങ്ങുന്നു...!

നാലാളു ചോദിച്ചു, "കേട്ടത് സത്യമോ?"
ഞാന്‍ നിന്നുവിയര്‍ത്തു, ഉത്തരമറിയാതെ.
 

അന്നവന് അത്താഴപ്പട്ടിണിയായിരുന്നു.

പിറ്റേന്ന് രാവിലെ വിശന്ന വയറോടെ ദയനീയമായി അവനെന്നെ നോക്കി.
 

"കേട്ടത് നേരാണോ?"  ഞാന്‍ ചോദിച്ചു.
 

നിറഞ്ഞ സങ്കടത്തോടെ എന്നെ നോക്കി അവന്‍ പറഞ്ഞു,
 

"മ്യാവൂ..."


(04.07.2011)

*  ആശാട്ടി - പഴയ നിലത്തെഴുത്ത് സമ്പ്രദായത്തിലെ ആശാന്‍റെ സ്ത്രീ രൂപം.

-  ഇത് നടന്ന സംഭവം.  വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്‍റെ അയലത്ത് താമസിച്ചിരുന്ന ആശാട്ടി എന്നുവിളിക്കുന്ന അമ്മൂമ്മ.  അവരുടെ വയസ്സറിയിക്കാത്ത പിഞ്ചുപൂച്ചക്കുട്ടിയെ എന്‍റെ വീട്ടിലെ ആണ്‍പൂച്ച പിഴപ്പിച്ചുഗര്‍ഭിണിയാക്കിയെന്ന്‍ അയല്‍വീടുകളില്‍പോയി പരാതി പറഞ്ഞവര്‍.  അടുക്കള വാതിലിനരികില്‍ ചെന്നിരുന്ന് കണ്ണുകാണിച്ചു വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നത്രേ.  പിഴച്ചുപോയതുകൊണ്ട് അവളെ അവര്‍ വീട്ടില്‍ നിന്നിറക്കി വിട്ടപ്പോള്‍ ഞാനവള്‍ക്ക് അഭയം കൊടുത്തു. രണ്ട് മിടുക്കിക്കുട്ടികളുമുണ്ടായി അവര്‍ക്ക്.

Tuesday, June 7, 2011

ഇന്‍റര്‍നെറ്റിന്‍റെ ക്രൂരതകള്‍


താഴെപ്പറയുന്ന കാരണങ്ങള്‍ കൊണ്ട് ഇന്‍റര്‍നെറ്റിനെ ഞാന്‍ അതികഠിനമായി വെറുക്കുന്നു :

ഒന്ന് -

വലിച്ചുകീറിയ കത്തുകള്‍ ഞാനില്ലാത്ത നേരത്ത് മുറിയില്‍ക്കടന്ന് ചവറ്റുകൊട്ടയില്‍നിന്നെടുത്ത് അവന്‍ വായിച്ചു, പണ്ട്. 
അങ്ങനെ ഞാനവനെ പ്രണയിക്കുന്നെന്ന് അവനറിഞ്ഞു.  

ജിമെയിലില്‍ ആറേഴു പേജോളം അടിച്ചുകൂട്ടിയ ഡ്രാഫ്റ്റ് ഡിസ്കാര്‍ഡ് ചെയ്തപ്പോള്‍ പെറുക്കിക്കൂട്ടാന്‍ എനിക്കുപോലും കഴിഞ്ഞില്ല.

രണ്ട് -

കാത്തിരുന്ന വര്‍ത്തമാനം കാതോരം ചൊല്ലാനും നെഞ്ചോട്‌ ചേരാനും മോഹിച്ച്, റിസള്‍ട്ട് കാത്ത് ലാബിനു പുറത്തു ഞാനിരിക്കുമ്പോള്‍ മൊബൈലില്‍ അവന്‍റെ കോള്‍, "എടിയേ... നീയറിഞ്ഞോ, ഞാനൊരു അച്ഛനാവാന്‍ പോകുന്നു!!!".  


പ്രിന്റെടുക്കും മുന്‍പേ ലാബില്‍നിന്ന് റിസള്‍ട്ട് അവന്‍റെ ഇ-മെയിലില്‍ പോയത് ഞാനറിഞ്ഞിരുന്നില്ല.

മൂന്ന് -

ആത്മഹത്യാക്കുറിപ്പെഴുതി ഷെഡ്യൂള്‍ഡ് പോസ്റ്റാക്കി ബ്ലോഗിലിട്ടു.  


പിറ്റേന്ന് നോക്കുമ്പോള്‍ എന്‍റെ ബ്ലോഗ്‌ ഡിലീറ്റായിപ്പോയിരുന്നു.  

ഇനിയൊരു ബ്ലോഗ്‌ തുടങ്ങാനും, ഇനിയുമൊരു കുറിപ്പെഴുതാനുമുള്ള മടികൊണ്ട് എനിക്കിന്നും മരിക്കാന്‍ കഴിയുന്നില്ല.  
  
ഇനി പറയൂ, ഇന്‍റര്‍നെറ്റിനെ വെറുക്കാന്‍ എനിക്കു മതിയായ കാരണങ്ങളില്ലയോ?

(05..06..2011)