Thursday, June 26, 2014

നിലാവിലേയ്ക്ക്‌ ഒളിച്ചോടിയവള്‍




"പത്തുമതിയാവുമോടാ...?"
അവന്‍ അവളെ നോക്കിയില്ല.
നോക്കിയാല്‍ അവളുടെ കണ്ണുകളില്‍ തീക്കനലുകള്‍ കാണാം.
മേശപ്പുറത്തിരിക്കുന്ന പായ്ക്കറ്റിലേയ്ക്ക് അവള്‍ തല ചരിച്ചുനോക്കുന്നത് അവനറിഞ്ഞു.

അവന്റെ വലതുകൈ മുകളിലേയ്ക്കുയര്‍ത്തി മടക്കിവച്ച്, അതിനുള്ളിലേയ്ക്ക് മുഖം തിരിച്ച് മൂക്ക് വിടര്‍ത്തി കിടക്കുകയായിരുന്നു അവള്‍. രാവിലെ കുളിക്കാതെ വേണം വരാനെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അവളാകെ ത്രില്ലിലാണ്. എനിക്ക് മനസിലാവുന്നില്ലല്ലോ റബ്ബേ ഈ പെണ്ണിനെ...
വൈകിട്ട് ബീച്ചില്‍ കൈകോര്‍ത്ത് നടന്നപ്പോള്‍ ഒരിക്കല്‍ക്കൂടി ചോദിക്കാന്‍ തോന്നി, ഇത് വേണോ എന്ന്. മുന്‍പൊരിക്കല്‍ ചോദിച്ചതാണ്, അന്നവള്‍ ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചതുമാണ്. ഇനിയും ചോദിച്ചാല്‍ അവളുടെ ആഗ്രഹങ്ങള്‍ നടക്കാതെ പോവും. അതുവേണ്ട. എല്ലാം അവളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുതന്നെയാവട്ടെ.

കഴിഞ്ഞ ആഴ്ചയും പറഞ്ഞത്രേ, അവളുടെ അമ്മ, ഒളിച്ചോടിപ്പോയി പേരുദോഷം ഉണ്ടാക്കരുതെന്ന്. കൂടെക്കൂടെ എന്തിനാണത് പറയുന്നത് എന്നവള്‍ അമ്മയോട് ചോദിച്ചെന്നും. അന്ന് ലൈബ്രറിയില്‍ വച്ച് അവന്റെ കൈ പിടിച്ചാണ് അവള്‍ വീണ്ടും പറഞ്ഞത്, “ഞാന്‍ പോകാന്‍ തീരുമാനിച്ചു നിലാ... ഇനിയൊരു മാറ്റമില്ല.
അവളുടെ പഴയ ചിന്തകള്‍ ഒരാവേശഭരിതയുടെ വിഭ്രമങ്ങള്‍ മാത്രമാണെന്ന് സമാധാനിച്ചിരിക്കുമ്പോഴായിരുന്നു .... "ഇന്ന് രാവിലെയും അമ്മ അതുതന്നെ പറഞ്ഞെടാ, എന്തിനാണ് അവരിങ്ങനെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത്? ഒരുപക്ഷേ അമ്മ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാനിങ്ങനെയൊരു തീരുമാനമെടുക്കില്ലായിരുന്നു."
അവളുടെ കണ്ണുകളുടെ ആഴങ്ങളില്‍ അവന്റെ നോട്ടം മുങ്ങിപ്പോയി.
നീണ്ടുമെലിഞ്ഞ വിരലുകളില്‍ വെറുതെ പിടിച്ചു, അവയില്‍പ്പോലും അസാധാരണമായ ദൃഢത. മറ്റാരുടെയോ വിരലുകള്‍ പോലെ.
"റിഷീ... നീ ശരിക്കും..."
"
ആലോചിച്ചിട്ടുതന്നെയാണോ എന്നല്ലേ നീ ചോദിക്കാന്‍ വന്നത്? നിന്നെക്കാള്‍ നന്നായി അതാര്‍ക്കാ അറിയുക?"
അത് ശരിയാണ്. പക്ഷേ എത്ര ശ്രമിച്ചിട്ടും അന്നവളെ മനസിലായില്ല.  ഒളിച്ചോടിപ്പോയിത്തന്നെ കല്യാണം കഴിക്കണമെന്നും ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കണമെന്നും എന്തിനാണവള്‍ വാശി പിടിക്കുന്നത്‌?
"
അമ്മ പറഞ്ഞു, ഒളിച്ചോടരുതെന്ന്..." റിഷിയുടെ കണ്ണുകളില്‍ കരിനിഴല്‍.
"
അപ്പോള്‍ ഇതൊരു ഒളിച്ചോട്ടമല്ലേടാ, ജീവിതത്തില്‍ നിന്നുതന്നെയുള്ള..."
"
അമ്മ പറഞ്ഞത് ഒളിച്ചോടിപ്പോയി കല്യാണം കഴിക്കരുതെന്നാണ്. എനിക്ക് അമ്മ പറഞ്ഞാല്‍ അനുസരിക്കാതിരിക്കാന്‍ വയ്യാ.."
"
അപ്പോള്‍ ഇത്..."
അവള്‍ ചിരിച്ചു, "മരിക്കരുതെന്ന് അമ്മ പറഞ്ഞിട്ടില്ലെടാ..."

ആത്മഹത്യാപ്രവണത അവള്‍ക്കുള്ളതായി തോന്നിയിട്ടില്ല. മരണത്തോളം വലിയ ഒരാഗ്രഹം കൊണ്ടുനടക്കുന്ന ഒരാള്‍ക്ക്‌ അത് സാധിക്കുന്നില്ലെങ്കില്‍ പിന്നെ ശേഷിക്കുന്നത് മരണം മാത്രമാവുമോ? അല്ലെങ്കില്‍ പിന്നെന്തിനാണ് ജീവിതം ഏറ്റവും സുന്ദരമായി മുന്നില്‍ നില്‍ക്കുമ്പോഴും അവള്‍ അതവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്... ഇമാമുദ്ദീന്റെ മനസ്സില്‍ മാവിന്‍ചില്ലയില്‍ വട്ടം കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു കുട്ടിനിക്കറുകാരന്‍ തെളിഞ്ഞുവന്നു, ഉപ്പയും ഉമ്മയും വന്നു വിളിച്ചാലേ താഴെയിറങ്ങൂ എന്ന് വാശിപിടിച്ചിരുന്നപ്പോള്‍ മാവിന്‍തടിയില്‍ തുടയുരഞ്ഞ വേദനയും. മുറ്റത്തെ നിലവിളികള്‍ക്ക് നടുവിലേക്ക് വന്നുനിന്ന വെളുത്ത വണ്ടിയുടെ മേലെ ചുവന്ന അക്ഷരത്തില്‍ എഴുതിയിരുന്നത് വായിക്കാന്‍ അന്നവനറിയില്ലായിരുന്നു.

"
നിലാ..."
അവന്‍ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
"
നിനക്ക് പേടിയുണ്ടോ?"
ഉണ്ടോ? ഹേയ്, ഇല്ല. എന്നാലും വേണ്ടാത്ത ഒരു തീരുമാനമല്ലേ എന്നൊരു ശങ്ക. ജീവിതം ഉള്ളിടത്തോളം.... പക്ഷെ അവള്‍ക്ക് കൂട്ടുപോകാതിരിക്കാന്‍ കഴിയുന്നില്ല. അവളില്ലെങ്കില്‍ പിന്നെന്തിന്...
"
ഒന്നുകൂടി ചിന്തിക്കണ്ടേ നിനക്ക്, എന്റെ കൂടെ വരണോ എന്ന്?"
അവളുടെ ചുണ്ടുകള്‍ നേരിയതായി വിറയ്ക്കുന്നുണ്ടോ? നിലാവുദ്ദീന്‍ എന്ന് ആദ്യം വിളിച്ച ദിവസം അവള്‍ ഇങ്ങനെയായിരുന്നു. സര്‍ജിക്കല്‍ സെക്ഷന് പിന്നിലെ യക്ഷിപ്പാലയുടെ ചുവട്ടില്‍ കിടന്ന കരിങ്കല്ലിന്മേല്‍ കയറിനിന്ന്, താഴെനിന്ന തന്നെ കൈയടക്കം കൂട്ടിപ്പിടിച്ച് ചുണ്ടുകളില്‍ അമര്‍ത്തി ഉമ്മവച്ചശേഷമാണ്‌ അവള്‍ അങ്ങനെ വിളിച്ചത്. അപ്പോഴേയ്ക്കും സ്വതവേ ചുവന്ന അവളുടെ ചുണ്ടുകള്‍ തുടുത്തുവിറയ്ക്കുന്നുണ്ടായിരുന്നു. 

കാമ്പസിലെ താരമായിരുന്ന റിഷിനയെന്ന  പെണ്‍കുട്ടി. എത്താക്കൊമ്പത്തെ മാമ്പഴം പോലെ വെറുതെ നോക്കിനിന്നിട്ടുണ്ട്. ഒരു ദിവസം കാന്റീന്‍ ടേബിളില്‍ ചായക്കപ്പും മുന്നില്‍വച്ച് വെറുതെ തിരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എതിര്‍സീറ്റില്‍ പെട്ടെന്നൊരാള്‍ വന്നിരുന്നത്. അത് റിഷിനയാണെന്ന് തിരിച്ചറിയാന്‍ അല്‍പ്പസമയമെടുത്തു.

മനസിലാവാത്തതുപോലെ നോക്കിയത് കണ്ടാവും, "ഇമാം, ഞാന്‍ റിഷി... റിഷിന... എന്നെ കണ്ടിട്ടില്ലേ..."
ആദ്യമായാണ് നേരില്‍ സംസാരിക്കുന്നത്. ഇമാമുദ്ദീന്‍ വെറുതെ ചിരിച്ചു. ഒരു സിപ്‌ ചായ കൂടി എടുത്തു.
റിഷിന അവനെ വീണ്ടും നോക്കി,
"
ഇമാം, സോറി, എന്തോ കാര്യമായ ആലോചനയിലാണെന്ന് തോന്നുന്നു... ഞാന്‍ ശല്യപ്പെടുത്തിയോ?"
അവന്‍ തലയുയര്‍ത്തി, "അതേ, ഒരു കാര്യം ആലോചിച്ചുകൊണ്ടിരിക്കയാണ്. പക്ഷേ കുട്ടിക്ക് എന്നെ സഹായിക്കാന്‍ കഴിയും."
റിഷിന അതിശയത്തോടെ അവനെ നോക്കി, "എനിക്കോ...? ഓക്കേ, പക്ഷേ അതിനുമുന്‍പ്‌ ഒരു കാര്യം, കുട്ടി എന്ന് വിളിക്കുന്നത്‌ എനിക്കിഷ്ടല്ല, എന്നെ റിഷി എന്ന് വിളിച്ചോളൂ"
"
ഓക്കേ റിഷി, ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്... ഒരു ഗ്ലാസ്‌ ചായയില്‍ പത്തു പച്ചെറുമ്പുകള്‍ തിളച്ചിറങ്ങിയാല്‍ അതിന്റെ രുചിക്ക് എന്ത് വ്യത്യാസമുണ്ടാവുമെന്നാണ്."
റിഷിന അവനെ തുറിച്ചുനോക്കി.
"
പച്ചെറുമ്പ് മീന്‍സ്‌... നീറ് എന്ന് പറയുന്ന, മാവിലൊക്കെ കൂടുവയ്ക്കുന്ന, കടിച്ചാല്‍ വലിയ നീറ്റല്‍ ഉണ്ടാവുന്ന..."
"
അതെയതെ, ചിലയിടങ്ങളില്‍ പുളിയുറുമ്പ്, മിശറ് എന്നൊക്കെ പറയും"
"
ഓക്കേയോക്കെ, എന്നിട്ട് എന്തുത്തരം കിട്ടി...?
"
ഒന്നും കിട്ടിയില്ല, ചിന്തിച്ചുതുടങ്ങിയതേയുള്ളൂ."
അവളുടെ കണ്ണുകളില്‍ അമ്പരപ്പ്‌ പടര്‍ന്നുതുടങ്ങിയപ്പോഴേയ്ക്കും റിഷിനയെത്തേടി ഒരു കൂട്ടുകാരി വന്നു, തിരിഞ്ഞുനോക്കിക്കൊണ്ട് അവള്‍ പോയി.

ദിവസങ്ങള്‍ക്കുശേഷം ക്ലാസില്‍നിന്ന് പുറത്തേയ്ക്കിറങ്ങുമ്പോള്‍ അവള്‍ ഓടിവന്നു, വലതുകൈ മൂക്കിനടിയിലേയ്ക്ക് ചേര്‍ത്തുവച്ചു, "നോക്ക്, നോക്ക്... ഇതെന്തിന്റെ മണമാ...?"
ഒന്നാഞ്ഞുവലിച്ചു, "ഇത് ഇന്‍സുലിനല്ലേ, ഒരിക്കല്‍ എന്റെ കയ്യിലും ആയിട്ടുണ്ട്‌."
"
അതെയതെ, എന്താ... മണം!! അല്ലേ? ഹോ... ഭ്രാന്താവുന്നു..."
വന്നപോലെതന്നെ അവള്‍ പറന്നുപോയി.
അവളുടെ വിരലുകളുടെ സ്പര്‍‍ശനം ഏറെനേരമുണ്ടായിരുന്നു ചുണ്ടില്‍.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ ലൈബ്രറിയില്‍ വന്ന് വിളിച്ചിറക്കി, "ഇമാം, ഒരത്യാവശ്യകാര്യം പറയാനുണ്ട്, ഒന്ന് വരൂ"
പോയത് മതിലിനരികിലുള്ള സര്‍പ്പഗന്ധിയുടെ ചുവട്ടിലേയ്ക്ക്. ചേര്‍ന്നുനിന്ന്, രണ്ടുകൈയും ചുമലിലേയ്ക്കുവച്ച് അവള്‍ പറഞ്ഞു, "ഇമാം എനിക്ക് നിന്നെ ഇഷ്ടമാണ്."
അന്തംവിട്ടുനിന്ന അവന്റെ മേലേയ്ക്കുചാഞ്ഞ് മുഖമുയര്‍ത്തി അവന്റെ ചുണ്ടുകള്‍ മണത്തുകൊണ്ട് അവള്‍ പറഞ്ഞു, "നിനക്ക് ഞാനിഷ്ടപ്പെടുന്ന ഒരു ഗന്ധമുണ്ട്".

പിന്നീടുള്ള  ദിവസങ്ങളില്‍ അവളൊരു ഭ്രാന്തായി മാറുകയായിരുന്നു.
അവളുടെ വീടിനുപിന്നില്‍ പുഴയിലേക്ക് തുറക്കുന്ന ബാല്‍ക്കണിയുടെ കൈവരിയില്‍ കയറിയിരുന്നാണ് ആദ്യമായി അവള്‍ തന്റെ ഉടുപ്പിന്റെ കുടുക്കുകള്‍ അഴിച്ചത്. നാവും തൊണ്ടയും വരണ്ട്, ഒന്നുതൊടാന്‍ കൂടി ഭയന്ന്, നോക്കാനും നോക്കാതിരിക്കാനുമാവാതെ നില്‍ക്കുമ്പോള്‍ അവള്‍ അടിയുടുപ്പിന്റെ കൊളുത്തുമഴിച്ചു. വേണ്ടാ...എന്ന് നാവുകുഴങ്ങി, ശബ്ദം പുറത്തുവന്നില്ല.

മുഖം ബലമായി പിടിച്ച് അവളുടെ മാറിടത്തിലേയ്ക്ക് താഴ്ത്തിയപ്പോള്‍ ഹൃദയം ദഫ്മുട്ടി. ശ്വാസം വിലങ്ങി. അവള്‍ ചിരിച്ചു, “മണ്ടാ, അവിടെ എന്താ മണമെന്നു നോക്ക്...അന്തംവിട്ട് പിടഞ്ഞുനിവര്‍ന്നശേഷം വീണ്ടും അവളുടെ മുലകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി. ഇത്തവണ അത് കിട്ടുകതന്നെ ചെയ്തു.
റിഷീ, നീയെന്തുഭാവിച്ചാ, അതൊരു ജീവന്‍രക്ഷാമരുന്നല്ലേ.. അതിങ്ങനെ ദുരുപയോഗിക്കാമോ? അതും നമ്മള്‍ തന്നെ...
അവളുടെ മുഖമൊന്ന് മങ്ങി.
അറിയാം നിലാ, പക്ഷേ എനിക്കതൊരു ഭ്രാന്താണ്. അഡിക്റ്റാണ് ഞാന്‍. ഇടയ്ക്കിടെ ടോപ്പിന്‍റെ കഴുത്തുവിടര്‍ത്തി മുഖം ഉള്ളിലേയ്ക്കിട്ട് ആ മണം വലിച്ചെടുക്കും. എന്റെ വിയര്‍പ്പില്‍ കലര്‍ന്നുവരുമ്പോള്‍ അതെന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നു.
ഒന്നുനിര്‍ത്തി മുഖം താഴ്ത്തി അവള്‍ തുടര്‍ന്നു, “ഒരു മാസം നാല്പതുയൂണിറ്റിന്റെ മൂന്നു ബോട്ടിലെങ്കിലും വേണമെനിക്ക്. ദിവസവും കുളി കഴിഞ്ഞാല്‍ രണ്ടുതുള്ളി കൈപ്പത്തിക്കുമേലെയും...

ഇമാമിന് അവളെ വല്ലാത്തൊരു ഭയം തോന്നി. അവന്‍ തന്നെ അവളുടെ ഉടുപ്പിന്റെ കുടുക്കുകള്‍ ഇട്ടുകൊടുത്തു. എന്നാല്‍ ഏറെക്കഴിയുംമുന്‍പേ അവളുടെ കന്യാവനങ്ങളുടെ ഇരുളിമയില്‍ അവന്റെ കാഴ്ച മങ്ങി.

പിന്നീടുള്ള ദിവസങ്ങളില്‍ കാഴ്ചയും കേള്‍വിയും നഷ്ടമായി സ്വയമില്ലാതാവുന്ന നിമിഷങ്ങളുടെ എണ്ണം കൂടിക്കൂടിവന്നു. പുഴക്കരയിലേയ്ക്ക് തുറക്കുന്ന ബാല്‍ക്കണിയില്‍ വെയില്‍ത്തുള്ളികള്‍ വെളുത്തുതിളങ്ങുന്ന ചിത്രങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു.

അവളുടെ ഫാന്റസികളില്‍ എന്നും നിലാവുദ്ദീനും അത്ഭുതജീവിതവും നിറഞ്ഞുനിന്നിരുന്നു. പാതിരാത്രി ആരുമറിയാതെ വീട്ടില്‍ നിന്നിറങ്ങി, കാത്തുനില്‍ക്കുന്ന നിലാവുദ്ദീന്‍റെ കൂടെ ഇരുളിന്റെ മറവില്‍ക്കൂടി ആരെയൊക്കെയോ ഭയന്ന് ഒളിച്ചോടുന്നതും, അവളുടെ ഭീകരന്മാരായ അമ്മാവന്മാര്‍ അവളെത്തേടി പരക്കം പായുന്നതും, അവരുടെ കണ്ണുവെട്ടിച്ച് കല്ലും കാടും കടന്ന് വിജനമായ പാതയിലെത്തി രാത്രിവണ്ടിക്ക് കൈകാണിച്ച് കയറിപ്പോകുന്നതും, തമിഴ്നാട്ടിലെ പേരറിയാത്ത പട്ടണത്തില്‍ ചെന്നിറങ്ങുന്നതും വാടകയ്ക്ക് താമസിക്കാന്‍ വീടന്വേഷിക്കുന്നതും... അത്രയുമെത്തുമ്പോഴേയ്ക്കും അവളുടെ മിടിപ്പുകള്‍ അവന്റെ നെഞ്ചില്‍ കിതപ്പുകളായി ഒതുങ്ങിയിട്ടുണ്ടാവും, അവന്റെ കാതില്‍ അരിപ്രാവിനെപ്പോലെ അവള്‍ കുറുകുന്നുണ്ടാവും. ഒളിച്ചോട്ടം ചെവിയില്‍ മന്ത്രിക്കാത്ത ദിവസങ്ങളില്‍പ്പോലും അവളുടെ അടഞ്ഞ കണ്ണുകള്‍ക്കുള്ളിലെ ചലനചിത്രങ്ങള്‍ അതുതന്നെയാണെന്ന് ഇമാമിന് തോന്നിയിട്ടുണ്ട്.

അവന്റെ ഹൗസ്‌സര്‍ജന്‍സിയും തന്റെ അവസാനവര്‍ഷപരീക്ഷയും കഴിഞ്ഞപ്പോഴാണ് ഇമാമുദ്ദീന്‍ എന്ന മുസ്ലിം യുവാവുമായി താന്‍ പ്രണയത്തിലാണെന്ന് റിഷിന അവളുടെ അമ്മയെയും അച്ഛനെയും ധരിപ്പിക്കുന്നത്. അത്രത്തോളം ആവേശത്തോടെ അവളെ ഇമാം കണ്ടിട്ടുണ്ടായിരുന്നില്ല. ഇന്നത്‌ നടക്കും നിലാ... അറിഞ്ഞാല്‍ അവരെന്നെ തല്ലും, വീട്ടില്‍ പൂട്ടിയിടും, മൊബൈല്‍ഫോണ്‍ എടുത്തുമാറ്റും. രാത്രി പുഴവക്കത്ത് നീ വരണം. ജനലിലൂടെ ഞാന്‍ നിന്നെ കാണും. സമയവും മറ്റുകാര്യങ്ങളും നമുക്കപ്പോള്‍ തീരുമാനിക്കാം”. ഇമാമിന് എല്ലാമൊരു തമാശായിട്ടാണ് തോന്നിയത്.

പിറ്റേന്ന് പതിവുപോലെ റിഷി വന്നു, കാര്‍മേഘം മൂടിയ മുഖവുമായി. ഒന്നും നടന്നില്ല നിലാ...അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഇന്നലെ രണ്ടാളും ഒന്നും പറഞ്ഞില്ല. ഇന്നുരാവിലെ അമ്മ പറഞ്ഞു, ഒളിച്ചോടി കുടുംബത്തിന് ചീത്തപ്പേരും നാണക്കേടുമൊന്നും വരുത്തിവയ്ക്കരുത്, അത്രയ്ക്കിഷ്ടമാണ് നിങ്ങള്‍ രണ്ടാള്‍ക്കുമെങ്കില്‍ ഞങ്ങളത് നടത്തിത്തരുമെന്ന്.

അവള്‍ ഇമാമിന്റെ കൈ പിടിച്ചു, “എന്താ നിലാ അവരിങ്ങനെ? കേള്‍ക്കുമ്പോഴേ പ്രശ്നമുണ്ടാക്കുമെന്നാ ഞാന്‍ കരുതിയേ. അങ്ങനെയെന്തിനാ എനിക്ക് നിന്നെ?”
ശരിയാണ്, അവള്‍ എന്നും പറയുമായിരുന്നു, വീട്ടുകാര്‍ എതിര്‍ക്കുമ്പോള്‍ ഒളിച്ചോടി കല്യാണം കഴിക്കണം, അതിനാണ് മാപ്പിളച്ചെക്കനെത്തന്നെ നോക്കി പ്രണയിച്ചതെന്ന്. പക്ഷേ അതവളുടെ ഒരു വെറും ആഗ്രഹമോ തമാശയോ മാത്രമായാണ് കണ്ടത്. നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു, “ആ റോഷന്‍ പറഞ്ഞത് എന്താന്നറിയോ, അച്ഛനും അമ്മയ്ക്കും നിന്നെ വലിയ ഇഷ്ടമാണെന്ന്, നീ ആത്മാര്‍ഥതയുള്ളവനാണെന്ന് അവര്‍ പറഞ്ഞത്രേ

അവളുടെ അനുജനാണ് റോഷന്‍. രണ്ടോ മൂന്നോ തവണ മാത്രമാണ് നേരില്‍ കണ്ടതെങ്കിലും അവനും അച്ഛനും അമ്മയും വളരെ നല്ല രീതിയിലാണ് പെരുമാറിയത്. ഇമാമിന് വളരെ സന്തോഷം തോന്നി. അവരോടൊപ്പം ഒരു കുടുംബമായി ജീവിക്കാന്‍ കഴിയുകയെന്നത് ഒരു ഭാഗ്യം തന്നെയാണ്.

എനിക്ക് വേണ്ട നിലാ, അങ്ങനെയൊരു ജീവിതം. എനിക്ക് അങ്ങനെ കല്യാണം കഴിക്കണ്ട. ഇങ്ങനെയുമുണ്ടോ പാരന്‍സ്!! ജാതീം മതോം ഒന്നും ഒരു പ്രശ്നമല്ലാത്തതെന്താ അവര്‍ക്ക്?”

ഇങ്ങനെയൊരു പെണ്ണ്! ഇമാം പലതും ആലോചിച്ചു. അവളുടെ ആഗ്രഹമിതാണെന്ന് സ്വകാര്യമായി അച്ഛനെയും അമ്മയെയും ധരിപ്പിച്ചാലോ... എന്നിട്ട് അവള്‍ക്കുവേണ്ടി അവരോട് അല്‍പ്പം എതിര്‍പ്പഭിനയിക്കാന്‍ പറഞ്ഞാലോ... പക്ഷേ എന്നെങ്കിലും അവളതറിഞ്ഞാല്‍... ഒരിക്കലും മാപ്പുകിട്ടില്ല തനിക്ക്.

അവരിങ്ങനെയാണെങ്കില്‍ ഞാന്‍ പിന്നെ ജീവനോടെ കാണില്ല നിലാ...അതുകേട്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നിനക്ക് ഭ്രാന്താണ് റിഷി, എത്രയോ ആളുകള്‍ ഇങ്ങനെയുള്ള പാരന്‍സിനെ കിട്ടാന്‍ കൊതിക്കുന്നു, ഇവിടെ എല്ലാം അവര്‍ നിന്റെ ഇഷ്ടത്തിനു വിടുമ്പോള്‍...
നിലാ...അവള്‍ ചാടിയെണീറ്റു. നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ, എന്റെ ആഗ്രഹമെന്താണെന്ന്. അത് നടന്നില്ലെങ്കില്‍... പിന്നെ ഞാന്‍ ജീവനോടെയുണ്ടാവില്ല

പിന്നീട് വിളിച്ചപ്പോള്‍ അവള്‍ ഫോണെടുത്തില്ല. രാത്രി പിന്നെ വന്നത് ഒരു മെസേജായിരുന്നു, അഞ്ചോ പത്തോ മതി നിലാ, ഞാനത് കണ്‍ഫേം ചെയ്തു. നേരെ ബ്ലഡിലേയ്ക്ക്... ഡിം!!

പടച്ചോനേ... ഇവള്‍ ശരിക്കും കാര്യമായിട്ടാണോ? ഇമാമിന് ഭയം തോന്നി. മാവിന്‍തടിയില്‍ തുടയുരഞ്ഞ നീറ്റല്‍ മാറിയത്‌ വര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ ഉമിനീരിലാണ്. ഓര്‍ഫനേജില്‍നിന്ന് പുറത്തേക്കിറങ്ങിനടക്കുമ്പോള്‍ കാണുന്ന എല്ലാ കണ്ണുകളും അനാഥനെന്നാവും വിളിക്കുന്നത്‌ എന്ന വേദന തീരുന്നത്, 'ഇവന്‍ എന്റെയാണ്, ഞാനിവന്റെയും' എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് റിഷിനയെന്ന സുന്ദരി ക്യാമ്പസിനുള്ളിലും പുറത്തുമായി കൊണ്ടുനടന്നപ്പോഴാണ്. അവളില്ലെങ്കില്‍ താനുമില്ലെന്ന് എത്രയോ മുന്‍പേ തന്നെ അയാള്‍ തീരുമാനിച്ചതാണ്.

മറ്റൊരു മാര്‍ഗ്ഗവും ശരിയാവില്ല. അതെല്ലാം ശരീരവും മുഖവും ഭാവവുമെല്ലാം മോശമാക്കുന്ന വഴികളാണ്. ഇതാവുമ്പോള്‍ നോ പ്രോബ്ലംപിറ്റേന്നവള്‍ പറഞ്ഞു.
അവളെ നഷ്ടപ്പെടുത്താന്‍ ഇമാം ഒരുക്കമായിരുന്നില്ല. നമുക്ക് വേറെ ഒരു വഴി നോക്കിയാലോ...മനസ്സില്ലാമനസ്സോടെ അവള്‍ സമ്മതിച്ചു. അവളുടെ സഹപാഠി ലതീഷിനെ രണ്ടുഫുള്ളിന് വാടകയ്ക്കെടുത്തു. സംശയം തോന്നിക്കാത്ത രീതിയില്‍ മോര്‍ഫ്‌ ചെയ്ത ഇമാമിന്റെ ഏതാനും ഫോട്ടോകളുടെ പ്രിന്റുമായി ലതീഷ്‌ റിഷിനയുടെ അച്ഛനെ കാണാന്‍ പോയി. പ്രാര്‍ത്ഥനകളുമായി റിഷി കാത്തിരുന്നു, അവള്‍ക്കുവേണ്ടി ഇമാമും.

ലതീഷ്‌ തിരിച്ചെത്തിയത്‌ വളരെ സന്തോഷത്തോടെയാണ്, ഡാ, സക്സസ്...റിഷി അവനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചില്ലെന്നേയുള്ളൂ. ക്ലിനിക്കില്‍ പോയാ എവടെ തന്ത ഡോക്ടറെ കണ്ടത്. ഞാന്‍ നിന്റെ കയ്യിലിരിപ്പൊക്കെ വിളമ്പി. തെളിവിന് ഫോട്ടോ കൂടി കാണിച്ചപ്പോ അയാടെ മൊഖം മാറി. എനിക്ക് ചായ വരുത്തിത്തന്നു. നന്ദീം പറഞ്ഞു. ഇപ്പഴെങ്കിലും അറിഞ്ഞതുകൊണ്ട് എന്റെ മോടെ ജീവിതം രക്ഷപ്പെട്ടു എന്നൊക്കെ പറഞ്ഞു..

റിഷി അക്ഷരാര്‍ത്ഥത്തില്‍ തുള്ളിച്ചാടുകയായിരുന്നു. രക്ഷപ്പെട്ടു നിലാ... നമുക്ക് ഒന്നിച്ചു ജീവിക്കാം. ഇന്നുരാത്രി അവരെന്നോട് നിന്നെ ഉപേക്ഷിക്കാന്‍ പറയും. എല്ലാം നമ്മള്‍ പ്ലാന്‍ ചെയ്ത പോലെ തന്നെ നടക്കും. ബീച്ചില്‍ ഒരു തൂണിന്റെ മറവെങ്കിലുമുണ്ടായിരുന്നെങ്കില് ആ നിമിഷം അവള്‍ തന്റെ ബെല്‍റ്റഴിക്കുമായിരുന്നെന്ന് തോന്നി ഇമാമിന്.

രാത്രി പത്തുമണിയോടെ റിഷിയുടെ ഫോണ്‍കോള്‍.ഒന്നും നടന്നില്ല നിലാ... അവള്‍ പൊട്ടിക്കരയുകയായിരുന്നു. അച്ഛന്‍ ഫോട്ടോസ് അവള്‍ക്കു കൊടുത്തിട്ട് പറഞ്ഞത്രേ, “ഇമാമിനെ എനിക്കറിയാം, ഫോട്ടോമോര്‍ഫിങ്ങും അറിയാം. ഇത് നശിപ്പിച്ചേക്ക്. പിന്നെ ആ ചെക്കന്‍ കഷ്ടപ്പെട്ടുവന്നതല്ലേ, ഇത്തിരി സന്തോഷിച്ചോട്ടെ എന്ന് കരുതിയാ അപ്പോള്‍ ഒന്നും പറയാതെ വിട്ടത്. നീ ഇമാമിനെത്തന്നെ കല്യാണം കഴിച്ചാല്‍ മതി

പിറ്റേന്ന് റിഷിയെ ഫോണില്‍ വിളിച്ചത് അവളുടെ ഉഗ്രപ്രതാപിയായ അമ്മാവന്മാരിലൊരാള്‍. അച്ഛനും അമ്മയും സമ്മതിച്ച സ്ഥിതിക്ക് അവരും കൂടെയുണ്ടാവുമെന്ന് പറയാന്‍. അതോടെ റിഷിയുടെ അവസാനപ്രതീക്ഷയും നഷ്ടമാവുകയായിരുന്നു.

റിഷി...അവന്‍ വിളിച്ചു.
ഉം...അവള്‍ വിളികേട്ടു.
എപ്പഴാ...?”
വൈകണ്ട...
ഇനി ഒന്നൂടി വേണോ?”
അവള്‍ ഒന്നാലോചിച്ചു. വേണ്ട നിലാ... മൂന്നുതവണ കഴിഞ്ഞില്ലേ... ഇനിയുമായാല്‍ ക്ഷീണിച്ച് ചിലപ്പോള്‍ മയങ്ങിപ്പോയാലോ നമ്മള്‍

ശരിയാണ്, ഉഷാറായിത്തന്നെയിരിക്കണം. ഇടതുകഴുത്തിനുതാഴെ വിരല്‍ കൊണ്ട് തൊട്ടു അവന്‍. നേരിയ നീറ്റലുണ്ട്. അവളുടെ കീരിപ്പല്ലുകളുടെ പാട് ചുവന്നുകിടക്കുന്നുണ്ടാവും.
മുഖം തിരിച്ച് ഇമാമിന്റെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു അവള്‍.
ഒന്ന് കുളിക്കണ്ടേ...അവന്‍ ചോദിച്ചു.
വേണ്ടാ... എനിക്ക് ചുറ്റിലും മുന്നിലുമിപ്പോള്‍ നീ മാത്രമാണ്. ഞാനറിയുന്ന അവസാനഗന്ധം നിന്‍റെ നിശ്വാസമായിരിക്കണം. എനിക്കൊരിക്കലും കടന്നുചെല്ലാന്‍ കഴിയാത്ത നിന്‍റെയാഴങ്ങളിലിറങ്ങി ചുറ്റിത്തിരിഞ്ഞുവരുന്ന നിന്‍റെയുള്ളടക്കങ്ങളുടെ ഗന്ധം.

ഇമാം കൈനീട്ടി അവളെ ചേര്‍ത്തുപിടിച്ചു. ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ അവള്‍ ഒതുങ്ങിക്കൂടി. ഇനി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ട് ഫലമില്ലെന്ന് അവനും അറിയാമായിരുന്നു. എന്തായാലും അവള്‍ പോകും, കൂടെ പോകണമെന്നത് തന്‍റെ മാത്രം തീരുമാനം.
നിലാ...
ഉം...
ലവ് യൂ ടാ....
അവളുടെ നിറുകയില്‍ അമര്‍ത്തി ചുംബിച്ചു അവന്‍. കണ്ണുകള്‍ നനയുന്നുണ്ടോ? ഇല്ല. ആര്‍ക്കും സന്ദേശങ്ങളൊന്നും ബാക്കിവയ്ക്കരുതെന്നതും സാധാരണയായി ആരും തെരഞ്ഞെടുക്കാത്ത ഒരു രീതി തന്നെ വേണമെന്നും അവളുടെ നിര്‍ബന്ധമായിരുന്നു. "നാളെ എല്ലാവരും അതിശയിക്കണം, നാമെന്തിനാണിത് ചെയ്തതെന്ന്". അതിനായി അവള്‍ കണ്ടെത്തിയ വഴി എന്താണെന്നറിഞ്ഞപ്പോള്‍ ഇമാമിന് എതിര്‍ക്കാനായില്ല. അതിനുവേണ്ടിയാണോ അവള്‍ ഇതൊക്കെ ചെയ്യാന്‍ തീരുമാനിച്ചത് എന്നുവരെ സംശയം തോന്നിപ്പോയിരുന്നു. എന്നാല്‍ രണ്ടുദിവസം മുന്‍പ്‌...

ന്യൂറോ ഓങ്കോളജിയില്‍ സ്പെഷ്യലൈസ് ചെയ്ത ഡോ. ടോണി റൊസാരിയോ കാണണമെന്ന് പറഞ്ഞപ്പോള്‍ എന്തിനാവുമെന്ന് ഒരൂഹവുമുണ്ടായിരുന്നില്ല ഇമാമിന്. റിഷിനയെന്നു പേരെഴുതിയ ഫയല്‍ തരുമ്പോള്‍ കാതില്‍ ഒരിരമ്പം പോലെ ഡോ.ടോണിയുടെ വാക്കുകള്‍... "തനിക്കറിയുമോ എന്നെനിക്കറിയില്ലജീവിച്ചിരിക്കുന്നിടത്തോളം ആരോടും പറയരുതെന്ന് എന്നെക്കൊണ്ടവള്‍ സത്യം ചെയ്യിച്ചതാണ്. ഇടതുകൈയിലെ ചെറുവിരല്‍ പാതി മടങ്ങി നിവരാതായപ്പോഴാണ് അവള്‍ എന്റെയടുക്കല്‍ വരുന്നത്. ബ്രെയിനിന്റെ റൈറ്റ്‌ കോര്‍ട്ടക്സില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ട്യൂമര്‍...
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത്...
മെഡിക്കല്‍ സയന്‍സിന് ഒന്നും ചെയ്യാനില്ല.
അവളുടെ പേരന്‍സിനു പോലുമറിയില്ല ഇക്കാര്യം...
നാളെ അവളില്ലാതാവുമ്പോള്‍ തനിക്കതൊരു ഷോക്കാവാതിരിക്കാനാണ് ഇപ്പോള്‍...
ഒരിക്കലും റിഷി ഇതറിയരുത്..."

ആ നിമിഷത്തിന്റെ നടുക്കത്തിലാണ് ഇമാമിന് റിഷിയെ മനസ്സിലാവുന്നത്, അവളെ തോല്‍പ്പിക്കാന്‍ ഒന്നിനും കഴിയില്ലെന്നും...

കൈനീട്ടി മേശപ്പുറത്തെ പായ്ക്കറ്റ് എടുത്തു അവള്‍, അതില്‍നിന്ന് രണ്ടുസിറിഞ്ചുകളും. നമുക്ക് വിഷം തന്നെന്നുപറഞ്ഞ് ആരെയും പോലീസ്‌ പിടിക്കില്ല.അവള്‍ ചിരിച്ചു. ഇപ്പോള്‍ മനസ്സ് സ്വസ്ഥമാണ്. അവളുടെ മനോഹരമായ ചിരി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അവളുടെ ആഗ്രഹം സഫലമാവുന്ന നിമിഷങ്ങളില്‍ കൂടെയായിരിക്കാന്‍ കഴിയുന്നില്ലേ... അതുതന്നെയല്ലേ അവള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം...

ബോട്ടിലുകളില്‍ നിന്ന് ഓരോ സിറിഞ്ചിലും നിറയ്ക്കുമ്പോള്‍ അവള്‍ ചോദിച്ചു, “റിസ്ക്‌ എടുക്കണോ? പത്തുമതിയായില്ലെങ്കിലോ... പതിനഞ്ചെടുക്കട്ടെ... അല്ലെങ്കില്‍ ഇരുപത്...ഇമാം ചിരിച്ചു, “നിന്‍റെയിഷ്ടം
ഞരമ്പിലേയ്ക്ക് സൂചി കയറുമ്പോള്‍ ഇമാം അവളെ നോക്കി. എത്ര സുന്ദരിയാണവള്‍!!
സിറിഞ്ചും ബോട്ടിലുകളും മാറ്റിവച്ച് അവള്‍ അവനിലേയ്ക്ക് ചേര്‍ന്നു.

അവന്‍റെ കൈകള്‍ക്കുള്ളില്‍ അവന്‍റെ നിശ്വാസം ശ്വസിച്ചുകൊണ്ട്, അവന്‍റെ ചുണ്ടുകള്‍ മണത്തുകൊണ്ട് അവള്‍ കിടന്നു. അവളുടെ വിരല്‍ത്തുമ്പുകള്‍ അവന്‍റെ ചെവിമടക്കുകള്‍ക്കിടയിലൂടെ പരതിക്കൊണ്ടിരുന്നു.

അവന്റെ ചുണ്ടുകള്‍ക്കുള്ളിലേയ്ക്ക് അവള്‍ വിളിച്ചു,
നിലാ....
ഉം...
നമുക്കൊളിച്ചോടാം...
ഉം....
എവിടേയ്ക്കാ...
നീ പറയ്‌...
നിലാവുള്ള എവിടേയ്ക്കും...
ഉം....
"നിലാ...
 .................."

തുറക്കാത്ത വാതിലിനെപ്പറ്റി ഹോട്ടല്‍ മാനേജര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് വന്ന പോലീസ്‌ ഓഫീസര്‍ക്ക്‌ നിശ്ചലമായ ശരീരങ്ങളോടൊപ്പം മുറിയില്‍നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞത് രണ്ടുസിറിഞ്ചും ഇന്‍സുലിന്‍ ബോട്ടിലുകളും മാത്രമായിരുന്നു.



(26..12..2013) 

26 comments:

  1. "നിനക്ക് ഞാനിഷ്ടപ്പെടുന്ന ഒരു ഗന്ധമുണ്ട്"....
    ചിന്തകളുടെ പ്രണയതലങ്ങളിലേക്ക്
    വെറൈറ്റുയുടെ ഒരു തീയമ്പെന്നേ
    ആദ്യം കരുതിയുള്ളൂ , പക്ഷേ കാര്‍ന്ന് തിന്നുന്നവന്റെ
    സപ്ര്ശം അറിയുമ്പൊള്‍ കഥക്ക് മറ്റൊരു തലം വന്നു ..
    സ്നേഹം അധികമാണേല്‍ ഒരു നിമിഷത്തേക്കെങ്കിലും
    റിഷിക്ക് ചോദിക്കാമായിരുന്നു നിനക്കെന്നില്‍ നിന്ന്
    മാറി നിന്ന് കൂടേയെന്ന് .. പ്രണയത്തിന്റെ സ്വാര്‍ത്ഥ
    മുഖം ഇടക്ക് കാണുന്നുണ്ടെങ്കിലും , ഒരു ദുരന്തത്തിന്റെ
    നോവ് പകരുന്നുണ്ടെങ്കിലും , ചുടു ചുംബനത്തിന്റെ
    പ്രണയത്തിന്റെ സുന്ദരമായ പല മേഖലകളില്‍ കൂടി
    വ്യക്തമായ് വരച്ചിട്ട ഈ ചിത്രം " നിലാവഴക് പൊല്‍ "
    മനസ്സിലേക്ക് പടര്‍ന്ന് കേറുന്നു .. ചില വരികളില്‍
    മനസ്സ് തറഞ്ഞ് നില്‍ക്കുന്നു.. ചില വരികളില്‍ ചില
    അറിയാ മുഖങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുന്നു ....

    ReplyDelete
  2. കഥയായി മാത്രം വായിക്കുമ്പോള്‍ നന്നായിട്ടുണ്ട്.. മനസ്സിന്‍റെ ചില ഫാന്റസികള്‍, ചില പ്രണയചിത്രങ്ങള്‍ ഒക്കെ നന്നായി എഴുതി.. അപ്പോഴും കഥയുടെ കാതലായ ചില ഭാഗങ്ങള്‍ ലോജിക് ഇല്ലാത്ത പോലെ തോന്നി..

    ReplyDelete
    Replies
    1. നന്ദി. അവസാനഭാഗം പറയുന്നതില്‍ നിന്ന് ആ ലോജിക്കില്ലായ്മ പരിഹരിക്കപ്പെടുന്നുണ്ട് എന്ന് കരുതി. പരാജയപ്പെട്ടു, അല്ലേ? :)

      Delete
  3. പ്രാണയത്തിന്റെ ചില ഭ്രാന്തുകള്‍ !

    ReplyDelete
  4. പ്രമേയത്തിൽ പുതുമ തോന്നിയില്ല. അവതരണം മോശമായില്ലെങ്കിലും ഇനിയും ചുരുക്കാമായിരുന്നു എന്നും തോന്നി.

    ReplyDelete
  5. ഇനിയും ചുരുക്കാമായിരുന്നു

    ReplyDelete
  6. കഥ ആവശ്യത്തിലും അധികം പരന്നു പോയി എന്ന് തോന്നുന്നു.
    ഭാഷ അതി സുന്ദരമായിട്ടുണ്ട് കേട്ടൊ..

    ReplyDelete
    Replies
    1. അല്പം കൂടി ചുരുക്കാമായിരുന്നു അല്ലേ? :) നന്ദി

      Delete
  7. എന്താ സോണീ ഇങ്ങനെയൊക്കെ....?

    ReplyDelete
  8. കഥനം വളരെയേറെ ഇഷ്ടപ്പെട്ടു. ആകാംക്ഷയും അവസാനം വരെ നിലനിര്‍ത്തി.

    ReplyDelete
  9. എല്ലാം പഴയതായിക്കൊണ്ടിരിക്കുമ്പോള്‍ പുതുമകള്‍ക്ക് പഞ്ഞം നേരിടുന്നതിനു മറ്റൊരു കാരണം ത്വരിത ഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങള്‍ തന്നെയാണ്. അത്തരം പരിണാമങ്ങളെ അറിയാനും അംഗീകരിക്കാനും പ്രായമായ ഒരു സമൂഹം തുനിയുമ്പോള്‍ പുതുമകള്‍ പുതുമകള്‍ അല്ലാതാവുന്നു. പിന്നെ അതിനെ മറ്റൊരു പുതുമയിലെക്ക് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അത് വികൃതമായി തീരും. ഈ കഥയെ അങ്ങിനെയാണ് ഞാന്‍ വായിച്ചത്.
    കഥയിലെ പുതുമ ഇല്ലായ്ക എന്നതിന്റെ കാരണവും മറിച്ചാണെന്ന് തോന്നുന്നില്ല. ഇപ്പോള്‍ നമ്മള്‍ എല്ലാം പെട്ടെന്ന് അറിയുന്നു. ഇന്നലെ ഇറങ്ങിയ ഒരു പുതുമ പിറ്റേന്ന് (തോട്ടടുത്ത ദിവസം തന്നെ) വളരെ പെട്ടെന്ന് പരക്കുകയും അതിന്റെ പുതുമ നശിക്കുകയും ചെയ്യുന്നു. ആദ്യം അതില്ലായിരുന്നു. അതാണ്‌ ത്വരിതഗതിയിലുള്ള പരിണാമം എന്ന് ഞാന്‍ പറഞ്ഞത്. അപ്പോള്‍ പുതുമ എന്നത് വികൃതമാക്കപ്പെടുക എന്ന തലത്തിലേക്ക് മാറുന്നില്ലേ എന്നൊരു സംശയം.
    അല്പം വിശദീകരണം കഥയില്‍ കൂടിയോ എന്നൊരു സംശയം എനിക്കും തോന്നയക ഇല്ല. എഴുത്ത് മനോഹരം.

    ReplyDelete
    Replies
    1. പ്രണയവും അസുഖവും ആത്മഹത്യയും ആയിരുന്നില്ല, ഇന്‍സുലിന്‍ കുത്തിവച്ച് മരിക്കുക എന്നതായിരുന്നു മനസ്സില്‍ ആദ്യം വന്ന തീം. പിന്നീടാണ് കഥയായി രൂപപ്പെടുത്തുന്നത്. അതില്‍ എത്രത്തോളം പുതുമയുണ്ട് എന്നറിയില്ല. നന്ദി, വിശദമായ അഭിപ്രായത്തിന്.

      Delete
  10. എനിക്ക് ചുറ്റിലും മുന്നിലുമിപ്പോള്‍ നീ മാത്രമാണ്. ഞാനറിയുന്ന അവസാനഗന്ധം നിന്‍റെ നിശ്വാസമായിരിക്കണം. എനിക്കൊരിക്കലും കടന്നുചെല്ലാന്‍ കഴിയാത്ത നിന്‍റെയാഴങ്ങളിലിറങ്ങി ചുറ്റിത്തിരിഞ്ഞുവരുന്ന നിന്‍റെയുള്ളടക്കങ്ങളുടെ ഗന്ധം...ഇഷ്ട്ടപ്പെട്ടു ...

    ReplyDelete
  11. സോണിയുടെ മറ്റുകഥകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത്രയും നിലവാരം വന്നോ എന്ന് സംശയം ,, ലോജിക്കുമായി തീരെ പൊരുത്തപ്പെടുന്നില്ല ,, ആശംസകള്‍ .

    ReplyDelete
  12. കഥ ഇഷ്ടപ്പെട്ടു. എന്നാലും ഒരു ഒഴുക്ക് കുറവ്..

    ReplyDelete
  13. അവതരണം ഇഷ്ടപ്പെട്ടു. ആശംസകള്‍.

    ReplyDelete
  14. നിര്ബന്ധ ബുദ്ധിയോടെ മെനക്കെട്ട് ഉണ്ടാക്കിയ ആകാംക്ഷ - മുഴച്ചു നില്ക്കുന്ന വാക്കുകളുടെ ആവര്ത്തനം - വിരസ ഗദ്യം - മോശം കഥ !

    ReplyDelete
  15. കഥ ഇഷ്ടമായി.കുറച്ചു നീണ്ടു പോയി എങ്കിലും എഴുത്ത് വളരെ നന്നായി.ഫാന്റസികള്‍ അവതരിപ്പിച്ചതും കഥയിലെ പ്രണയത്തിന്റെ അവതരണവും എല്ലാം നന്നായി.

    പ്രണയത്തിന്റെ ഭ്രാന്തുകള്‍ എപ്പോഴുംപലവിധമാണ്.ഭ്രമാത്മക ലോകത്ത് കമിതാക്കള്‍ പല തരത്തില്‍ പല വിധത്തില്‍..അത്തരമൊരു നല്ല അവതരണം...

    ReplyDelete
  16. ആത്മാവുകള്‍ വിഹരിക്കുന്ന ഒരു ലോകമുണ്ടെങ്കില്‍
    ആല്‍മഹത്യയെപ്പോലൊരു നല്ല കാര്യം കമിതാക്കള്‍ക്ക്
    വേറെയെന്തുണ്ട്?.. ഹ് ഹ്...

    ReplyDelete
  17. 'പുകയുന്ന കഥകളി'ൽ പല കഥകളും വായിച്ചിട്ടുണ്ട് ..അതിൽ ഒട്ടു മിക്കതും എനിക്കിഷ്ടമായിട്ടും ഉണ്ട്. ഏതാണ് ഏറ്റവും ഇഷ്ട്ടപ്പെടാതിരുന്ന കഥ എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല ഇത് വരെ. ഈ കഥ വായിച്ചതോട് കൂടെ ആ ഒരു ഉത്തരം എനിക്ക് കിട്ടി എന്ന് പറയാൻ വിഷമമുണ്ട് . അതെ, നിലാവിലേക്ക് ഒളിച്ചോടിയവൾ തന്നെയാണ് പുകയുന്ന കഥകളിലെ എന്റെ ഏറ്റവും അപ്രിയ കഥ.

    എന്താണ് സത്യത്തിൽ ഈ കഥയിലും കഥയ്ക്ക് പിന്നിലും മുന്നിലുമായി നില നിൽക്കുന്ന ആശയം എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടോ എന്നറിയില്ല. എന്നാലും ചോദിച്ചു പോകുകയാണ്.

    സ്വന്തം അസുഖം മറച്ചു വയ്ക്കുന്ന കഥാ നായിക ജീവിതത്തിലെയും സമൂഹത്തിലെയും എല്ലാ വ്യവസ്ഥാപിത നിലപാടുകളോടും കാണിക്കുന്ന അവജ്ഞാ മനോഭാവം. അത് തുടക്കം മുതൽ ഒടുക്കം വരെ കഥയിൽ നിറച്ചും വിവരിക്കുന്നുണ്ട്. നായികയുടെ അസുഖം എന്തെന്നുള്ളതിനെ മാത്രം സസ്പെന്സ് ആക്കി കൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്. ആണിന് പെണ്ണിനോട് തോന്നുന്ന പ്രണയ കാമന വികാരത്തേക്കാൾ പതിന്മടങ്ങായിരിക്കും പെണ്ണിന് ആണിനോട് തോന്നുന്നത് എന്നൊരു അടക്കം പറച്ചിലിനെ കഥയിൽ ഏറെക്കുറെ ഭംഗിയായി കുടിയിരുത്താൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട് എന്നിരുന്നാലും ഒന്നെടുത്താൽ മൂന്നു ഫ്രീ എന്ന പോലെ തുടരെ തുടരെ എഴുത്തുകാരി വായനക്കാരന് ക്ലീഷേകളും പൈങ്കിളികളും സമ്മാനിക്കുന്നുണ്ട്. കഥയുടെ രസം കൊല്ലികൾ അവർ തന്നെ.

    ഡോക്ടർ ടോണി റൊസാരിയോ ...ന്യൂറോ ഓങ്കോളജിയില്‍ സ്പെഷ്യലിസ്റ്റ് ..റിഷിക്ക് ട്യൂമർ... ആർക്കും അവളെ കുറിച്ചോ അവളുടെ രോഗത്തെ കുറിച്ചോ അറിയില്ല എന്നതൊക്കെ ലോജിക്കില്ലായ്മയുടെയും ക്ലീഷേകളുടെയും മൂർദ്ധന്യാവസ്ഥയിൽ കഥയെ കൊണ്ട് ചെന്നെത്തിക്കുന്നു എന്ന് പറയാതെ വയ്യ. ഒന്ന് കൂടെ ചോദിച്ചോട്ടെ, ഈ നിലാ നിലാ എന്ന വിളി എന്തിനാണ് ? അതെന്താണ് ?

    വിസ്ഫോടനാത്മകമായ ഒരു തീവ്ര വികാര പ്രണയമായിരിക്കണം കഥക്കുള്ളിൽ നിറഞ്ഞു നിൽക്കേണ്ടത് എന്ന ആഗ്രഹം എഴുത്തുകാരിക്ക് ഉണ്ടായിരുന്നിരിക്കാം. പക്ഷേ അത് വെളിപ്പെടുത്തുന്ന എഴുത്തിന്റെ ദൃശ്യങ്ങൾ പല ഭാഗങ്ങളിലും സെൻസർ ബോർഡിന്റെ കത്രികയെ പോലും തുണ്ടം തുണ്ടമാക്കി കൊണ്ടാണ് കടന്നു പോയത്. കപട സദാചാര വാദികളുടെ കണ്ണിൽ അങ്ങിനെ പലതും തോന്നാം എന്ന പതിവ് ആക്രോശങ്ങൾ വിമർശകന് നേരെ ഉണ്ടായേക്കാം. കഥയിലെ ബിംബാത്മകതയുടെ ( ?) പ്രസക്തി മനസിലാക്കുന്നതിൽ വിമർശകൻ പരാജയപ്പെട്ടു എന്നതടക്കമുള്ള ന്യായവാദങ്ങളായി ഒരു പക്ഷേ ഈ കഥ ഇഷ്ട്ടപ്പെട്ടവർ കൂട്ടം കൂടി വന്ന് വിമർശകന്റെ നെഞ്ചത്ത് പൊങ്കാല ഇടാനുള്ള ചാൻസ് ഉള്ളതിനാൽ അതെല്ലാം വ്യക്തിപരമായ ഭാവനകൾ, തോന്നലുകൾ, അഭിപ്രായങ്ങൾ മാത്രമായി കാണണം എന്ന് പറഞ്ഞു കൊണ്ട് തന്നെ അവസാനിപ്പിക്കുന്നു.

    ഈ കഥക്ക് ഒരു visualization ഉണ്ടായാൽ എന്തായിരിക്കും അവസ്ഥ എന്ന് ഞാൻ ആലോചിക്കുകയുണ്ടായി. അങ്ങിനെ നോക്കുമ്പോൾ ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു മനോഹരമായ സീൻ ഉണ്ടിതിൽ. റിഷിന ആദ്യമായി ഇമാമുമായി സംസാരിക്കുന്ന സീൻ. ചായയിൽ ഉറുമ്പുകൾ തിളച്ച് ഇറങ്ങിയാൽ എന്താകുമെന്ന ചോദ്യവും അതിനോടുള്ള രിഷിനയുടെ പ്രതികരണവും. ഈ സീൻ ഒഴിച്ച് മറ്റൊന്നും തന്നെ ഈ കഥയിൽ എനിക്ക് അനുഭവപ്പെട്ടില്ല. ചുമ്മാ കുറെ തുറന്നെഴുത്തും ശരീരാവയവങ്ങളുടെ വർണ്ണനകളും നടത്തി അതിനെയെല്ലാം സാഹിത്യവത്ക്കരണത്തിന്റെ ഭാഗമായി കാണണം എന്ന നിലപാടിനോട് ഒട്ടുമേ യോജിപ്പില്ല. അല്ലെങ്കിൽ പ്രസ്തുത അത്തരം വർണ്ണനകൾക്ക് കഥയിൽ ഒരു ആവശ്യ സാഹചര്യവും ഭാഷയിൽ മിതത്വവും ആകാമായിരുന്നു. ഇതും വ്യക്തിപരമായ അഭിപ്രായം മാത്രം.

    ReplyDelete
  18. ജീവിതം നഷ്ടപ്പെട്ടു എന്നു തോന്നുന്നവർ ചിന്തിക്കുന്നത്‌ ഒന്നു മറ്റുള്ളവരും തന്നെപ്പോലെ ആകണം, അല്ലെങ്കിൽ സ്വന്തം ഇഷ്ടങ്ങളിലൂടെ ബാക്കിയുള്ള സമയങ്ങൾ ജീവിച്ചു തീർക്കുക എന്നായിരിക്കും. ഈ രണ്ടാമത്തെ രീതിയെ കൃത്യമായും പറയുന്നുണ്ട്‌ ഈ കഥയിൽ. ആത്മഹത്യ ചെയ്യുന്ന രീതിയിലെ പ്രത്യേകത, അതിലേക്ക്‌ കൊണ്ടെത്തിച്ച അവതരണവും അതിനുപയോഗിച്ച ഭാഷയും അഭിനന്ദനമർഹിക്കുന്നു.

    ReplyDelete
  19. ആത്മാവുകള്‍ വിഹരിക്കുന്ന ഒരു ലോകത്ത് ആത്മഹത്യ തന്നെ ആത്മ സാക്ഷാത്കാരത്തിനുള്ള വഴി
    http://arjunputhusseri.blogspot.com/

    ReplyDelete
  20. അഭിനന്ദനങ്ങൾ

    ReplyDelete