Tuesday, June 21, 2011

സമശീര്‍ഷകങ്ങള്‍


പിന്തിരിഞ്ഞുനോക്കാതെ ഓരോരുത്തരായി നടന്നുനീങ്ങുന്നതുകണ്ട് അയാളിരുന്നു.

ഇരുള്‍ വീണു തുടങ്ങിയിരുന്നു.  ചിതയില്‍ ഇപ്പോഴും തീയാളുന്നുണ്ട്.  ഇടയ്ക്കിടെ എല്ലുകള്‍ പൊട്ടുന്നശബ്ദം, കത്തുന്ന മാംസത്തിന്റെ അസുഖകരമായ ഗന്ധം.

"എല്ലാരും പോയോ?"
പിന്നില്‍നിന്ന് പെട്ടെന്നൊരു ശബ്ദം കേട്ട് അയാള്‍ ഞെട്ടി.

"ഹാ...രാ......?"
"പേടിക്കേണ്ട, കുറച്ചുസമയമായി ഞാനുമിവിടെയിരിക്കുന്നു, നിങ്ങളെപ്പോലെ തന്നെ."  

അതൊരു സ്ത്രീയാണെന്നുകണ്ട് അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു.  സൗമ്യമായ ഒരു വാക്കിനോ സ്പര്‍ശത്തിനോ വേണ്ടി താന്‍ കൊതിയ്ക്കുന്നുണ്ടായിരുന്നെന്ന് അയാള്‍ തിരിച്ചറിഞ്ഞതപ്പോഴാണ്.

മുഖം തിരിച്ച് അയാള്‍ അവളെ നോക്കി, നന്നായി കാണാന്‍ കഴിയുന്നില്ല. 
 
തലേന്ന് രാത്രി ഉറക്കമൊഴിഞ്ഞതുപോലെ കണ്ണുകള്‍ക്കൊരു മങ്ങല്‍.  ഇന്നലെ രാത്രി ശരിക്കുറങ്ങിയിരുന്നില്ലേ?  ഓര്‍ക്കാന്‍ കഴിയുന്നില്ല.  

കണ്ണടച്ച് നന്നായി തിരുമ്മി അയാള്‍ വീണ്ടും അവളെ നോക്കി,  "നിങ്ങളുടെ ആരായിരുന്നു.... അത്?"  

അവള്‍ പതിയെ ചിരിച്ചു, "എന്‍റെ ആരുമല്ല."
"പിന്നെ...?"

അവളുടെ മൗനം മൂടിയ കണ്ണുകളെ പിന്തുടര്‍ന്ന് അയാളെത്തിയത് വീണ്ടും ചിതയിലേയ്ക്കായിരുന്നു.

ഒരു നിമിഷത്തിനുശേഷം അവള്‍ പറഞ്ഞു, "ജീവിച്ചിരുന്നെങ്കില്‍ എന്നെ വിവാഹം കഴിയ്ക്കാനിരുന്നയാള്‍".

"ക്ഷമിക്കണം, ഞാനറിഞ്ഞില്ല."  ആ ചോദ്യം വേണ്ടിയിരുന്നില്ല എന്ന് അയാള്‍ക്കു തോന്നി.

"സാരമില്ല, നിങ്ങള്‍ക്ക് എന്നെപ്പോലുമറിയില്ലല്ലോ."  അവള്‍ ചിതയില്‍നിന്നു നോട്ടം മാറ്റി.

മീനമാസമായതുകൊണ്ടാവണം ഇരുള്‍ വീണിട്ടും തണുപ്പ് പടരുന്നില്ല.  ആളിക്കത്തിയെങ്കിലും തീയുടെ ചൂടും അവിടെവരെ എത്തുന്നില്ല.  കുറച്ചുസമയം അവര്‍ക്കിടയില്‍ മൗനം മാത്രമായിരുന്നു.

"വല്ലാതെ വരണ്ട കാലാവസ്ഥ അല്ലേ?"  എന്തെങ്കിലുമൊന്നു ചോദിക്കേണ്ടേ എന്ന് കരുതി അയാള്‍.  അവള്‍ വെറുതെ മൂളി. 

അവള്‍ക്ക് സംസാരിക്കാന്‍ താല്‍പര്യമുണ്ടാവില്ല, അയാളോര്‍ത്തു.  പ്രതിശ്രുതവരന്റെ ചിതയ്ക്ക് മുന്നിലാണ് അവളിരിയ്ക്കുന്നത്‌.  ഇരമ്പുന്ന ഓര്‍മ്മകള്‍, തകര്‍ന്ന സ്വപ്‌നങ്ങള്‍... അവളെ ഒറ്റയ്ക്ക് വിടാം.

അയാള്‍ തിരിഞ്ഞു കിഴക്കേ മാനത്തേയ്ക്ക് നോക്കി.  ഒരേ ദിശയിലേയ്ക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും പറന്നുപോവുന്ന പക്ഷികള്‍.  ഒരേ മരത്തിലാണോ അവയെല്ലാം ചേക്കേറുന്നത്?  ഒരേ ദിക്കിലേയ്ക്കാണോ അവയെന്നും തീറ്റ തേടിയിറങ്ങുന്നത്‌?  വലതുകാലിന്‍റെ പെരുവിരല്‍കൊണ്ട് തറയിലെ മണ്ണില്‍ അയാള്‍ അമര്‍ത്തി.  മണ്ണിനു നേരിയ നനവുണ്ട്, ഇന്ന് വൈകിട്ടും മഴ പൊടിഞ്ഞിരുന്നു.

"പക്ഷികള്‍ കൊതിയ്ക്കുന്നുണ്ടാവുന്നില്ലേ നമ്മെപ്പോലെ ഭൂമിയില്‍ നടക്കാന്‍?"
" ങ്ങ്... ഹേ...?"  അയാള്‍ ഞെട്ടി.

അവള്‍ വീണ്ടും, "അതേ, അവയെപ്പോലെ ആകാശത്തു പറക്കാന്‍ നമ്മള്‍ കൊതിയ്ക്കുന്നത് നമുക്ക് പറക്കാന്‍ കഴിയാത്തതുകൊണ്ടല്ലേ, അപ്പോള്‍ നമ്മെപ്പോലെ ഭൂമിയില്‍ ജീവിക്കാന്‍,
ഓടാനും, ചാടാനും, നീന്താനുമൊക്കെ, അവരും കൊതിയ്ക്കുന്നുണ്ടാവില്ലേ?"

അയാള്‍ക്ക്‌ ഒന്നും പറയാന്‍ തോന്നിയില്ല, ഒന്നിനെക്കുറിച്ചും ചിന്തിക്കാനും.

"പക്ഷികളെപ്പോലെ പറക്കാനും മത്സ്യങ്ങളെപ്പോലെ നദിയിലൂടെയൊഴുകാനും എനിക്കും മോഹമുണ്ടായിരുന്നു, ഏതാനും ദിവസങ്ങള്‍ മുന്‍പുവരെ... ഇപ്പോഴതില്ല."

അതിന് കാരണമെന്തെന്ന് അയാള്‍ ചോദിച്ചില്ല.  വിട്ടുപോയ ഏതൊക്കെയോ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാനുണ്ടെന്ന് അയാള്‍ക്ക്‌ തോന്നിത്തുടങ്ങിയിരുന്നു.

അവള്‍ വീണ്ടും പതിയെ ചിരിച്ചു,  "തുമ്പിയുടെ ചിറകുകള്‍ ഫോസിലുകള്‍ പോലിരിക്കുന്നത്‌ എന്തുകൊണ്ടെന്നറിയുമോ?  അല്ലെങ്കില്‍ ഏറ്റവും സുന്ദരമായ ജീവികള്‍ കടലിന്‍റെ അടിത്തട്ടില്‍ ജീവിക്കുന്നത് എന്തുകൊണ്ടെന്ന്?  പോട്ടെ, ആ മുരിക്കിന്‍റെ ഉണങ്ങിയ ചില്ലയിലൂടെ കാണുന്ന ഇളംചുവപ്പുനക്ഷത്രം ആറുവര്‍ഷങ്ങള്‍ക്കുമുന്‍പ് എരിഞ്ഞുതീര്‍ന്നതാണെന്നറിയുമോ?"  അവള്‍ വീണ്ടും ചിരിച്ചു, "ഇതൊന്നും എനിക്കുമറിയില്ലായിരുന്നു".

അവള്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിയുന്നു, അതും അവളുടെ ഭാവിവരന്‍ ഇനിയും എരിഞ്ഞുതീരാത്ത ഈ സമയത്ത്?  ഒരുപക്ഷെ അവര്‍ തമ്മില്‍ അത്രയ്ക്കൊന്നും അടുപ്പമുണ്ടായിരുന്നിരിക്കില്ല, അല്ലെങ്കില്‍....

"വരൂ....ഇനിയും ഇവിടെയിരുന്നിട്ടു കാര്യമില്ല".
അവള്‍ പോവാനായെണീറ്റതാണെന്ന് അയാളറിഞ്ഞു. 

പെട്ടെന്ന് അയാള്‍ക്ക്‌ ഭയം തോന്നി.  ഒരാശ്രയത്തിന് അവളുടെ കൈകളില്‍ പിടിക്കാന്‍ അയാള്‍ കൊതിച്ചു.  അറിയാതെതന്നെ അയാളും എണീറ്റു. 

നീങ്ങിത്തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞുകൊണ്ടിരുന്നു,
"നിങ്ങള്‍ക്കറിയില്ല, നിങ്ങളുടെ ജാതകത്തില്‍ എകവിവാഹയോഗം... അത് ഞാനായിരുന്നു... 
ഒറ്റയ്ക്കുള്ള ജീവിതം നിങ്ങള്‍ക്ക് വിധിച്ചിട്ടുണ്ടായിരുന്നില്ല...
നാലു ദിവസങ്ങള്‍ക്കുമുന്‍പ് സിഗ്നല്‍ തെറ്റിവന്ന കാര്‍ തട്ടി റോഡില്‍ തലയടിച്ചു വീഴുമ്പോള്‍ ഞാനും ഇതൊന്നുമറിഞ്ഞിരുന്നില്ല.... 
ഇന്നലെ വൈകിട്ട് കണ്‍സ്ട്രക്ഷന്‍ സൈറ്റിന് മുകള്‍നിലയില്‍നിന്ന് കാല്‍വഴുതി പിന്നിലേയ്ക്ക് നിങ്ങള്‍ മറിയുമ്പോള്‍....
താങ്ങാന്‍ അവിടെ ഞാന്‍ മാത്രമായിപ്പോയതുകൊണ്ട്....  "

അയാള്‍ തിരിച്ചറിവുകളിലേയ്ക്ക് നടക്കുകയായിരുന്നു.

അവള്‍ പറഞ്ഞുകൊണ്ടിരുന്നു,
"അതുപോട്ടെ,
ഏതു പാത്രത്തിലാണ് നിലാവിരിക്കുന്നതെന്ന്....
തുമ്പിയുടെ ചിറകുകളും കരിഞ്ഞ നക്ഷത്രവും ഇരുട്ടിലും ചിരിക്കുന്ന..... 
ഞാന്‍ നിങ്ങള്‍ക്ക് വേറെയും ചിലത്...."
 
അയാള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല..
 
പുല്‍ക്കൊടിത്തുമ്പില്‍നിന്നുയര്‍ന്ന് മരക്കൊമ്പുകളില്‍ ചേക്കയിരിക്കുന്ന പക്ഷികള്‍ക്ക് നടുവിലൂടെ, ചൂടും തണുപ്പുമില്ലാത്ത ആകാശരാത്രിയിലേയ്ക്ക് അവളോടൊപ്പം നീങ്ങുമ്പോള്‍ അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു,  
'നാലുദിവസങ്ങള്‍ക്കുമുന്‍പ് വളുടെ നിശ്വാസത്തിന് ഏതുപൂവിന്‍റെ ഗന്ധമായിരുന്നിരിക്കും...?'

(14..06..2011)

29 comments:

  1. ഒരുപക്ഷെ ഏറ്റവുമധികം ഏകാന്തത അനുഭവപ്പെടുക സ്വന്തം ചിതയ്ക്ക് കാവലിരിക്കുമ്പോഴാവും.
    പ്രണയം മരണത്തിനപ്പുറം...?

    ReplyDelete
  2. ഒടുവില്‍ ആ ഗന്ധം മരണത്തിന്റെതാണെന്ന തിരിച്ചറിവില്‍ അയാള്‍ സ്വയം തന്റെ സ്വത്വം കണ്ടെത്തുമ്പോള്‍ അത് നടക്കുമായിരിക്കും !
    ആ 'ഏക വിവാഹ യോഗം '...
    കല്‍പ്പനയുടെ വ്യവഹാര തലങ്ങളില്‍ ഭാവനയെ മേക്കുമ്പോഴും രചയിതാവ് കാലിടറാതെ കരുത്തു കാട്ടി .
    അതുകൊണ്ട് തന്നെ ഈ കഥ നല്ലൊരു വായനാ സുഖവും തരുന്നുണ്ട് !
    അഭിനന്ദനങ്ങള്‍ ....

    ReplyDelete
  3. ജീവിതവും മരണവും
    സ്വപ്നവും തിരിച്ചറിവും നല്ല അവതരണം .........

    ReplyDelete
  4. സ്വന്തം ചിതക്കാണോ കാവലിരിക്കുന്നത് എന്നൊരു തിരിയായ്ക എനിക്ക് തോന്നി. വായിക്കാന്‍ രസം തോന്നി. ഒരു മനസ്സിലാകായ്ക അനുഭവപ്പെട്ടു. എന്റെ വായനയുടെ കുറവ്‌ ആയിരിക്കാം.

    ReplyDelete
  5. വട്ടായിപോവുന്നോന്നൊരു സംശയം.
    കഥയിലെ ‘അയാളും‘ ‘അവളും‘ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്നുണ്ടോ? കഥാപാത്രങ്ങളെ പിന്തുടരാന്‍ കഴിയുന്നേയില്ല :( വീണ്ടും വീണ്ടും വായിച്ചിട്ടും കണ്‍‍ഫ്യൂഷന്‍! അതോണ്ട് സുല്ല്!

    പക്ഷേ കഥയിലൂടെ പറയാന്‍ ഉദ്ദേശിച്ചത്. അത് പിടികിട്ടണുണ്ട്.
    വ്യത്യസ്തമായ വീക്ഷണകോണിലൂടെയുള്ള ഒരു കഥ.
    മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ ചെറുതിന്‍‍റെ മാത്രം പ്രശ്നാണോ എന്നും അറിയില്ലാട്ടാ.

    ReplyDelete
  6. @ pushpamgad kechery & ഞാന്‍ : നന്ദി, വരവിനും വായനയ്ക്കും, അഭിപ്രായത്തിനും.

    @ റാംജി : നന്ദി. കാവലിരിക്കുന്നത് സ്വന്തം ചിതയ്ക്കാണെന്ന് അവസാനനിമിഷം വരെ അയാള്‍ തിരിച്ചറിയുന്നില്ല എന്നാണ് പറയാന്‍ ശ്രമിച്ചത്. എന്റെ ഭാഷയുടെ അപര്യാപ്തത ആവണം.

    ReplyDelete
  7. കഥ വായിച്ചു.. കൊള്ളാം.. ജീവിതത്തിന്റെ കഥകൾ കൂടി എഴുതൂ.. മരണവും അസ്ഥിത്വദുഃഖവും ഒക്കെ മാത്രം മതിയോ..

    ReplyDelete
  8. സോണി.. കഥ വായിച്ചു.. ഇന്നലെ ഒരു പ്രാവശ്യം, ഇന്ന് ഒരു പ്രാവശ്യം.. ഇന്നാണ് അങ്ങോട്ട്‌ കത്തിയത്.. ഇപ്പൊ മനസ്സിലായി.. :)
    കഥ ഇഷ്ടമായി, നല്ല വരികള്‍..

    സ്നേഹപൂര്‍വ്വം,
    ശാലിനി

    ReplyDelete
  9. മൂന്ന് ആവര്‍ത്തി വായികേണ്ടി വന്നു ഒരു വെക്തത കുറവ് അനുഭവപെട്ടു

    ReplyDelete
  10. @ ചെറുത്‌ : അയാളും അവളും മാറിപ്പോകുന്നില്ല. നാല് ദിവസം മുന്‍പ്‌ അവള്‍ ആദ്യം, പിന്നീട് തലേന്ന് അയാളും. അയാള്‍ അത് തിരിച്ചറിയുന്നത് അവള്‍ പറയുമ്പോഴാണെന്ന് മാത്രം.

    @കാര്ന്നോര്‍ : ജീവിതം തുടങ്ങിയാല്‍ ഒരിക്കല്‍ മരിക്കണം. സ്ഥായി ആയത് മരണമാണ്. മരിച്ചവന്‍ എന്നും മരിച്ചവന്‍ തന്നെ.

    @ ശാലിനി & കൊമ്പന്‍ : നന്ദി. ജീവിച്ചിരിക്കുന്നവര്‍ തമ്മില്‍ എന്ന രീതിയില്‍ (അത് അയാളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്) പറഞ്ഞുപോകുന്നതുകൊണ്ടാവണം ഒടുവില്‍ അവ്യക്തത തോന്നിയത്.

    ReplyDelete
  11. വായിച്ചേ...ഒന്നൂടെ വായിക്കണം....പിന്നെ കാണാം..

    ReplyDelete
  12. ചില കഥകള്‍ താങ്കളെ വായിക്കാന്‍ പ്രേരിപ്പിച്ചിരുന്നു.ഈ കഥ വളരെ ഇഷ്ടായി.ശ്‌മശാനാന്തരീക്ഷം ഭംഗിയായി വിവരിച്ചു.ആശംസകള്‍..

    ReplyDelete
  13. സോണി... മുമ്പ് വായിച്ചിരുന്നു... നാട്ടില്‍ വന്നിറങ്ങിയ തിരക്കില്‍ ഒന്നും എഴുതാന്‍ പറ്റിയില്ല.... ശ്മശാനം പശ്ചാതലമാകി തയാറാക്കിയ ഈ കഥ ഇഷ്ടമായി. ""തുമ്പിയുടെ ചിറകുകള്‍ ഫോസിലുകള്‍ പോലിരിക്കുന്നത്‌ എന്തുകൊണ്ടെന്നറിയുമോ? അല്ലെങ്കില്‍ ഏറ്റവും സുന്ദരമായ ജീവികള്‍ കടലിന്‍റെ അടിത്തട്ടില്‍ ജീവിക്കുന്നത് എന്തുകൊണ്ടെന്ന്? പോട്ടെ, ആ മുരിക്കിന്‍റെ ഉണങ്ങിയ ചില്ലയിലൂടെ കാണുന്ന ഇളംചുവപ്പുനക്ഷത്രം ആറുവര്‍ഷങ്ങള്‍ക്കുമുന്‍പ് എരിഞ്ഞുതീര്‍ന്നതാണെന്നറിയുമോ?" ഈ ഭാഗം കൂടുതല്‍ നന്നായി.

    ReplyDelete
  14. പ്രണയവും മരണവും സമാന്തരങ്ങളായ രേഖകളെപ്പോലെ പോകുന്നതാണെനിക്കിഷ്ടം.

    രണ്ടും തമ്മില്‍ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന പൊരുത്തക്കേടുകള്‍ക്കപ്പുറം വളരെ ഭംഗിയായെഴുതി.

    കഥാബീജത്തിന്‌ പുതുമയുണ്ട്‌. അവതരണശൈലിക്കും......

    ആശംസകള്‍.

    ReplyDelete
  15. കഥ നന്നായി അവതരിപ്പിച്ചു .എന്നാല്‍ "ഗോസ്റ്റ് " എന്ന ചിത്രവുമായി സാമ്യമില്ലേ .

    ReplyDelete
  16. നല്ല അവതരണം

    ReplyDelete
  17. ജീവിതത്തിനപ്പുറത്തെ കഥയാണ് പറയുന്നതെങ്കിലും ജീവിതത്വരയാണ് ഇതിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. “കൊതിതീരും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ” എന്ന വയലാർ വരികൾ വെറുതെ ഓർമ്മ വരുന്നു.

    രചന തരക്കേടില്ല.

    ReplyDelete
  18. സമീപകാലത്ത് വായിച്ച കഥകളില്‍ ഏറ്റവും നിലവാരം കുറഞ്ഞ കഥയാണെന്ന് പറയാം. മറ്റു കമന്റുകളില്‍ .'അതിഭയങ്കരം' എന്ന രീതിയിലുള്ള കമന്റുകള്‍ കണ്ടു. അത്രയ്‌ക്കൊന്നുമില്ല. തീരെ ഒഴുക്കില്ലാത്ത എഴുത്ത്. മുന്‍ കഥകളേക്കാള്‍ നിലവാരം ഇടിഞ്ഞു താഴ്ന്നതുപോലെ.
    സോണി...പറവകള്‍ ഇരുപത്തിനാലു മണിക്കൂറും ആകാശത്ത് പറന്നുതന്നെ ഇരിക്കുകയാണോ...? നിലത്ത് ഒരിക്കല്‍ പോലും ഇറങ്ങാറില്ലേ...? അല്ലെങ്കില്‍ സ്ഥിരം മരക്കൊമ്പില്‍ തന്നെയാണോ...?
    മുറ്റത്ത് വന്നിരിക്കാറുള്ള കാക്ക, മൈന, കൊക്ക്, പ്രാവ് ഇവയൊന്നും പറവയല്ലേ....
    വിഡ്ഢിത്തരം പറയരുത്.....ഇതിലും ഭേതം സോണിയുടെ കവിതകളാണ്.....

    ReplyDelete
  19. നല്ല ഒരു തിരിച്ചറിവ് സോണി....എവിടെയാണ് സ്വപ്നം നിൽക്കുന്നത് എന്നും,യാഥാർത്ഥ്യം എവിടെ തുടങ്ങുന്നു എന്നും ഉള്ള തിർച്ചറിവ് , നന്നായിട്ടുണ്ട്

    ReplyDelete
  20. dancing with death and kaama!!!!

    ReplyDelete
  21. കഥ എനിക്കിഷ്ടമായി..നല്ല ഭാവന..ആദ്യമായി വരുകയാണ്‌. അത് കൊണ്ട് മുന്‍ കഥകളുമായി താരതമ്യ്ം ചെയാന്‍ എനിക്കാവില്ല..ഇത് കൊള്ളാം ഇഷ്ടമായി ..അത്റമാത്റം..
    [ആകാശത്തിലെ പറവകള്‍ എന്നും ആകാശത്ത് തന്നെയാണ്‌ എനൊന്നുംകഥയില്‍ പറയുന്നില്ലല്ലൊ...!!]

    ReplyDelete
  22. വൈകിപ്പോയി..വരാന്‍..

    അത് കൊണ്ട് മറ്റു കഥകളെ പ്പറ്റി വലിയ വിവരം നഹീ..
    ഫോളോ ചെയ്യുന്നു..

    ReplyDelete
  23. മരണത്തിനു മുന്‍പേ തന്റെ ചിതക്ക്‌ കാവല്‍ ഇരിക്കുന്ന മക്കളോ ?

    ReplyDelete
  24. വരികള്‍ നന്ന്.. ഫീല്‍ ഉണ്ട്. ആശയ വ്യക്തത കുറച്ചു കൂടി ആവാമായിരുന്നു എന്ന് തോന്നി.

    ReplyDelete
  25. കല്ലറയ്ക്ക് കാവല്‍ നില്‍ക്കുന്ന നിശ്ശബ്ദത ദൈവത്തിന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയില്ല. . ശവപ്പെട്ടിയുടെ നിഗൂഢതയില്‍ പോലും!!
    മണ്ണോട് ചേര്‍ന്ന ശരീരത്തിന്‍റെ അവസാനത്തെ കൂട്ടും വലിച്ചെടുക്കുന്ന പേരറിയാത്ത വൃക്ഷത്തിന്‍റെ വേരുകള്-...-കാറ്റിലാടിയുലയുന്ന അവയുടെ ചില്ലകള്‍ കുഴിമാടത്തിന്‍റെ ദുരൂഹതകള്‍ പറഞ്ഞു തരില്ല!!
    എന്‍റെ ഹൃദയത്തിന്‍റെ, മുറിപ്പെടുത്തുന്ന ഓരോ നിശ്വാസവും, പക്ഷെ ജീവിച്ചിരിക്കുന്ന ഓരോരുത്തരോടുമായി ഉറക്കെ പറയും..പ്രണയവും സൌന്ദര്യവും ഒടുവില്‍ മരണവും ചേര്‍ന്ന് കളിച്ച ജീവിതമെന്ന മൂന്നാംകിട നാടകത്തിന്‍റെ കഥ..
    എന്തോ ജിബ്രാന്റെ ഈ വരികള്‍ പെട്ടെന്ന് മനസിലേക്ക് വരുന്നു ..
    ഇടക്ക് ഒരു ചെറിയ മൂടല്‍ അനുഭവപെട്ടു ...എങ്കിലും പിന്നെ എല്ലാം വ്യക്തമായി ..
    al de best

    ReplyDelete
  26. സോണി ,ഞാന്‍ ആദ്യമായാണിവിടെ.വരാന്‍ വൈകിയോ എന്നൊരു തോന്നല്‍ .കഥ വളരെ ഇഷ്ടായി ..നല്ല അവതരണം ..ആശയത്തിനും പുതുമയുണ്ട് .പിന്നെ ആശയകുഴപ്പം,അതെന്റെ കുഴപ്പം കൊണ്ടാണ് കേട്ടോ !!
    ആശംസകള്‍ ,കൂടെ പ്രാര്‍ത്ഥനയും
    സ്നേഹത്തോടെ സൊണെറ്റ്

    ReplyDelete
  27. sony,thankalum nalloru kathakari aanu


    ithu poloru katha njan ezhuthi thayyarakki vachirunnu blog thudangunnathinu munpu. athevideyo nashtapettu blog thudangiyappo.
    ithe theme ulla oru english video album undu. athilninnum avesham ulkkondaanu njan aa katha ezhuthiyathu

    ReplyDelete
  28. നല്ല ചെറുകഥ , കഥ പറഞ്ഞു വന്ന dimention കലക്കി .
    ഇനിയും എഴുതുക , ആശംസകള്‍

    ReplyDelete