Tuesday, January 10, 2012

സ്നേഹപര്‍വ്വതം


ആചാരങ്ങളുടെ തീക്കൊള്ളികള്‍ ഇരുവീടുകളിലും പുകഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു,
"നമുക്ക് മരിച്ചാലോ?  ആരും നമ്മെ ജീവിക്കാന്‍ അനുവദിക്കുന്നില്ലല്ലോ...?"

അവള്‍ പറഞ്ഞു, "അവസാനമായി എനിക്കൊരാഗ്രഹമുണ്ട്, ഒരു അഗ്നിപര്‍വ്വതം പൊട്ടുന്നത് കാണണം."
അവന്‍റെ തല പുകഞ്ഞു.

ഉടന്‍ പൊട്ടാനിടയുള്ള അഗ്നിപര്‍വ്വതങ്ങളുടെ ലിസ്റ്റിനായി അവര്‍ ഇന്‍റര്‍നെറ്റില്‍ പരതി.  ഒടുവില്‍ ഫ്രാന്‍സിന്‍റെ പ്രാന്തപ്രദേശത്ത്‌, രണ്ടുമാസത്തിനകം പൊട്ടുമെന്നുകണ്ട ഒന്ന് തിരഞ്ഞെടുത്തു.

ആരുമറിയാതെ വിസ ശരിയാക്കി അവര്‍ ഫ്രാന്‍സിലേയ്ക്ക് പറന്നു.  പുകഞ്ഞുകൊണ്ടിരുന്ന ആ വലിയ അഗ്നിപര്‍വ്വതത്തിന്‍റെ താഴ്വരയില്‍ കുടില്‍കെട്ടി അവര്‍ താമസമാക്കി.  കിടപ്പുമുറിയുടെ ജനാല, പര്‍വ്വതത്തിന്‍റെ പുകയുന്ന ശിഖരത്തിലേയ്ക്ക് രാപ്പകലില്ലാതെ തുറന്നിരുന്നു.  സന്ദര്‍ശകര്‍ക്ക് താല്‍ക്കാലികതാമസമൊരുക്കി അവര്‍ ആഹാരത്തിനും വസ്ത്രത്തിനുമുള്ള വക കണ്ടെത്തി.

അഗ്നിപര്‍വ്വതം ഉടന്‍ പൊട്ടുമെന്നും സുരക്ഷിതസ്ഥാനത്തേയ്ക്ക് നീങ്ങണമെന്നുമുള്ള നിര്‍ദേശങ്ങള്‍ അവര്‍ അവഗണിച്ചു. 

റേഡിയോ ട്യൂണ്‍ ചെയ്ത് വിദഗ്ധരുടെ നിരീക്ഷണങ്ങള്‍ കേട്ടു...  ഇന്നല്ലെങ്കില്‍ നാളെ, മറ്റന്നാള്‍.... ഉറക്കമൊഴിഞ്ഞ് അവര്‍ കാത്തിരുന്നു.  പുകഞ്ഞുകൊണ്ടിരുന്നതല്ലാതെ അഗ്നിപര്‍വ്വതം പൊട്ടിയില്ല.  വിരസമായ ദിവസങ്ങളില്‍ വിനോദങ്ങള്‍ക്ക് അവര്‍ക്കധികം വഴികളില്ലായിരുന്നു...

റേഡിയോ പറഞ്ഞുകൊണ്ടിരുന്നു, നാലാംതീയതി രാവിലെ ആറുമണിയ്ക്ക്, ഏഴാംതീയതി വൈകിട്ട് അഞ്ചുമണിയ്ക്ക്.....  പര്‍വ്വതം പുകഞ്ഞുകൊണ്ടിരുന്നു.

അവള്‍ മൂന്നുപ്രസവിച്ചു, നാലുചുണക്കുട്ടന്മാര്‍ താഴ്വാരത്തില്‍ കളിച്ചുവളര്‍ന്നു, ചിറകുവച്ചപ്പോള്‍ തീറ്റതേടി ദൂരേയ്ക്ക് പോയി.  പര്‍വ്വതം പുകഞ്ഞുകൊണ്ടിരുന്നു, റേഡിയോ പറഞ്ഞുകൊണ്ടിരുന്നു.

എണ്‍പതാംവയസ്സില്‍ അവള്‍ പറഞ്ഞു,
"ഇരുട്ടുമാത്രമേ കാണാന്‍ പറ്റുന്നുള്ളൂ, എന്നാലും
അഗ്നിപര്‍വ്വതം പൊട്ടിയാല്‍ എന്നെ വിളിക്കണേ."

കിടന്നകിടപ്പില്‍ പല്ലില്ലാത്ത മോണകാട്ടി അയാള്‍ ചിരിച്ചു. 

നാലുവര്‍ഷംകൂടി കഴിഞ്ഞപ്പോള്‍ ഒരു രാത്രി കാതടപ്പിക്കുന്ന ശബ്ദംകേട്ട് അവര്‍ ഞെട്ടിയുണര്‍ന്നു.  

 
അവള്‍ ഓടി ജനലരികില്‍ ചെന്നു, ഒന്നുംകാണാതെ തപ്പിത്തടഞ്ഞ് മുറ്റത്തിറങ്ങി ചുറ്റുംനോക്കി....
എങ്ങും തീക്ഷ്ണമായ ചൂടുമാത്രം....!

അവള്‍ ഓടി അകത്തുകയറി, കട്ടിലില്‍ തന്‍റെ പ്രിയപ്പെട്ടവനെ കെട്ടിപ്പിടിച്ചുകിടന്നു...
ഒഴുകിവരുന്ന ലാവയും ചൂടുചാരവും ഇപ്പോള്‍വന്നുമൂടും, ഒന്നിച്ചുമരിക്കാമെന്ന പുരാതനസ്വപ്നം യാഥാര്‍ഥ്യമാവും.....
കനത്ത ഇരുട്ടുവന്ന് അവരെ മൂടി....

അസഹ്യമായ ചൂടായിരുന്നെങ്കിലും അയാള്‍ കുലുക്കിവിളിച്ചപ്പോഴാണ് അവള്‍ ഉണര്‍ന്നത്.

ചൂടുചാരം മൂടിയ കുടിലിനുള്ളില്‍ അവര്‍ മുഖത്തോടുമുഖം നോക്കി.  തിളയ്ക്കുന്ന ലാവ ആ കുടില്‍ വിട്ടുമാറിയൊഴുകിയത് അയാള്‍ ജനലിലൂടെ കണ്ടു...

ദിവസങ്ങള്‍ക്കുശേഷം ഹെലികോപ്റ്ററില്‍ നിന്ന് കയറിലൂടെയിറങ്ങി കുടിലിന്‍റെ മേല്‍ക്കൂര തകര്‍ത്ത് അകത്തുകടന്ന രക്ഷാപ്രവര്‍ത്തകന്‍ കണ്ടത്, പരസ്പരം പുണര്‍ന്ന നിലയില്‍ ചേതനയറ്റ രണ്ട് ശരീരങ്ങളായിരുന്നു,
സമീപത്തെ മേശപ്പുറത്ത് 

ഉറക്കഗുളികയുടെ ഒരു കാലിക്കുപ്പിയും....

(25..08..2011)

28 comments:

  1. ഒരു ബോണ്‍സായ്‌ കഥ...

    ReplyDelete
  2. ഈ കഥ വായിച്ച് ഇതിലെ കറുത്ത ഹാസ്യം മനസ്സിലായവർ എന്നോട് പറയുക. അപാരം സോണീ, ജീവിതത്തിലെ മിഥ്യാസ്വർഗ്ഗത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ട് പോവാൻ ഇങ്ങനേയുള്ള വേറിട്ട ചിന്ത ഉപകരിക്കും.

    ReplyDelete
  3. മരണം തേടിയെത്തുന്നത് സമയമാകുമ്പോഴാണെന്ന ലോകവിശ്വാസത്തിന് അടിത്തറയിടുന്ന പോസ്റ്റ്....

    ReplyDelete
  4. ഇഷടായി.... ഈ കഥ

    ReplyDelete
  5. അക്ഷരാർഥത്തിൽ പുകഞ്ഞ കഥ

    ReplyDelete
  6. അവരെ ആത്മഹത്യാ ചെയ്യിക്കേ ണ്ടിയിരുന്നില്ല ................വയസായില്ലേ
    ഒന്നും നമ്മുടെ കയ്യിലല്ല അല്ലെ

    ReplyDelete
  7. ingane kathayiloode kollunnathinekkaal nerittaakaam

    ReplyDelete
  8. സോണിക്കെപ്പോഴും തീയും പുകയും മാത്രമേ ഉള്ളുവല്ലോ

    ReplyDelete
  9. സോണിക്കെപ്പോഴും തീയും പുകയും മാത്രമേ ഉള്ളുവല്ലോ

    ReplyDelete
  10. നല്ല കഥ
    ആശംസകള്‍

    ReplyDelete
  11. മരണത്തിന്റെ ഗന്ധമുള്ള കഥ ഇഷ്ടമായി ,എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  12. സോണി ചേച്ചിക്ക് പുകയും തീയും അല്ല പ്രസവം ആണ് കവിതയിലും കഥയിലും വിഷയം ... അല്ല ചേച്ചി , എത്രെ പ്രസവിച്ചതാ ;)
    ഞാന്‍ അര മണിക്കൂര്‍ മുന്നേ ഓടി !
    കഥ വായിച്ചു പുകയുന്നു എന്‍ ഹൃദയം ..

    ReplyDelete
  13. മഴ പെയ്യാനൊ പെയ്യതിരിക്കാനൊ സാധ്യത ഉണ്ട്.

    ReplyDelete
  14. ചേച്ചിയുടെ പേര് പോലെ തന്നെ മൊത്തം ഒരു പുകയല്‍ കഥയില്‍.....

    അവസാനം കൊല്ലണ്ടായിരുന്നു..... എന്നാലും കുഞ്ഞിക്കഥ നന്നായി......

    ReplyDelete
  15. എന്തിനാ ഫ്രാൻസിൽ പോയതു. മുല്ലപ്പെരിയാരിൽ പോകാമായിരുന്നല്ലൊ. ഫ്ലൈറ്റ് ടിക്കറ്റ് നഷ്ടം..

    ReplyDelete
  16. കുറഞ്ഞ വരികളില്‍ ശില്‍പ്പ ചാരുതയോടെ ഒരു കഥ തീര്‍ത്തു. ഭംഗിയായിട്ടുണ്ട് സോണി...

    ReplyDelete
  17. കല്ലേല്‍ വെച്ച് അരച്ചാല്‍ ചാകില്ല എന്ന് പറയുന്നത് ഇവരെ അടിസ്ഥാനമാക്കിയാവും.... ആ നാല് ചുണക്കുട്ടന്മാരില്‍ ബാക്കിയുള്ള മൂന്നെണ്ണത്തിനെ നമുക്ക് മുല്ലപ്പെരിയാറില്‍ കൊണ്ടുവന്ന് താമസിപ്പിക്കണം. ജെനുസിന്റെ ഗുണം വെച്ച് അണക്കെട്ടിന്റെ ആയുസ് നീട്ടിക്കിട്ടിയാലോ? :-)

    കഥ നന്നായി സോണി....ഇഷ്ടപ്പെട്ടു.

    ReplyDelete
  18. ഇതിലൂടെ ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും കഥ പറഞ്ഞ രീതി വളരെ ഇഷ്ടായി.. ആദ്യഭാഗങ്ങളില്‍ കൂടുതല്‍...

    ReplyDelete
  19. ഒരു ചെറിയ തീം കുറച്ചു വരികളില്‍ പറഞ്ഞവസാനിപ്പിച്ച ഈ കഥ നന്നായി ...
    മരണത്തിനു മുന്‍പ് ഒരു അഗ്നി പര്‍വതം പൊട്ടുന്നത് കാണണമെന്ന ആഗ്രഹം ...
    അത് നന്നായി ... ഓരോരോ ആഗ്രഹങ്ങളേ...........
    ആശംസകള്‍ .... സോണി മാടം

    ReplyDelete
  20. കഥ വായിച്ചു വന്നപ്പോള്‍ നല്ല ഒരു ഫീലും സുഖവും തോന്നി.പിന്നീട് ആലോചിച്ചപ്പോ അങ്ങിനെ ചുമ്മാ പോയി
    താമസിക്കാന്‍ പറ്റുമോ ഫ്രാന്‍‌സില്‍ അങ്ങിനെ പല ചോദ്യങ്ങള്‍ ...കഥയിലെന്തിനാ ചോദ്യം അല്ലെ ...

    ReplyDelete
  21. ഒരു കഥയില്‍ നിന്നും പ്രതീക്ഷിച്ച വായനാനുഭവം കിട്ടിയില്ല

    ReplyDelete
  22. കൊള്ളാം..ആശംസകള്‍

    ReplyDelete
  23. അവസാന വരി വായിച്ചപ്പോള്‍ അറിയാതെ ചിരിച്ചു പോയി... മരണ വീട്ടില്‍ ചിരിക്കാന്‍ പാടില്ലാന്ന് അറിയാതെയല്ല.. ഇപ്രാവശ്യത്തേക്ക് ക്ഷമി....

    ReplyDelete
  24. കൊള്ളാം.. വായിച്ചപ്പോള്‍ എന്റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു . :)
    ഇനിയും എഴുതുക , ആശംസകള്‍ -

    ReplyDelete